2009, ജനുവരി 8, വ്യാഴാഴ്‌ച

ദേശാടനം

ഞായറാഴ്ച്ച ഒരു ഉച്ചയുറക്കത്തിന്റെ ആലസ്യത്തിലായിരുന്നു ഭദ്ര..........ഫോണ്‍ നിര്‍ത്താതെ ചിലച്ചിട്ടും മടിപിടിച്ചു കിടന്നു.....ഡിസംബര്‍ അവസാനത്തെയാഴ്ച്ചയാണ്‌.....നല്ല തണുപ്പുണ്‌ട്‌.... പുതപ്പില്‍ നിന്നു കൈപുറത്തെടുക്കാന്‍ മടിച്ച്‌ ഭദ്ര ഫോണിനെ അവഗണിച്ചു...... ഫോണ്‍ ഒരിയ്ക്കല്‍ കട്ടായി വീണ്‌ടും ചിലയ്ക്കാന്‍ തുടങ്ങി......

ഇനി രക്ഷയില്ല, ആല്‍വിയായിരിയ്ക്കും....അവനിങ്ങനെയാണ്‌ ഫോണെടുക്കുന്നതുവരെ ഇങ്ങനെ വിളിച്ചുകൊണ്‌ടേയിരിയ്ക്കും......

"ഹലോ ഭദ്രാ നീയെന്തുടുക്കുവാ....."

"ഞാനിവിടെ ഡാന്‍സു പ്രാക്റ്റീസു ചെയ്യുകയായിരുന്നു......ഉറക്കം നഷ്ടപ്പെട്ട ദേഷ്യം മുഴുവനുമുണ്‌ടായിരുന്നു ഭദ്രയുടെ സ്വരത്തില്‍....

നിര്‍ത്താതെയുള്ള ചിരിയായിരുന്നു മറുവശത്ത്‌......

"ദേഷ്യപ്പെടാതെ ഭദ്രാ.......എനിയ്ക്കു നിന്നോടു കുറച്ചു സംസാരിയ്ക്കാനുണ്‌ട്‌.........ഫോണിലല്ലാ........നേരിട്ട്‌.....വളരെ അത്യാവശ്യമാണ്‌.......നിന്നോടെങ്ങനെയിതു പറയുമെന്നെനിയ്ക്കറിയില്ല........എപ്പോഴാ നമ്മള്‍ തമ്മില്‍ കാണുന്നത്‌......നാളെ നീ ഓഫീസില്‍ നിന്നു ഹാഫ്‌ഡേ എടുക്ക്‌......നമുക്ക്‌ പുറത്തെവിടെയെങ്കിലും പോകാം....."

എന്തായിരിയ്ക്കും ആല്‍വിയ്ക്കു പറയാനുള്ളത്‌.......കാര്യമെന്താണെന്നറിയാന്‍ ഭദ്രയുടെ മനസ്സു വല്ലാതെ തിടുക്കം കൂട്ടി....

ആല്‍വി ഭദ്രയ്ക്കു വെറുമൊരു സുഹൃത്തല്ല...അതിലുമപ്പുറത്തെന്തൊക്കെയോ.....ഒരു രക്ഷകനേപ്പോലെ.....ഈ ലോകത്ത്‌ ഭദ്രയെ സ്നേഹിയ്ക്കുന്ന, ഭദ്രയോടു കാരുണ്യം കാട്ടുന്ന ഒരേയൊരാള്‍......

ഭദ്രയ്ക്കവനോടു വല്ലാത്തൊരിഷ്ടമുണ്‌ട്‌.....ആല്‍വിപോലുമറിയാതെ ഉള്ളിന്റെയുള്ളില്‍ ഒളിച്ചു വച്ചിരിയ്ക്കുന്നൊരിഷ്ടം.....

പക്ഷെ ആല്‍വിയോടവളതു സമ്മതിച്ചു കോടുക്കാറില്ല.....സൗഹൃദത്തിനും പ്രണയത്തിനുമപ്പുറമായിരിയ്ക്കണം നമ്മുടെ ബന്ധമെന്നാണ്‌ ഭദ്രയെപ്പോഴും ആല്‍വിയോടു പറയുന്നത്‌....... ഒരു ബന്ധത്തിന്റേയും പേരില്‍ ആല്‍വിയ്ക്കൊരു ബാധ്യതയായി മാറാന്‍ ഭദ്രയ്ക്കു കഴിയില്ല.....ഒരുപാടു ബുദ്‌ധിമുട്ടുകളും പ്രയാസങ്ങളുമൊക്കെയുള്ളതാണ്‌ ആല്‍വിയുടെ കുടുംബത്തില്‍......കുട്ടിക്കാലത്തേ അപ്പന്‍ മരിച്ചു പോയി.....ആല്‍വിയ്ക്കു മൂത്തതും ഇളയതുമായി നാലു പെങ്ങന്മാര്‍.....ഒരാളുടേ കല്യാണമേ കഴിഞ്ഞിട്ടുള്ളൂ......ഇതിനിടയില്‍ താന്‍ കൂടി അവനൊരു ബുദ്‌ധിമുട്ടായി മാറരുത്‌.....

വാടകവീട്ടിലെ ഇടുങ്ങിയ ഒറ്റമുറിയിലെ ഇരുട്ടില്‍ ഭദ്ര ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു.....രാത്രിയായപ്പോള്‍ തണുപ്പിന്റെ കാഠിന്യം കൂടിയിരിയ്ക്കുന്നു......കമ്പിളി തലയില്‍ക്കൂടി വലിച്ചിട്ടു കിടക്കുമ്പോള്‍ ഭദ്രയ്ക്കു തന്റെ കുട്ടിക്കാലമോര്‍മ്മ വന്നു....ഇടിയും മഴയുമുള്ള രാത്രികളില്‍ ഒറ്റയ്ക്കു കിടക്കാന്‍ പേടിച്ച്‌ കിടക്ക നനച്ച ഒരുപാടു രാത്രികള്‍......ഇരുട്ടില്‍ തപ്പിത്തടഞ്ഞ്‌ അമ്മയുറങ്ങുന്ന മുറിവാതില്‍ക്കല്‍ കരഞ്ഞുകൊണ്‌ടു തട്ടിവിളിയ്ക്കും, ഒരിയ്ക്കലുമതു തനിയ്ക്കായി തുറക്കില്ലെന്നറിഞ്ഞുകൊണ്‌ടുതന്നെ......

അത്തം നക്ഷത്രത്തില്‍ അച്‌ഛന്‍കാലുമായി പിറന്ന കുട്ടി,വയസ്സ്‌ ആറു തികയ്ക്കും മുന്‍പ്‌ പിതാവിനു മരണമെന്ന്‌ വിധി പറഞ്ഞ കണിയാന്‍ ഭദ്രയുടെ ജീവിതത്തിന്റെയും വിധിയെഴുതി.....അമ്മയ്ക്കും അച്‌ഛമ്മയ്ക്കും അപ്പച്ചിമാര്‍ക്കുമെല്ലാം ഭദ്രയോടു വെറുപ്പായിരുന്നു....എന്റെ താലിയറുക്കാന്‍ വന്ന നശ്ശൂലമെന്ന്‌ അമ്മയും, എന്റെകുഞ്ഞിന്റെ കാലനായിട്ടുവന്ന അശ്രീകരമെന്ന്‌ അച്‌ഛമ്മയും എപ്പോഴുമവളെ ശപിച്ചു, ഏട്ടനും ചേച്ചിയുമവളെ അകറ്റിനിര്‍ത്തി....അച്‌ഛന്‍ മാത്രം സ്നേഹവും വെറുപ്പുമൊന്നുമില്ലാത്ത ഒരു നിസ്സംഗഭാവത്തിലും........

വല്ലപ്പോഴും പുഴകടന്നെത്തുന്ന അമ്മമ്മയായിരുന്നു ഭദ്രയുടെ ആശ്വാസകേന്ദ്രം.....ആരില്‍നിന്നും കിട്ടാത്ത സ്നേഹമൊക്കെ അമ്മമ്മയവള്‍ക്ക്‌ നല്‍കി......

പാമ്പുകടിയേറ്റ്‌ അച്‌ഛന്‍ മരിച്ചപ്പോള്‍ ഭദ്രയുടെ ജീവിതം കുറേക്കൂടി ദുസ്സഹമായി......ഇങ്ങനെയൊന്ന്‌ എന്റെവയറ്റില്‍ വന്നു പിറന്നല്ലോയെന്ന്‌ അമ്മയെപ്പോഴും പരിതപിച്ചു......

ചിലപ്പോഴൊക്കെ പുഴകടന്ന്‌ ഭദ്ര അമ്മമ്മയെ തേടി തറവാട്ടിലേയ്ക്കു പോകുമായിരുന്നു.....കടത്തുകാരന്‍ രാമേട്ടനും മുറുക്കാന്‍ കടക്കാരന്‍ മമ്മദിക്കയും ആ യാത്രകളില്‍ ഭദ്രയ്ക്കു കൂട്ടു കിട്ടിയവരാണ്‌.......ഈര്‍ക്കീലിയില്‍ കൊരുത്ത വരാലുകളെ ഭദ്രയ്ക്കുവേണ്ടി കരുതിവയ്ക്കുന്ന രാമേട്ടനും കാണുമ്പോഴൊക്കെ അടുത്തു വിളിച്ച്‌ പാട്ടുപാടിപ്പിച്ച്‌ പകരമൊരു നാരങ്ങമിഠായി സമ്മാനമായി കുഞ്ഞു കൈവെള്ളയില്‍ വച്ചു കൊടുക്കുന്ന മമ്മദിക്കയുമൊക്കെ ഭദ്ര തേടിനടന്ന സ്നേഹം കൊടുത്തവരാണ്‌......

പിന്നെയൊരു മഴയുള്ള സന്ധ്യയില്‍ മമ്മദിക്കയുടെ ഒരു തലോടലില്‍ ഭദ്ര കിട്ടാക്കനിയായ സ്നേഹം ഉപേക്ഷിച്ച്‌ മഴയിലേയ്ക്കോടിപ്പോയി...മമ്മദിക്കയുടെ പിന്‍വിളികള്‍ക്കൊന്നുമവള്‍ പിന്നെ കാതോര്‍ത്തില്ല.....

കുറേക്കൂടി മുതിര്‍ന്നപ്പോള്‍ ഭദ്ര അമ്മമ്മയോടൊപ്പം തറവാട്ടില്‍ തന്നെ സ്ഥിരതാമസമായി....നാലുകെട്ടും നടുമുറ്റവും കാവും കുളവുമൊക്കെയുള്ള പുരാതനമായ തറവാട്‌.....അമ്മാവന്മാരും അമ്മായിമാരുമൊക്കെ അമ്മമ്മ കേള്‍ക്കാതെ മുറുമുറുത്തു......പോസ്റ്റ്മാസ്റ്ററായി ജോലിയിലിരിയ്ക്കെ അപ്പൂപ്പന്‍ മരിച്ചതുകൊണ്ട്‌ അമ്മമ്മയ്ക്കു കിട്ടുന്ന പെന്‍ഷന്‍ കൊണ്‌ടായിരുന്നു ഭദ്രയുടെ പഠന ചിലവുകള്‍ അമ്മമ്മ നടത്തിയിരുന്നത്‌....

ഡിഗ്രിയ്ക്ക്‌ അവസാന വര്‍ഷം പരീക്ഷ കഴിഞ്ഞപ്പോഴാണ്‌ വലിയമ്മാവന്റെ മകള്‍ ശ്യാമേച്ചി ഡല്‍ഹിയില്‍ നിന്നും പ്രസവത്തിനായി നാട്ടില്‍ വന്നത്‌......അമ്മമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ്‌ തിരിച്ചുപോകുമ്പോള്‍ ഭദ്രയേക്കൂടി കൊണ്ടുപോകാന്‍ അവര്‍ തീരുമാനിച്ചത്‌......ഭദ്രയ്ക്കു തീരെ ഇഷ്ടമില്ലായിരുന്നു പോകാന്‍......

"അമ്മമ്മയ്ക്കു വയസ്സൊത്തിരിയായി, എപ്പോഴാ എന്താ സംഭവിയ്ക്കുക എന്നൊന്നും അറിയില്ല, എന്റെ കണ്ണടയുന്നതിനു മുന്‍പ്‌ എന്റെകുട്ടി സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിയ്ക്കണം......ഞാന്‍ പോയാല്‍ നിന്നെയാരും നോക്കില്ല....പെറ്റതള്ളയ്ക്കുപോലും നിന്നെ വേണ്‌ട......"അമ്മമ്മയവളെ ചേര്‍ത്തുപിടിച്ച്‌ സങ്കടപ്പെട്ടു.....

ഡല്‍ഹിയിലേയ്ക്കു പോകുന്നുവെന്നറിഞ്ഞിട്ടും അമ്മയ്ക്ക്‌ ഒരു ഭാവമാറ്റവുമുണ്‌ടായില്ല.....ഏട്ടന്റെ കുഞ്ഞിനെ കളിപ്പിച്ചുകൊണ്‌ട്‌ അമ്മ ദൂരേയ്ക്കു നോക്കിയിരുന്നു....ഒന്നും കേള്‍ക്കാത്തതുപോലെ....

'നന്നായിവരൂ' എന്നൊരുവാക്കുപോലും അമ്മയുടെ നാവില്‍ നിന്നു വീണില്ല.....അമ്മമ്മമാത്രം ഭദ്രയെ കെട്ടിപ്പിടിച്ച്‌ ഒരുപാടു കരഞ്ഞു........

ശ്യാമേച്ചിയുടെ ഭര്‍ത്താവ്‌ രാജേട്ടനാണ്‌ ഒരു പരിചയക്കാരന്റെ ഓഫീസില്‍ ഭദ്രയ്ക്കു ജോലി വാങ്ങിക്കൊടുത്തത്‌......അമ്മമ്മയെ കാണാത്തതിന്റെ ഒരു സങ്കടമേ ഭദ്രയ്ക്കുള്ളായിരുന്നു.....ഓഫീസില്‍ നിന്നു വന്നാല്‍ ശ്യാമേച്ചിയെ വീട്ടുജോലിയില്‍ സഹായിച്ചും.....കുഞ്ഞുവാവയോടൊത്തു കളിച്ചുമൊക്കെയായി ഭദ്രയുടെ ദിവസങ്ങള്‍ കടന്നു പോയി.....

ചിലപ്പോഴൊക്കെ രാജേട്ടന്റെ പെരുമാറ്റത്തിലൊരു അരുതായ്ക ഭദ്രയ്ക്കു തോന്നിത്തുടങ്ങി.......മന:പ്പൂര്‍വ്വമുള്ള ചില തട്ടലും മുട്ടലുമൊക്കെ.....ഭദ്ര പരമാവധി ഒഴിഞ്ഞുമാറി നടന്നു.......അറിയാത്ത ദേശം, അറിയാത്ത ഭാഷ.....സഹായത്തിനു വേറാരുമില്ല....

"ഇപ്പോള്‍ നിനക്കു ജോലിയുണ്ട്‌.....ഒരുവിധം ഭാഷയുമറിയാം.....ഇനി വേറെവിടേയ്ക്കെങ്കിലും മാറി താമസിയ്ക്കാമല്ലോ....എനിയ്ക്കു പരിചയമുള്ള ഒന്നു രണ്‌ടു കുട്ടികളോടു ഞാന്‍ പറഞ്ഞിട്ടുണ്‌ട്‌....." മുഖവുരയൊന്നുമില്ലാതെ ശ്യമേച്ചിയിതു പറഞ്ഞപ്പോള്‍ തിരിച്ചു പറയാന്‍ ഭദ്രയ്ക്കു മറുപടിയൊന്നുമുണ്‌ടായില്ല.....

ദേശാടനപക്ഷികളേപ്പോലെ ഭദ്രയുടെ യാത്രകള്‍ അവിടെ തുടങ്ങുകയായിരുന്നു.....യാത്രയില്‍ പലരേയും കണ്‌ടുമുട്ടി.......ഭദ്ര തേടിനടന്ന സ്നേഹം മാത്രം എങ്ങുനിന്നും കിട്ടിയില്ല.....സ്നേഹം നടിച്ചവരുണ്‌ട്‌....പ്രലോഭിപ്പിച്ചവരുണ്‌ട്‌......മോഹിപ്പിച്ചു കടന്നുകളഞ്ഞവരുമുണ്‌ട്‌.....അതിനിടയില്‍ വീണുകിട്ടിയ ഭാഗ്യമാണ്‌ ആല്‍വി....

ആദ്യവും അവസാനവുമായി ഭദ്ര നാട്ടിള്‍പ്പോയത്‌ അമ്മമ്മ സുഖമില്ലാതെ കിടക്കുന്നുവെന്നറിഞ്ഞപ്പോഴാണ്‌......നാട്ടിലെത്തി അഞ്ചാം നാള്‍ അമ്മമ്മ മരിച്ചു.......നാടുമായി ഭദ്രയെ ബന്ധിപ്പിച്ചു നിര്‍ത്തിയ ഓരേയൊരുകണ്ണിയും അറ്റുപോയി.......

തറവാട്ടില്‍ വച്ച്‌ അമ്മയെ കണ്‌ടെങ്കിലും പെരുമാറ്റത്തില്‍ ഒരുമാറ്റവുമുണ്‌ടായില്ല.......ഭദ്രയുടെ ചോദ്യങ്ങള്‍ക്കൊക്കെ അമ്മ മുക്കിയും മൂളിയും മറുപടിപറഞ്ഞു......"എന്റെ കുട്ടീ നീയങ്ങു ക്ഷീണിച്ചുപോയല്ലോയെന്ന്‌" തന്റെ തലയില്‍ തലോടിക്കൊണ്‌ട്‌ അമ്മയൊന്നു പറഞ്ഞെങ്കിലെന്ന്‌ ഭദ്ര വെറുതെ കൊതിച്ചു.....

രാജേട്ടനു വിദേശത്തു ജോലിയായപ്പോള്‍ ശ്യാമേച്ചി നാട്ടില്‍ സെറ്റിലായി...വല്ലപ്പോഴും ശ്യാമേച്ചിയുമായി ഫോണിലുള്ള സുഖവിവരാന്വേഷണമാണ്‌ ഭദ്രയ്ക്കിപ്പോള്‍ നാടുമായുള്ള ഏക ബന്ധം......

ചിതലരിച്ച ഓര്‍മ്മകള്‍ക്കും അര്‍ത്‌ഥമില്ലാത്ത സ്വപങ്ങള്‍ക്കുമിടയില്‍ മുഴുമിപ്പിയ്ക്കാത്ത ഉറക്കവുമായി പുലര്‍ച്ചെ എഴുന്നേല്‍ക്കുമ്പോള്‍ ഭദ്രയ്ക്കു വല്ലാതെ തലവേദനിയ്ക്കുന്നുണ്‌ടായിരുന്നു.......

ഉച്ചയ്ക്ക്‌ ഒരുമണിയായപ്പോള്‍ ഹാഫ്‌ഡേ ലീവെഴുതിക്കൊടുത്തിട്ട്‌ ഓഫീസിന്റെ പുറത്തിറങ്ങുമ്പോള്‍ പാര്‍ക്കിങ്‌ ലോട്ടില്‍ ആല്‍വി കാത്തു നില്‍ക്കുന്നുണ്‌ടായിരുന്നു......

ബൈക്കിനുപുറകില്‍ അവനെ ചുറ്റിപ്പിടിച്ചിരിയ്ക്കുമ്പോള്‍ ഈയാത്ര ഒരിയ്ക്കലും അവസാനിയ്ക്കാതിരുന്നെങ്കിലെന്ന്‌ ഭദ്ര വെറുതെ മോഹിച്ചു......

അവധി ദിവസമല്ലാത്തതുകൊണ്ട്‌ ഇന്‍ഡ്യാഗേറ്റില്‍ തിരക്കു വളരെ കുറവായിരുന്നു.....വിശാലമായ പുല്‍ത്തകിടിയില്‍ അങ്ങിങ്ങായി കുറേപ്പേര്‍.....ആളൊഴിഞ്ഞ ഒരുകോണില്‍ രണ്‌ടുപേരും നിശബ്ദരായിരുന്നു.....

"നീയെന്താ ആല്‍വീ എന്തോ പറയനുണ്ടെന്നു പറഞ്ഞിട്ട്‌ മിണ്‌ടാതിരിയ്ക്കുന്നത്‌....."

"ഇന്ന്‌ ആനിമോള്‍ചേച്ചിയൂടെ മെയിലുണ്ടായിരുന്നു...."

ആല്‍വിന്റെ കസിനാണ്‌ ആനിമോള്‍.....കുടുംബസമേതം ജര്‍മനിയിലാണ്‌.....

ചോദ്യരൂപേണ ഭദ്ര ആല്‍വിയെ നോക്കി.....

"ആനിമോള്‍ ചേച്ചിയ്ക്കു പരിചയമുള്ള ഒരുകുട്ടിയുടേ പ്രൊപ്പോസല്‍...അവരും കുടുംബസമേതം ജര്‍മനിയിലാണ്‌....ക്രിസ്തുമസ്‌ ആഘോഷിയ്ക്കാന്‍ അവരൊക്കെ നാട്ടിലെത്തിയിട്ടുണ്‌ട്‌.....ചേച്ചി എല്ലാകാര്യവും വല്യപ്പച്ചനോടും അമ്മച്ചിയോടുമൊക്കെ സംസാരിച്ചു....എല്ലാവര്‍ക്കും സമ്മതമാണ്‌....എന്റെ സമ്മതമറിഞ്ഞിട്ടുവേണം അവര്‍ക്കു കുട്ടിയെ പോയി കാണാന്‍......ഇതു നടന്നാല്‍ എനിയ്ക്കും ജര്‍മ്മനിയില്‍ പോകാന്‍ പറ്റും, കുടുംബം രക്ഷപ്പെടും എന്നൊക്കെയാ ആനിമോള്‍ ചേച്ചി പറഞ്ഞത്‌.....എത്രയും പെട്ടെന്ന്‌ നാട്ടില്‍ പോകാനാണ്‌ ചേച്ചി പറഞ്ഞിരിയ്ക്കുന്നത്‌....."

ദൂരെയെവിടെയോ നിന്നാണ്‌ ആല്‍വിയുടെ ശബ്ദം വരുന്നതെന്നു ഭദ്രയ്ക്കു തോന്നി....മറുപടിയെന്തെങ്കിലും പറയാനോ അവന്റെ മുഖത്തേയ്ക്കു നോക്കനൊ ഉള്ള ധൈര്യം ഭദ്രയ്ക്കുണ്‌ടായില്ല......

"എനിയ്ക്കൊരു തീരുമാനത്തിലുമെത്താന്‍ കഴിയുന്നില്ല ഭദ്ര....നീ പറ ഞാനെന്തുവേണം....."ആല്‍വി ഭദ്രയുടെ തോളില്‍ പിടിച്ചുകുലുക്കി....

"നീ പോകണം ആല്‍വീ, ആനിമോള്‍ ചേച്ചി പറയുന്നതു ശരിയാ...ഈ കല്യാണം കൊണ്‌ട്‌ നീ രക്ഷപ്പെടും....കൂട്ടത്തില്‍ നിന്റെ കുടുംബവും....." ശബ്ദമിടറാതിരിയ്ക്കാന്‍ ഭദ്ര വല്ലാതെ ബുദ്‌ധിമുട്ടി....

"നിനക്കിത്ര നിസ്സാരമായി എങ്ങനെ പറയാന്‍ കഴിയുന്നു ഭദ്ര, എന്നെ പിരിയാന്‍ നിനക്കു വിഷമമില്ലേ......ഞാന്‍ നിനക്കു വെറുമൊരു സുഹൃത്തു മാത്രമാണോ.......നിന്നെയിവിടെ തനിച്ചാക്കി പോകനെനിയ്ക്കു കഴിയില്ല"

ആല്‍വി ഭദ്രയുടെ കണ്ണുകളിലേയ്ക്കുറ്റു നോക്കി.....കദനത്തിന്റെ ഒരു കടലിരിമ്പുന്നുണ്‌ടായിരുന്നു അവിടെ.....

ന്യൂഡല്‍ഹി റയില്‍വേസ്റ്റേഷനിലെ ഏഴാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ആല്‍വിനെ യാത്രയാക്കാന്‍ നില്‍ക്കുമ്പോള്‍ ഭദ്രയുടെ മനസ്സു ശൂന്യമായിരുന്നു.....ആല്‍വിന്റെ ഒന്നു രണ്‌ടു സുഹൃത്തുക്കളും വന്നിട്ടുണ്‌ട്‌ അവനെ യാത്രയാക്കാന്‍... അവര്‍ക്കിടയില്‍ ഭദ്ര ആള്‍ക്കൂട്ടത്തിലൊറ്റപ്പെട്ടവളായി നിന്നു.......

ട്രെയിന്‍ പ്ലാറ്റ്ഫോം വിടാറായെന്ന അനൗണ്‍സറുടെ മുന്നറിയെപ്പെത്തി.....ആല്‍വിന്‍ എല്ലാവരോടും യാത്ര പറഞ്ഞു....ഭദ്രയോടും........പറഞ്ഞുതീരാത്തതെന്തൊക്കെയോ രണ്ടുപേരുടെയും ഉള്ളില്‍ക്കിടന്നു പിടഞ്ഞു.........കണ്ണീര്‍ മഴക്കിടയിലൂടെ ....ദൂരെയൊരുപൊട്ടുപോലെ ട്രെയിന്‍ മറഞ്ഞു.....

തിരിച്ചു വീട്ടിലെത്തി വേഷം പോലും മാറാതെ കട്ടിലിലേയ്ക്കു വീഴുമ്പോള്‍ ഭദ്രയുടെ മനസ്സില്‍ മുന്നോട്ടു ജീവിയ്ക്കാനുള്ള പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ടിരുന്നു.......ആര്‍ക്കുവേണ്ടി...എന്തിനുവേണ്‌ടി....ജീവിതം മുന്നിലൊരു ചോദ്യചിഹ്‌നമായി തൂങ്ങിക്കിടന്നു......

ജീവിതത്തിനൊരര്‍ത്‌ഥവുമില്ലെന്നു തോന്നിത്തുടങ്ങിയിരുന്നു ഭദ്രയ്ക്ക്‌, ഉറക്കമില്ലാത്ത രാത്രികളും ഒച്ചിഴയുമ്പോലെ പകലുകളും കടന്നുപോയപ്പോള്‍, മറ്റുള്ളവര്‍ക്കു ദോഷമല്ലാതെ പ്രയോജങ്ങളൊന്നുമില്ലാത്ത, കാത്തിരിയ്ക്കാനാരുമില്ലാത്ത തന്റെ ജീവിതമുപേക്ഷിച്ച്‌ അശാന്തിയുടെ ജീവിത തീരങ്ങള്‍ വിട്ട്‌ മോഹങ്ങളും മോഹഭംഗങ്ങളുമില്ലാത്ത മറ്റൊരുലോകത്തേയ്ക്കു പോകാന്‍ ഭദ്ര തീരുമാനിച്ചു.....

മരിയ്ക്കുന്നതിനേക്കുറിച്ചോര്‍ത്തപ്പോള്‍ ഭദ്രയ്ക്ക്‌ ഒട്ടും പേടിയോ സങ്കടമോ തോന്നിയതേയില്ല, ഇവിടെ ഉപേക്ഷിച്ചു പോകാന്‍ തനിയ്ക്കൊന്നുമില്ല, തന്നെയോര്‍ത്തു കരയാനുമാരുമില്ല, പിന്നെയെന്തു പേടി എന്തു സങ്കടം......മനസ്സില്‍ പണ്‌ടെങ്ങുമില്ലത്തൊരു വാശിയായിരുന്നു......തന്നെ വേദനിപ്പിച്ചവരോടുള്ള ഒരു പകപോക്കല്‍.......

ഒരിയ്ക്കലും തന്നെ സ്നേഹിയ്ക്കാത്ത തന്റെ അമ്മ.....തന്റെ എല്ലാ നഷ്ടങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും കാരണക്കാരി......ഒരിയ്ക്കലെങ്കിലും സ്നേഹത്തൊടെ തന്നെയൊന്നു ചേര്‍ത്തു നിര്‍ത്തിയിരുന്നെങ്കില്‍....... അവരോടു മാത്രമേ തനിയ്ക്കു യാത്ര പറയാനുള്ളൂ....സന്തോഷിയ്ക്കട്ടേ......അവര്‍ക്കു വൈധവ്യം വിധിച്ച ഈ മകള്‍ മരിയ്ക്കാന്‍ പോകുകയാണെന്നറിഞ്ഞ്‌.....അങ്ങനെയെങ്കിലും അമ്മയുടെ മനസിലുള്ള വെറുപ്പുമാറട്ടെ.....

കുറെനേരം ബെല്ലടിച്ചിട്ടും ആരും ഫോണെടുത്തില്ല.....വീണ്‌ടുമൊന്നുകൂടിവിളിച്ചു.....ആരോ ഫോണെടുത്തു......ഏട്ടനായാലും ഏട്ടത്തിയായാലും തനിയ്ക്ക്‌ അമ്മയോടേ സംസാരിയ്ക്കാനുള്ളു....പറയേണ്‌ടതെല്ലാം ഒന്നുകൂടി മനസ്സിലടുക്കി വച്ചു....

'ഹലോ.....' ക്ഷീണിതമയൊരു സ്ത്രീശബ്ദം.....ഒന്നുകൂടി ശ്രദ്‌ധിച്ചപ്പോഴാണ്‌ ഫോണെടുത്തത്‌ അമ്മതന്നെയാണെന്നു ഭദ്രയ്ക്കു മനസ്സിലായത്‌....

'ആരാ...' മറുതലയക്കല്‍ നിന്നു വീണ്‌ടും ചോദ്യമുയര്‍ന്നു.....

'ഭദ്രയാണ്‌.....

എന്തിനാവിളിച്ചതെന്ന ധാര്‍ഷ്ട്യ സ്വരം ഭദ്ര പ്രതീക്ഷിച്ചു......തിരികെ പറയാനുള്ള മറുപടിയെന്തായാലും ഭദ്ര കരുതിവച്ചിട്ടുണ്ട്‌.....

"എന്റെ കുട്ടീ നിനക്കു തോന്നിയല്ലോ എന്നെയൊന്നു വിളിയ്ക്കാന്‍.....നീയിപ്പോഴും ഈ അമ്മയെ ഓര്‍ക്കുന്നുണ്‌ടല്ലോ....ഞാന്‍ നിന്നോടു ചെയ്ത തെറ്റിന്റെയെല്ലാം ഫലം ഞാനനുഭവിയ്ക്കുകയാണ്‌.....ഒറ്റയ്ക്കായി ഞാന്‍....."

പറയാന്‍ വന്ന വാക്കുകളൊക്കെ ഭദ്രയുടെ തൊണ്‌ടയില്‍ കുരുങ്ങിപ്പോയി.....ഭദ്രയൊരു യാത്രാമൊഴിയും പറയാതെ ഫോണ്‍ കട്ടുചെയ്തു....

റയില്‍വേസ്റ്റേഷനില്‍നിന്നു ടാക്സിയില്‍ വീട്ടിലെത്തുമ്പോല്‍ സന്ധ്യ കഴിഞ്ഞിരുന്നു.......വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ ഇതുപോലൊരു സന്ധ്യയ്ക്ക്‌ കരഞ്ഞുകൊണ്‌ടിവെടെനിന്നിറങ്ങിപ്പോയതാണ്‌.....നാടും വീടും വല്ലാതെ മാറിയിരിയ്ക്കുന്നു...തൊട്ടടുത്ത പറമ്പിലൊക്കെ പുതിയ വീടുകള്‍....

പൂമുഖത്ത്‌ നിലവിളക്കു കത്തുന്നുണ്‌ടായിരുന്നു.....സ്വന്തം വാലില്‍പിടിച്ചു കളിയ്ക്കുന്ന ഒരു വെളുത്ത പൂച്ചക്കുട്ടി ഭദ്രയെ കണ്‌ട്‌ പിടഞ്ഞെഴുന്നേറ്റ്‌ അകത്തേയ്ക്കോടിപ്പോയി.....

വെളിച്ചമില്ലാത്ത മുറികള്‍കടന്ന്‌ ഭദ്ര അടുക്കളയിലെത്തി....ഒരു കുഞ്ഞു കലത്തില്‍ അരി തിളച്ചു തൂവുന്നു.... നിലത്തിരുന്ന്‌ അച്ചിങ്ങ നുറുക്കുന്ന അമ്മ....വാര്‍ദ്‌ധക്യം ബാധിച്ച മുടിയിഴകള്‍.....മുഖത്ത്‌ പണ്‌ടത്തെ പ്രൗഢിയും ഐശ്വര്യവും ഒന്നുമില്ല...ഒറ്റപ്പെടലിന്റെ നിസ്സഹായതമാത്രം....കാല്‍പ്പെരുമാറ്റം കേട്ടാവണം തലയുയര്‍ത്തി നോക്കി.....

അമ്മയുടെ നെഞ്ചില്‍ മുഖമമര്‍ത്തി നില്‍ക്കുമ്പോള്‍ ഭദ്രയെല്ലാം മറന്നു.....വര്‍ഷങ്ങള്‍ക്കുപിന്നിലെ കുട്ടിപ്പാവാടയിട്ട ആറുവയസ്സുകാരിയായി......ഇത്രയും നാള്‍ ഭദ്രതേടിനടന്നതെല്ലാം അവള്‍ക്കു സ്വന്തമായി....അമ്മക്കിളി കുഞ്ഞിനെ ചിറകിലൊതുക്കുന്നതുപോലെ അമ്മയവളെ തന്നിലേയ്ക്കൊന്നുകൂടി ചേര്‍ത്തു നിര്‍ത്തി.......