പ്രീയപ്പെട്ട ബൂലോക സുഹൃത്തുക്കളെ,
ഞാന്‍ ബ്ലോഗില്‍ നിന്നുമൊരു താല്‍ക്കാലിക ഇടവേളയെടുക്കുകയാണ്.....പന്ത്രണ്ടു വര്‍ഷത്തെ പ്രവാസമവസാനിപ്പിച്ച് നാട്ടില്‍ സെറ്റിലാവാന്‍ തീരുമാനിച്ചു....അതിന്റെയൊരു തിരക്കിലും ത്രില്ലിലും, ബ്ലോഗുകളിലേയ്ക്ക് വരാനും വായിച്ച് അഭിപ്രായം പറയാനും കുറച്ചു ദിവസമായി കഴിയുന്നില്ല......എല്ലാവരും ക്ഷമിയ്ക്കണം.....
നാട്ടില്‍ ചെന്ന് ഫോണ്‍- ഇന്റര്‍നെറ്റ് കണക്ഷനെടുക്കാനും എല്ലാമൊന്നു സെറ്റിലാക്കാനും കുറച്ചു സമയം വേണം.....അതൊക്കെ ശരിയായാല്‍ ഞാനോടി വരും എന്റെ കുറെ കഥയില്ലാ കഥകളുമായി നിങ്ങളുടെ ബ്ലോഗുകളിലേയ്ക്ക്......
എല്ലാവരും എനിയ്ക്കു വേണ്ടി പ്രാര്‍ത്‌ഥിയ്ക്കുമല്ലോ.....ഇതുവരെയുള്ള സഹായ സഹകരണങ്ങള്‍ക്ക്, എന്റെ ബ്ലോഗുവായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കുമെല്ലാം ഹൃദയം നിറഞ്ഞ നന്ദി അറിയിയ്ക്കുന്നു....
സ്നേഹത്തോടേ മയില്‍പ്പീലി.....
2009, മാർച്ച് 26, വ്യാഴാഴ്‌ച
2009, ഫെബ്രുവരി 12, വ്യാഴാഴ്‌ച
ഉദയം
ജാനുവമ്മയുടെ മുറ്റമടിശബ്ദം കേട്ടാണുണര്‍ന്നത്.....നേരം നന്നായി പുലര്‍ന്നിരിയ്ക്കുന്നു.....
പകുതിയടഞ്ഞുകിടന്ന ജനല്‍പ്പാളികള്‍ തുറന്നപ്പോള്‍ ഏറെനേരമായി കാത്തുനിന്ന തിടുക്കത്തോടേ പുലര്‍വെളിച്ചവും ഒരു തണുത്തകാറ്റും മുറിക്കുള്ളിലേയ്ക്കോടിയെത്തി....
ചുവപ്പും മഞ്ഞയുമിടകലര്‍ത്തിപൂത്തുനില്‍ക്കുന്ന രാജമല്ലിയ്ക്കിടയിലെ ഇത്തിരിവെട്ടത്തിലൂടെ അയല്‍വീട്ടിലെയ്ക്കു നോക്കി..... അവളെ പുറത്തെങ്ങും കാണാനില്ല.....എന്നും പ്രഭാതത്തില്‍ അവളെ ഒരുനോക്കുകാണാതെ കിടക്കയില്‍ നിന്നെഴുന്നേല്‍ക്കാറില്ല.... അതൊരു പതിവായിരിയ്ക്കുന്നു.....
ഇത്രനേരമായിട്ടും തന്നെ പുറത്തോട്ടു കാണാഞ്ഞിട്ടാവണം രജനിയുടെ പാദസരക്കിലുക്കം രണ്ടുമൂന്നുപ്രാവശ്യം വാതില്‍ക്കലോളമെത്തി തിരിച്ചു പോയി.....എന്നിട്ടും എഴുന്നേല്‍ക്കാന്‍ മടിച്ച് കിടക്കയില്‍ തന്നെയിരുന്നു.......
അയല്‍വീടിന്റെ മുറ്റത്തൊരാളനക്കം....അവള്‍തന്നെ....തുറന്നിട്ട തന്റെ ജാലകത്തിലേക്ക് ഒരുമാത്ര അവളുടെ മിഴികളാരെയോ തേടിയോ?
രജനിയും വിശ്വനും ഓഫീസില്‍ പോകാനുള്ള തിടുക്കത്തില്‍ തിരക്കിട്ടോരോന്നു ചെയ്യുന്നു...ജാനുവമ്മ യൂണിഫോമുമായി ഉണ്ണിക്കുട്ടന്റെ പുറകെയോടുന്നു.....രാവിലെയൊരു ബഹളം തന്നെയാണ്......ഇവരൊക്കെ പോയിക്കഴിഞ്ഞാല്‍ വൈകുന്നേരംവരെ വീട്ടിലൊരാളനക്കവുമില്ല....ജാനുവമ്മയെപ്പോഴും ഓരോ ജോലികള്‍ ചെയ്തോണ്ടിരിയ്ക്കും....
സിറ്റൗട്ടില്‍ പത്രംവായിച്ചിരിയ്ക്കുമ്പോള്‍ ചായയുമായി രജനിയെത്തി...."കറന്റുബില്ലും പൈസയും മേശപ്പുറത്തുണ്ട്....അതടയ്ക്കാണം...കുറച്ചു പച്ചക്കറിയോ മറ്റോ വേണമെന്നു ജാനുവമ്മപറയുന്നതു കേട്ടു അവരോടു ചോദിച്ചിട്ട് തിരികെ വരുമ്പോള്‍ അതുംകൂടി വാങ്ങണം...."
ദിവസവും ഇങ്ങനെ ചില ജോലികള്‍ രാവിലെ രജനി തന്നെയേല്‍പ്പിയ്ക്കാറുണ്ട്......വെറുതെ വീട്ടിലിരുന്നു മുഷിയണ്ടെന്നു കരുതിയാണവളിതു ചെയ്യുന്നത്.....
വിശ്വനും രജനിയും ബൈക്കില്‍ കയറിപ്പോയി...ഉണ്ണിക്കുട്ടന്‍ സ്കൂളില്‍ പോകാന്‍ തയ്യാറായെത്തി......
"പോകാം..." വാട്ടര്‍ബോട്ടിലുമെടുത്ത് അവന്‍ മുന്നിലോടിപ്പോയി.....
അവളിറങ്ങിയില്ലേ...അയല്‍വീട്ടിലെയ്ക്കുനോക്കി....വരുന്നുണ്ട്....ചിന്നുമോളുടെ കൈയ്യും പിടിച്ച് സ്കൂള്‍ബാഗും തൂക്കി അവളിറങ്ങിവന്നു......
"ഇന്നെന്തുപറ്റി...രാവിലെ എഴുന്നേല്‍ക്കാന്‍ ഒരുപാടു വൈകിയല്ലോ...?"
"രാത്രിയിലേറെനേരം പാട്ടുകേട്ടു കിടന്നു....ഉറക്കം വന്നില്ല....പുലരാറായപ്പോഴാണുറങ്ങിയത്......"
ഒരു ഗൂഢസ്മിതം ചുണ്ടിലൊളിപ്പിച്ച് അവള്‍ പുഞ്ചിരിച്ചു....
"ഇന്നു ഞാന്‍ മാര്‍ക്കറ്റില്‍ പോകുന്നുണ്ട്...കറന്റുബില്ലുമടയ്ക്കണം, തനിയ്ക്കെന്തെങ്കിലും വാങ്ങാനൊ മറ്റോ ഉണ്ടെങ്കില്‍ പറഞ്ഞാല്‍ മതി ഞാന്‍വാങ്ങി കൊണ്ടുവരാം"
"ഇപ്പോഴൊന്നും വേണ്ട....സുദേവനും സൗമ്യയുമതൊക്കെ നോക്കിക്കോളും......"
കുട്ടികളെ ബസ്സുകയറ്റിവിട്ടിട്ട് തിരികെ വരുമ്പോള്‍ അവളോടെന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു.....എല്ലാം മനസ്സില്‍ക്കിടന്നു കറങ്ങിയതല്ലാതെ പുറത്തേയ്ക്കുവന്നില്ല......അവളുടെ വീടെത്തുവോളം രണ്ടുപേരും നിശബ്ദരായിരുന്നു...
ഗേറ്റു തുറന്നു പിടിച്ചുകൊണ്ട് ഒരുമാത്രയവള്‍ മുഖത്തേയ്ക്കുനോക്കി അവള്‍ക്കും തന്നോടെന്തൊക്കെയോ പറയാനുണ്ട്.....
സമയം പതിനൊന്നായതേയുള്ളുവെങ്കിലും വെയിലിനു വല്ലാത്ത കാഠിന്യം.....ബസ്സിറങ്ങി വീട്ടിലേയ്ക്കു നടക്കുമ്പോള്‍ വല്ലാത്ത ദാഹവും തളര്‍ച്ചയും തോന്നി......വിയര്‍പ്പുകൊണ്ട് നനഞ്ഞ ഷര്‍ട്ട് ദേഹത്തൊട്ടിപ്പിടിച്ചിരിയ്ക്കുന്നു.....കറന്റുബില്ലടയ്ക്കാന്‍ വല്ലാത്ത തിരക്കായിരുന്നു.....അവിടെനിന്നും വെയില്‍ കൊള്ളേണ്ടിവന്നു...
വീട്ടിലെത്തി ഫാനോണാക്കി കസേരയിലെയ്ക്കു ചാഞ്ഞിരുന്നു....ജാനുവമ്മ ഒരുഗ്ലാസ്സ് തണുത്ത മോരും വെള്ളം കൊണ്ടുത്തന്നു...അതു കുടിച്ചപ്പോള്‍ ഒട്ടൊരാശ്വാസം തോന്നി.....വിയര്‍പ്പുകൊണ്ടു നനഞ്ഞ ശരീരത്തില്‍ ഫാനിന്റെ കാറ്റടിച്ചപ്പോള്‍ വല്ലാത്തൊരു തണുപ്പു തോന്നി......അങ്ങനെ കിടന്നു മയങ്ങിപ്പോയതറിഞ്ഞില്ല.....ജാനുവമ്മ ഊണുകഴിയ്ക്കാന്‍ വിളിച്ചപ്പോഴാണുണര്‍ന്നത്......
ടേപ്പ്‌റെക്കോര്‍ഡറില്‍ പഴയപാട്ടുകളുടെ ഒരു കാസറ്റിട്ടിട്ടാണ് ഉണ്ണാനിരുന്നത്......യേശുദാസിന്റെ മനോഹരമായ ശബ്ദം ഒഴുകിയെത്തി...."അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍ ഒരുമാത്ര വെറുതേ നിനച്ചുപോയി....." എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങള്‍.....
ഊണുവിളമ്പിത്തരുന്ന ജാനുവമ്മയുടെ സ്ഥാനത്ത് അവളായിരുന്നെങ്കില്‍......
യൗവനാരംഭത്തില്‍, കാരണവന്മാരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് മുറപ്പെണ്ണായ ലക്ഷ്മിയെ ഭാര്യയാക്കി, പരസ്പരം ജീവനായി സ്നേഹിച്ച് ജീവിതമൊരാഘോഷമാക്കിയ സമയത്താണ് ഒരു പിഞ്ചുകുഞ്ഞിനെ സമ്മാനിച്ച് പ്രസവത്തോടെ ലക്ഷ്മി ഈ ലോകം വിട്ടുപോയത്......ഒരു രണ്ടാംകല്യാണത്തിനെല്ലാവരും ഒരുപാടു നിര്‍ബന്ധിച്ചു.......ഒന്നും സമ്മതിച്ചില്ല.....വിശ്വനെ പഠിപ്പിച്ചു മിടുക്കനാക്കി നല്ലനിലയിലെത്തിയ്ക്കണമെന്നുമാത്രമേ മനസ്സിലുണ്ടായിരുന്നുള്ളു......
ആഗ്രഹിച്ചതുപോലെയൊക്കെ നടന്നു...അവന്‍ മിടുക്കനായി പഠിച്ചു....നല്ല ജോലികിട്ടി, കല്യാണവും കഴിച്ചു,മകനേക്കാള്‍ കൂടുതല്‍ സ്നേഹിയ്ക്കുന്ന മരുമകള്‍....തനിയ്ക്കൊരു കൊച്ചുമകനുമുണ്ടായി... സുഖമായി ജീവിയ്ക്കുന്നു... ഉത്തരവാദിത്തങ്ങളൊന്നുമില്ലാതായപ്പോള്‍, ഇനിയൊന്നും തനിയ്ക്കു ചെയ്തു തീര്‍ക്കാനില്ലെന്നായപ്പോള്‍ മനസ്സില്‍ വല്ലാത്തൊരു ശൂന്യത........എല്ലാമുണ്ടായിട്ടും ഒന്നുമില്ലാത്തൊരവസ്ഥ.....ജീവിതത്തോടുള്ള ആര്‍ത്തിയും വാശിയുമൊക്കെപോയി......കരുണാകരന്‍ നായര്‍ ഭാഗ്യവാനാണെന്ന് എല്ലാവരും പറയും....പക്ഷെ ഭാഗ്യ നിര്‍ഭാഗ്യങ്ങളൊന്നും തനിയ്ക്കു തിരിച്ചറിയാനാവാതെ.....വാടിക്കൊഴിയുന്ന ഇലകളേപ്പോലെ ദിവസങ്ങളോരോന്നും കൊഴിഞ്ഞുപോയി......
അയല്‍പക്കത്തെ ഒഴിഞ്ഞു കിടന്ന വീടും പറമ്പുമാരോ വിലയ്ക്കു വാങ്ങിയെന്നും ഉടനെ താമസക്കാര്‍ വരുമെന്നും പറഞ്ഞത് പുഴക്കരയില്‍വച്ച് മൂന്നാന്‍ തോമസാണ്......ഒരു ഡോക്ടറും കുടുംബവുമാണത്രേ......
പുതിയ അയല്‍പക്കക്കാരെ പരിചയപ്പെടാന്‍ വിശ്വനും രജനിയ്ക്കുമൊപ്പം താനും പോയി.....ഹൃദ്യമായൊരു പുഞ്ചിരിയോട് തങ്ങളെ സ്വീകരിച്ചത് ഡോക്ടറുടെ അമ്മയായിരുന്നു......അമ്പത്തഞ്ചു വയസ്സോളം പ്രായമുള്ള സൗമ്യായായൊരു സ്ത്രീ.....ഈ പ്രായത്തിലും വല്ലാത്തൊരാകര്‍ഷണീയത തോന്നും അവരെക്കണ്ടാല്‍......വിശ്വനേക്കാള്‍ പ്രായം കുറവായിര്യ്ക്കും അവരുടെ മകന്......ഭാര്യയ്ക്കും ജോലിയുണ്ട്...ബാങ്കില്‍.....ആ കുട്ടിയെകണ്ടാല്‍ കല്യാണം കഴിഞ്ഞതാണെന്നു പറയില്ല....ജീന്‍സൊക്കെയിട്ട്.....പിന്നെ ചിന്നുമോള്‍ ഉണ്ണിക്കുട്ടന്റെ പ്രായം.....
ഉണ്ണിക്കുട്ടനും ചിന്നുമോളും ഒരേസ്കൂളിലായതും....രണ്ടുപേരെയും സ്കൂള്‍ബസ്സില്‍ കയറ്റിവിടാനും തിരികെ കൊണ്ടുവരാനും ഒന്നിച്ചുള്ളപോക്കുമാണ് അവളോടു കൂടുതല്‍ തന്നെ അടുപ്പിച്ചത്......മദ്യപനായ ഭര്‍ത്താവിനെ ഉപേക്ഷിച്ച് മോനുവേണ്ടി ജീവിച്ചവള്‍....ടീച്ചറായിരുന്നു....ഒരു വര്‍ഷം മുന്‍പ് മോന്റെ നിര്‍ബന്ധത്തിനു വഴങ്ങി വോളന്ററി റിട്ടയര്‍മെന്റെടുത്തു.....കുട്ടിയെനോക്കി വീട്ടിലിരിയ്ക്കുന്നു........പരസ്പരം കഥകളൊക്കെ പറഞ്ഞപ്പോള്‍ രണ്ടുപേരുടെയും ഇപ്പോഴത്തെ അവസ്ഥയില്‍ കുറെ സമാനതകള്‍.......ഇഷ്ടങ്ങളും ഇഷ്ടക്കേടുകളുമൊട്ടൊക്കെ ഒരുപോലെ....അതൊക്കെയാവാം അവളോടൊരിഷ്ടം മനസ്സില്‍ തോന്നാന്‍ കാരണം......
മടുപ്പിന്റെ, വിരസതയുടെ ദിനങ്ങള്‍ പതുക്കെ ജീവിതത്തില്‍ നിന്നു മറഞ്ഞുപോയി........ജീവിതത്തിന്റെ ചിട്ടകളൊക്കെയൊന്നു മാറിമറിഞ്ഞു.....ഒരു പുതിയ ഉന്മേഷം,വര്‍ഷങ്ങള്‍ക്കുമുന്‍പേ ജീവിതത്തില്‍നിന്നുകൊഴിഞ്ഞുപോയ വര്‍ണങ്ങളത്രയും തിരികെയെത്തിയപോലെയൊരു തോന്നല്‍......പുലരിയോടും പൂക്കളോടും സന്ധ്യയോടും നിലാവിനോടുമെല്ലാം പണ്ടത്തേക്കാളൊരിഷ്ടം........കൗമാരത്തിന്റെ ചപലതയോ യൗവനത്തിളപ്പോ ഒന്നുമല്ല ഈ ഇഷ്ടം.....ആത്മാവുകൊണ്ടുതാനവളെ തൊട്ടറിയുന്നു....
അവള്‍ക്കും തന്നോടൊരിഷ്ടമുണ്ടെന്നാക്കണ്ണുകള്‍ വിളിച്ചു പറയാറുണ്ട്......പക്ഷെ,സദാചാരത്തിന്റെ മതില്‍ക്കെട്ടുകള്‍ തീര്‍ത്തൊരു സമൂഹം ചോദ്യചിഹ്നമായി തങ്ങള്‍ക്കു ചുറ്റുമുണ്ട്.....ഇഷ്ടങ്ങളൊന്നും പുറത്തുകാണിയ്ക്കാനാവില്ല.....
"കരുണേട്ടനിന്നു കറികളൊന്നുമിഷ്ടമായില്ലെന്നു തോന്നുന്നു...ചോറൊട്ടും കഴിച്ചില്ലല്ലോ...." ജാനുവമ്മയുടെ ശബ്ദമാണ് ഓര്‍മ്മകളില്‍ നിന്നുണര്‍ത്തിയത്.....അവരെ തൃപ്തിപ്പെടുത്താനായി എന്തൊക്കെയോ കഴിച്ചെന്നുവരുത്തിയെഴുന്നേറ്റു....മഞ്ഞക്കോളാമ്പിപ്പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്ന വേലിയരുകിലെ ഇലഞ്ഞിമരച്ചുവട്ടില്‍ തണല്‍പറ്റി ഇളം കാറ്റേറ്റ് കുറേനേരം വെറുതേയിരുന്നു.......യമുന ഊണുകഴിഞ്ഞിട്ടുള്ള മയക്കത്തിലാണെന്നു തോന്നുന്നു......പുറത്തെങ്ങും കണ്ടില്ല.....ഇനി സ്കൂള്‍ബസ്സുവരുന്ന സമയത്തേ അവളെ പുറത്തുകാണുകയുള്ളൂ......
വിശ്വനും രജനിയും ഉണ്ണിക്കുട്ടനും കൂടി വൈകിട്ട് ഒരു കൂട്ടുകാരന്റെ വീട്ടില്‍ മകളുടെ ബര്‍ത്ത്‌ഡേ പാര്‍ട്ടിയ്ക്കുപോയി........വീട്ടിലൊറ്റയ്ക്കായപ്പോള്‍ പതിവുള്ള ക്ഷേത്രദര്‍ശനം കുറെ നേരത്തേയാക്കാമെന്നു വച്ചു.......തൊഴുതു വന്ന് ആല്‍ത്തറയിലിരുന്നു....ഇനി ദീപാരാധനകൂടി കണ്ടിട്ട് മടങ്ങാം....ചിലപ്പോള്‍ യമുനയും തൊഴാന്‍ വന്നേയ്ക്കും....തിരിച്ചുപോക്ക് ഒന്നിച്ചാവാം......
"അല്ലാ താനിന്നു നേരത്തേയെത്തിയോ?.....ഗോപാല പിള്ളയാണ്....കുട്ടിക്കാലം തൊട്ട് ഒരുമിച്ചു കളിച്ചു നടന്നവര്‍.....ആ സൗഹൃദത്തിന് ഇന്നും ഒരു കുറവുമില്ല....പരസ്പരം ഒരു കാര്യവുമൊളിച്ചു വയ്ക്കാറില്ല....തന്റെ എല്ലാ സുഖ ദുഖങ്ങളിലുമവനെപ്പോഴും തന്നോടൊപ്പം നില്‍ക്കാറുണ്ട്.....
"ഇന്നെന്തുപറ്റി ഉണ്ണിക്കുട്ടനെക്കാണുന്നില്ലല്ലോ"......
"അവരെല്ലാം കൂടി വിശ്വന്റെയൊരു കൂട്ടുകാരന്റെ വീട്ടില്‍ പോയിരിയ്ക്കുന്നു......"
"യമുനാമ്മ വരില്ലേ അമ്പലത്തില്‍..."
"അറിയില്ല....ചിലപ്പോള്‍ വന്നേയ്ക്കും".....
"താനവരോടു കാര്യങ്ങളൊക്കെ സംസാരിച്ചോ....."
"ഇല്ല....പറഞ്ഞാലുമവള്‍ സമ്മതിയ്ക്കില്ല....അവള്‍ക്കു പേടിയാണ്.....മകനെ.....സമൂഹത്തെ...പിന്നെ ഞങ്ങളുടെ രണ്ടാളുടെയും പ്രായം......."
"പ്രായം...മണ്ണാങ്കട്ട....എടോ...ഇതൊന്നും ഇന്നത്തേക്കാലത്തൊരത്‌ഭുതമല്ല.....മക്കളൊക്കെയൊരു കരയെത്തിയാല്‍ ഒറ്റയ്ക്കായിപ്പോവുന്ന ഒരുപാടാള്‍ക്കാര്‍ ഇഷ്ടം തോന്നുന്നവരെ വിവാഹം കഴിയ്ക്കാറുണ്ട്.......അതൊരു തെറ്റൊന്നുമല്ല....ഈ സമയത്തൊരു കൂട്ടുണ്ടാവുന്നതു നല്ലതാണ്......വിശ്വനോടും സുദേവന്‍ഡോക്ടറോടും ഞാന്‍ സംസാരിയ്ക്കാം....അവരൊക്കെ പഠിപ്പും വിവരവുമുള്ളവരല്ലേ.....അവര്‍ക്കു കാര്യങ്ങള്‍ എളുപ്പം മനസ്സിലാവും......ഇനിയൊരുപക്ഷേ അവരൊക്കെയെതിര്‍ത്താലും താനെന്തിനാ പേടിയ്ക്കുന്നത് നിങ്ങള്‍ രണ്ടാള്‍ക്കും പെന്‍ഷന്‍ കിട്ടുന്നുണ്ട്......സുഖമായി ജീവിയ്ക്കാന്‍ അതുമതി......ബാക്കിയെന്തു സഹായത്തിനും ഞാനുണ്ട്.....മക്കള്‍ക്കുവേണ്ടി മാത്രം ജീവിച്ചവരല്ലേ നിങ്ങള്‍ രണ്ടാളും....ഇനി നിങ്ങള്‍ക്കുവേണ്ടി ജീവിയ്ക്ക്......ആദ്യം താന്‍ യമുനാമ്മയേ പറഞ്ഞൊന്നു സമ്മതിപ്പിയ്ക്ക്......
ദീപാരാധന കഴിഞ്ഞിറങ്ങുമ്പോള്‍ ഇരുട്ടു വീണു തുടങ്ങിയിരുന്നു.......നേര്‍ത്ത നിലാവില്‍ യമുനയോടു ചേര്‍ന്നു നടക്കുമ്പോള്‍ ഹൃദയം പെരുമ്പറ കൊട്ടി.....
"യമുനേ ഞാനൊരു കാര്യം ചോദിയ്ക്കട്ടേ.....?"
"ഹും, ചോദിച്ചോളൂ....."
"നമ്മള്‍ രണ്ടാളും പരസ്പരം ഇഷ്ടപ്പെടുന്നു.....ഇനിയുള്ള ജീവിതത്തിന്റെ ഈ ബാക്കിഭാഗം നമുക്കൊരുമിച്ചു ജീവിച്ചുകൂടേ.......അങ്ങനെയൊന്നാലോചിയ്ക്കുന്നതിലെന്താണു തെറ്റ്....."
ഒരുനിമിഷത്തേയ്ക്ക് അവളൊന്നു ഞെട്ടിയതുപോലെ തോന്നി.....അരണ്ട നിലാവെളിച്ചത്തിലവളുടെ വിളറിയ മുഖം കാണാം.......
"താനെന്തിനാ ഇങ്ങനെ പേടിയ്ക്കുന്നത്.......ഇതിലെന്തെങ്കിലും തെറ്റുണ്ടെന്നെനിയ്ക്കു തോന്നുന്നില്ല......ജീവിതത്തിന്റെ നല്ല സമയം മുഴുവനും മക്കള്‍ക്കുവേണ്ടിമാത്രം ജീവിച്ചവരാണു നമ്മള്‍......അവരൊക്കെ നല്ല നിലയിലായി, ഇനി നമുക്കു നമ്മളേപ്പറ്റി ചിന്തിച്ചുകൂടേ.......പണ്ടൊന്നുമിങ്ങനെയൊരു ചിന്തയുമെന്റെ മനസ്സിലുണ്ടായിട്ടില്ല...... എന്തോ തന്നെക്കണ്ടതുമുതല്‍ ജീവിതത്തിലെ നഷ്ടവസന്തങ്ങളൊക്കെ തിരികെവരുംപോലെയൊരു തോന്നല്‍......"
"വേണ്ട കരുണേട്ടാ.....ഇതൊരിയ്ക്കലും ശരിയാവില്ല....നമ്മളങ്ങനെ ആലോചിയ്ക്കാന്‍പോലും പാടില്ല......."
"എന്തുകൊണ്ടു പാടില്ല...."
" കരുണേട്ടനൊന്നുമാലോചിയ്ക്കാതെ എടുത്തുചാടുകയാണ്......കരുണേട്ടന്‍ തന്നെ പറഞ്ഞില്ലേ നമ്മുടെ ജീവിതത്തിന്റെ നല്ല സമയമൊക്കെ മക്കള്‍ക്കുവേണ്ടിയാണു നമ്മള്‍ ജീവിച്ചതെന്ന്, ഇങ്ങനെയൊരു പ്രവര്‍ത്തികൊണ്ട് നമ്മുടെ മക്കള്‍ക്കു നാണക്കേടല്ലാതെ എന്താണുണ്ടാകുന്നത്.....അവരിതൊക്കെ അംഗീകരിയ്ക്കുമെന്നു കരുണേട്ടനു തോന്നുന്നുണ്ടോ......അവര്‍ക്കു സമൂഹത്തിലുള്ള നിലയും വിലയും നോക്കൂ....നമ്മളവര്‍ക്കു നേടിക്കൊടുത്ത സന്തോഷം നമ്മളായി തകര്‍ത്താല്‍ പിന്നെ ഇതുവരെയുള്ള നമ്മുടെ കഷ്ടപ്പാടിനെന്തു വിലയാണുള്ളത്.....മക്കളുടെ കാര്യം മാത്രമല്ല നമുക്കു ചുറ്റുമുള്ള സമൂഹമെന്തായിരിയ്ക്കും കരുതുക.....വീട്ടുകാരേയും നാട്ടുകാരേയും വെറുപ്പിച്ചിട്ടൊന്നിച്ചു ജീവിയ്ക്കാന്‍ നമ്മള്‍ക്കു ചെറുപ്പമല്ലല്ലോ......നമ്മുടെ ഇഷ്ടങ്ങളൊക്കെ നമ്മുടെയുള്ളില്‍തന്നെയിരിയ്ക്കട്ടേ.....ഒരുവീട്ടിലൊന്നിച്ചു താമസിച്ചില്ലെങ്കിലും മനസ്സിലെ ഇഷ്ടങ്ങളൊന്നുമില്ലാതാകില്ല.....നമുക്കിനിയെത്രനാളീ ഭൂമിയിലുണ്ടാവുമെന്നറിയില്ലല്ലോ.....ജീവിച്ചിരിയ്ക്കുന്നിടത്തോളം നമ്മളായിട്ട് മക്കള്‍ക്കൊരുദോഷവും വരാതിരിയ്ക്കട്ടേ........
"ഇതൊക്കെ നിന്റെ വെറും തോന്നലുകളാണ്....നമ്മുടെ ഈ തീരുമാനം കൊണ്ട് മക്കള്‍ക്കൊരു ദോഷവും വരില്ല......
ഒരുപാടു പ്രായാസപ്പെടേണ്ടിവന്നു യമുനയെക്കൊണ്ടു സമ്മതിപ്പിയ്ക്കാന്‍.........
ഇന്നു ജോലി കഴിഞ്ഞു വന്ന വിശ്വന്റെയും രജനിയുടേയും മുഖം കണ്ടപ്പോഴേ മനസ്സിലായി എന്തോ പന്തികേടുണ്ടെന്ന്.....പതിവുള്ള കളിയും ചിരിയുമൊന്നുമില്ല....ഉണ്ണിക്കുട്ടനോടുപോലും ആവശ്യമില്ലാത്ത ദേഷ്യം......
ഗോപാലപിള്ള കാര്യങ്ങളൊക്കെ പറഞ്ഞ ലക്ഷണമുണ്ട്.......
രാത്രിയില്‍ ഊണുമേശയ്ക്കു ചുറ്റുമിരിയ്ക്കുമ്പോഴും ആര്‍ക്കും മിണ്ടാട്ടമില്ല.......
"നിങ്ങള്‍ക്കിതെന്തുപറ്റി....?
"ഇനിയെന്തു പറ്റാനാ.....ഈ വയസ്സുകാലത്ത് അഛനെന്തിന്റെ കുഴപ്പമാ......കല്യാണം കഴിയ്ക്കണം പോലും....ഇതൊക്കെ നാട്ടുകാരറിഞ്ഞാല്‍ ഞങ്ങള്‍ക്ക് പുറത്തിറങ്ങി നടക്കണോ......അമ്മ മരിച്ചപ്പോള്‍ രണ്ടമതൊന്നുകൂടിയാവാമായിരുന്നല്ലോ......"
വിശ്വനെയിതിനു മുന്‍പ് ഇത്ര കോപിഷ്ഠനായി കണ്ടിട്ടേയില്ല
വയസ്സുകാലത്ത് അച്‌ഛന് സുദേവന്‍ഡോക്ടറുടെ അമ്മയോടു പ്രേമമാണെന്നറിഞ്ഞാല്‍ ഞങ്ങള്‍ക്കു നാണം കെട്ടു മനുഷ്യരുടെ മുഖത്തുനോക്കാന്‍ പറ്റുമോ? അച്‌ഛനു ഞങ്ങളുവേണോ കല്യാണം വേണോയെന്ന് ഇപ്പോള്‍ തീരുമാനിയ്ക്കണം....ഇങ്ങനെ നാണം കെട്ട് ഞങ്ങളിവിടെ ജീവിയ്ക്കില്ല"........
ശരവര്‍ഷം പോലെ വിശ്വന്റേയും രജനിയുടേയും ഓരോ വാക്കുകളുമെന്റെ ഹൃദയത്തില്‍ ആഴത്തില്‍ പതിച്ചു കൊണ്ടേയിരുന്നു.....
ആഹാരം കഴിയ്ക്കാതെ എല്ലാവരുമെഴുന്നേറ്റുപോയി.....
തുറന്നിട്ട ജനലിലൂടെ അയല്‍വീട്ടിലെ ഇനിയുമണയാത്ത വിളക്കും നോക്കി കിടക്കുമ്പോള്‍ യമുനയ്ക്കനുഭവിയ്ക്കേണ്ടിവരുന്ന മാനസികപീഢയെത്രയായിരിയ്ക്കുമെന്നോര്‍ക്കുകയായിരുന്നു..... വിശ്വനേപ്പോലെ സുദേവനും യമുനയെ ശകാരിച്ചുകാണും........ഉറങ്ങാതെ അവളുമിപ്പോള്‍ കണ്ണീരൊഴുക്കുകയായിരിയ്ക്കും....തന്നെ ശപിയ്ക്കുന്നുണ്ടാവുമോ അവള്‍.....താന്‍ ചെയ്തതൊന്നും തെറ്റാണെന്നിപ്പോഴും വിശ്വാസമില്ല......മറ്റുള്ളവരതു തെറ്റായി കാണുന്നതിലുള്ള ദുഖമേയുള്ളൂ....
രാവിന്റെ നിശബ്ദതയില്‍ രാപ്പാടികളുടെ ഗാനവും വവ്വാലുകളുടെ ചിറകടിയൊച്ചയും ചീവീടുകളുടെ കരച്ചിലുമൊക്കെ കേട്ട് വെളുക്കുവോളം ഉണര്‍ന്നു കിടന്നു.....
അടുക്കളയില്‍ പാത്രങ്ങളുടെ തട്ടുമുട്ടു ശബ്ദം കേള്‍ക്കാന്‍ തുടങ്ങി...ജാനുവമ്മയും രജനിയും എഴുന്നേറ്റുകാണും.....തന്നെ പുറത്തോട്ടു കാണാഞ്ഞിട്ടും ഇന്നാരും തിരക്കിവന്നില്ല......വിശ്വന്‍ ഉണ്ണിക്കുട്ടനെ ബസ്സുകയറ്റിവിടാന്‍ പോയതും ഉച്ചയ്ക്കു വിളിച്ചുകൊണ്ടുവരാന്‍ ജാനുവമ്മയെ ഏര്‍പ്പാടാക്കുന്നതുമൊക്കെ മനസ്സിലായി.......തന്റെ സഹായമൊന്നും വേണ്ടെന്നായിരിയ്ക്കും......അച്‌ഛന്‍ എത്ര പെട്ടെന്നാണ് അവര്‍ക്കു വെറുക്കപ്പെട്ടവനായത്........
എന്താ കരുണേട്ടാ രാത്രിയ്‌ലുണ്ടായത്......രജനിമോള്‍ രാവിലേയും വല്യ ദേഷ്യത്തിലായിരുന്നു.....
ചായയുമായെത്തിയ ജാനുവമ്മയുടെ ചൊദ്യം കേട്ടില്ലെന്നു നടിച്ചു......പത്രത്തിലൂടെ കണ്ണോടിച്ചെങ്കിലും വാര്‍ത്തകളൊന്നും മനസ്സില്‍ നിന്നില്ല.....ഇനിയെന്ത് എന്നൊരു ചോദ്യം മനസ്സില്‍ ഉയര്‍ന്നുകൊണ്ടേയിരുന്നു.....യമുനയെ ഒന്നു കണ്ടിരുന്നെങ്കില്‍ വിവരങ്ങളറിയാമായിരുന്നു....
ഉച്ച വെയില്‍ കനത്തിട്ടും യമുനയെ പുറത്തോട്ടു കണ്ടതേയില്ല........അവരുടെ വീട്ടിലേയ്ക്കു ചെന്നു നോക്കുവാനുള്ള ധൈര്യം തോന്നിയില്ല...സുദേവനോ സൗമ്യയോ ഉണ്ടെങ്കിലെന്തു പറയും....വിശപ്പും ദാഹവുമൊന്നും തോന്നിയില്ല......സിറ്റൗട്ടില്‍ സുര്യന്റെ ചൂടേറ്റു തിണര്‍ത്ത ആകാശം നോക്കി വെറുതേ കിടന്നു......
"കരുണേട്ടാ".....വിളികേട്ടു തിരിഞ്ഞു നോക്കുമ്പോള്‍ യമുന മുന്‍പില്‍.......വിഷാദത്തിന്റെ ഒരുകടല്‍ കണ്ണിലൊളിപ്പിച്ചുവച്ചതുപോലെ, കരഞ്ഞുകലങ്ങിയ കണ്ണുകള്‍.....കുളിയ്ക്കുകയോ വേഷം മാറുകയോ ഒന്നുംചെയ്തിട്ടില്ല.....
"ഇത്രയും നേരം താനിതെവിടെയായിരുന്നു...പുറത്തേയ്ക്കെങ്ങും കണ്ടില്ലല്ലോ.....സുദേവനും സൗമ്യയും എന്തെങ്കിലും പ്രശ്നമുണ്ടാക്കിയോ....."
"എന്തു പ്രശ്നമുണ്ടാക്കാനാണ്....മകന്‍ വേണോ വയസ്സുകാലത്തു പുതിയ ഭര്‍ത്താവു വേണോയെന്നു തീരുമാനിച്ചോളാന്‍ പറഞ്ഞു.....മകന്‍ മതിയെങ്കില്‍ അവനോടൊപ്പം കഴിയാം വേണ്ടെങ്കില്‍ എന്റെ ഇഷ്ടംപോലെ എവിടേയ്ക്കും പോകാം....."
വാക്കുകള്‍ കണ്ണീരില്‍ മുങ്ങിപ്പോയി.....അവളെ എന്തു പറഞ്ഞാശ്വസിപ്പിയ്ക്കണെമെന്നെനിയ്ക്കറിയില്ല.....എന്തു തീരുമാനിയ്ക്കണമെന്നും......
"ഞാനൊന്നിനും യമുനയെ നിര്‍ബന്ധിയ്ക്കില്ല.....എന്തുവേണമെന്ന് താന്‍ തീരുമാനിച്ചോളൂ....ഞാനെന്തായാലും ഇവിടുന്നു പോവുകയാണ്......എന്നെ വേണ്ടാത്ത, എന്റെ സന്തോഷങ്ങള്‍ക്കു വില കല്‍പ്പിയ്ക്കാത്ത ഒരു മകന്റെകൂടെ ജീവിയ്ക്കാനിനിയെനിയ്ക്കു പ്രയാസമാണ്.....അവന്റെ ജീവിതം, അവന്റെ സന്തോഷം, അവന്റെ കുടുംബം....സ്വാര്‍ത്‌ഥനാണവന്‍.....എന്റെ ആവശ്യം ഇനിയവനില്ല...."
"എങ്ങോട്ടു പോകാനാണ് കരുണേട്ടാ......."
"എങ്ങോട്ടെങ്കിലും....ഒന്നിച്ചു കഴിയാന്‍ നമ്മളാഗ്രഹിച്ചതു നമ്മുടെ ശരീരം പറഞ്ഞിട്ടല്ല.......മനസ്സു പറഞ്ഞിട്ട്.....വയസ്സുകാലത്തൊരു താങ്ങ്.....കൂട്ടിനൊരാള്‍......മനസ്സിനൊരു സന്തോഷമാണത്......"
ഒരിയ്ക്കലുമവസാനിയ്ക്കാത്തതുപോലെ നീണ്ടുകിടക്കുന്ന ചെമ്മണ്‍ പാതയിലൂടെ യമുനയുടെ കൈയ്യും പിടിച്ചു നടക്കുമ്പോള്‍ പിന്നിട്ട വഴികളേപ്പറ്റിയെല്ലാം ഞാന്‍ മറക്കാന്‍ ശ്രമിച്ചു.......പിന്‍വിളികളും യാത്രാമൊഴികളുമൊന്നുമില്ലാത്തൊരു യാത്ര....അസ്തമയ സൂര്യന്‍ പടിഞ്ഞാറോട്ടു യാത്ര തുടങ്ങിയിരുന്നു......നാളെ വീണ്ടും ഉദിച്ചുയരാന്‍..... ഒരു പുതിയ പുലരിയെ അണിയിച്ചൊരുക്കാന്‍......
2009, ജനുവരി 8, വ്യാഴാഴ്‌ച
ദേശാടനം
ഞായറാഴ്ച്ച ഒരു ഉച്ചയുറക്കത്തിന്റെ ആലസ്യത്തിലായിരുന്നു ഭദ്ര..........ഫോണ്‍ നിര്‍ത്താതെ ചിലച്ചിട്ടും മടിപിടിച്ചു കിടന്നു.....ഡിസംബര്‍ അവസാനത്തെയാഴ്ച്ചയാണ്.....നല്ല തണുപ്പുണ്‌ട്.... പുതപ്പില്‍ നിന്നു കൈപുറത്തെടുക്കാന്‍ മടിച്ച് ഭദ്ര ഫോണിനെ അവഗണിച്ചു...... ഫോണ്‍ ഒരിയ്ക്കല്‍ കട്ടായി വീണ്‌ടും ചിലയ്ക്കാന്‍ തുടങ്ങി......
ഇനി രക്ഷയില്ല, ആല്‍വിയായിരിയ്ക്കും....അവനിങ്ങനെയാണ് ഫോണെടുക്കുന്നതുവരെ ഇങ്ങനെ വിളിച്ചുകൊണ്‌ടേയിരിയ്ക്കും......
"ഹലോ ഭദ്രാ നീയെന്തുടുക്കുവാ....."
"ഞാനിവിടെ ഡാന്‍സു പ്രാക്റ്റീസു ചെയ്യുകയായിരുന്നു......ഉറക്കം നഷ്ടപ്പെട്ട ദേഷ്യം മുഴുവനുമുണ്‌ടായിരുന്നു ഭദ്രയുടെ സ്വരത്തില്‍....
നിര്‍ത്താതെയുള്ള ചിരിയായിരുന്നു മറുവശത്ത്......
"ദേഷ്യപ്പെടാതെ ഭദ്രാ.......എനിയ്ക്കു നിന്നോടു കുറച്ചു സംസാരിയ്ക്കാനുണ്‌ട്.........ഫോണിലല്ലാ........നേരിട്ട്.....വളരെ അത്യാവശ്യമാണ്.......നിന്നോടെങ്ങനെയിതു പറയുമെന്നെനിയ്ക്കറിയില്ല........എപ്പോഴാ നമ്മള്‍ തമ്മില്‍ കാണുന്നത്......നാളെ നീ ഓഫീസില്‍ നിന്നു ഹാഫ്‌ഡേ എടുക്ക്......നമുക്ക് പുറത്തെവിടെയെങ്കിലും പോകാം....."
എന്തായിരിയ്ക്കും ആല്‍വിയ്ക്കു പറയാനുള്ളത്.......കാര്യമെന്താണെന്നറിയാന്‍ ഭദ്രയുടെ മനസ്സു വല്ലാതെ തിടുക്കം കൂട്ടി....
ആല്‍വി ഭദ്രയ്ക്കു വെറുമൊരു സുഹൃത്തല്ല...അതിലുമപ്പുറത്തെന്തൊക്കെയോ.....ഒരു രക്ഷകനേപ്പോലെ.....ഈ ലോകത്ത് ഭദ്രയെ സ്നേഹിയ്ക്കുന്ന, ഭദ്രയോടു കാരുണ്യം കാട്ടുന്ന ഒരേയൊരാള്‍......
ഭദ്രയ്ക്കവനോടു വല്ലാത്തൊരിഷ്ടമുണ്‌ട്.....ആല്‍വിപോലുമറിയാതെ ഉള്ളിന്റെയുള്ളില്‍ ഒളിച്ചു വച്ചിരിയ്ക്കുന്നൊരിഷ്ടം.....
പക്ഷെ ആല്‍വിയോടവളതു സമ്മതിച്ചു കോടുക്കാറില്ല.....സൗഹൃദത്തിനും പ്രണയത്തിനുമപ്പുറമായിരിയ്ക്കണം നമ്മുടെ ബന്ധമെന്നാണ് ഭദ്രയെപ്പോഴും ആല്‍വിയോടു പറയുന്നത്....... ഒരു ബന്ധത്തിന്റേയും പേരില്‍ ആല്‍വിയ്ക്കൊരു ബാധ്യതയായി മാറാന്‍ ഭദ്രയ്ക്കു കഴിയില്ല.....ഒരുപാടു ബുദ്‌ധിമുട്ടുകളും പ്രയാസങ്ങളുമൊക്കെയുള്ളതാണ് ആല്‍വിയുടെ കുടുംബത്തില്‍......കുട്ടിക്കാലത്തേ അപ്പന്‍ മരിച്ചു പോയി.....ആല്‍വിയ്ക്കു മൂത്തതും ഇളയതുമായി നാലു പെങ്ങന്മാര്‍.....ഒരാളുടേ കല്യാണമേ കഴിഞ്ഞിട്ടുള്ളൂ......ഇതിനിടയില്‍ താന്‍ കൂടി അവനൊരു ബുദ്‌ധിമുട്ടായി മാറരുത്.....
വാടകവീട്ടിലെ ഇടുങ്ങിയ ഒറ്റമുറിയിലെ ഇരുട്ടില്‍ ഭദ്ര ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു.....രാത്രിയായപ്പോള്‍ തണുപ്പിന്റെ കാഠിന്യം കൂടിയിരിയ്ക്കുന്നു......കമ്പിളി തലയില്‍ക്കൂടി വലിച്ചിട്ടു കിടക്കുമ്പോള്‍ ഭദ്രയ്ക്കു തന്റെ കുട്ടിക്കാലമോര്‍മ്മ വന്നു....ഇടിയും മഴയുമുള്ള രാത്രികളില്‍ ഒറ്റയ്ക്കു കിടക്കാന്‍ പേടിച്ച് കിടക്ക നനച്ച ഒരുപാടു രാത്രികള്‍......ഇരുട്ടില്‍ തപ്പിത്തടഞ്ഞ് അമ്മയുറങ്ങുന്ന മുറിവാതില്‍ക്കല്‍ കരഞ്ഞുകൊണ്‌ടു തട്ടിവിളിയ്ക്കും, ഒരിയ്ക്കലുമതു തനിയ്ക്കായി തുറക്കില്ലെന്നറിഞ്ഞുകൊണ്‌ടുതന്നെ......
അത്തം നക്ഷത്രത്തില്‍ അച്‌ഛന്‍കാലുമായി പിറന്ന കുട്ടി,വയസ്സ് ആറു തികയ്ക്കും മുന്‍പ് പിതാവിനു മരണമെന്ന് വിധി പറഞ്ഞ കണിയാന്‍ ഭദ്രയുടെ ജീവിതത്തിന്റെയും വിധിയെഴുതി.....അമ്മയ്ക്കും അച്‌ഛമ്മയ്ക്കും അപ്പച്ചിമാര്‍ക്കുമെല്ലാം ഭദ്രയോടു വെറുപ്പായിരുന്നു....എന്റെ താലിയറുക്കാന്‍ വന്ന നശ്ശൂലമെന്ന് അമ്മയും, എന്റെകുഞ്ഞിന്റെ കാലനായിട്ടുവന്ന അശ്രീകരമെന്ന് അച്‌ഛമ്മയും എപ്പോഴുമവളെ ശപിച്ചു, ഏട്ടനും ചേച്ചിയുമവളെ അകറ്റിനിര്‍ത്തി....അച്‌ഛന്‍ മാത്രം സ്നേഹവും വെറുപ്പുമൊന്നുമില്ലാത്ത ഒരു നിസ്സംഗഭാവത്തിലും........
വല്ലപ്പോഴും പുഴകടന്നെത്തുന്ന അമ്മമ്മയായിരുന്നു ഭദ്രയുടെ ആശ്വാസകേന്ദ്രം.....ആരില്‍നിന്നും കിട്ടാത്ത സ്നേഹമൊക്കെ അമ്മമ്മയവള്‍ക്ക് നല്‍കി......
പാമ്പുകടിയേറ്റ് അച്‌ഛന്‍ മരിച്ചപ്പോള്‍ ഭദ്രയുടെ ജീവിതം കുറേക്കൂടി ദുസ്സഹമായി......ഇങ്ങനെയൊന്ന് എന്റെവയറ്റില്‍ വന്നു പിറന്നല്ലോയെന്ന് അമ്മയെപ്പോഴും പരിതപിച്ചു......
ചിലപ്പോഴൊക്കെ പുഴകടന്ന് ഭദ്ര അമ്മമ്മയെ തേടി തറവാട്ടിലേയ്ക്കു പോകുമായിരുന്നു.....കടത്തുകാരന്‍ രാമേട്ടനും മുറുക്കാന്‍ കടക്കാരന്‍ മമ്മദിക്കയും ആ യാത്രകളില്‍ ഭദ്രയ്ക്കു കൂട്ടു കിട്ടിയവരാണ്.......ഈര്‍ക്കീലിയില്‍ കൊരുത്ത വരാലുകളെ ഭദ്രയ്ക്കുവേണ്ടി കരുതിവയ്ക്കുന്ന രാമേട്ടനും കാണുമ്പോഴൊക്കെ അടുത്തു വിളിച്ച് പാട്ടുപാടിപ്പിച്ച് പകരമൊരു നാരങ്ങമിഠായി സമ്മാനമായി കുഞ്ഞു കൈവെള്ളയില്‍ വച്ചു കൊടുക്കുന്ന മമ്മദിക്കയുമൊക്കെ ഭദ്ര തേടിനടന്ന സ്നേഹം കൊടുത്തവരാണ്......
പിന്നെയൊരു മഴയുള്ള സന്ധ്യയില്‍ മമ്മദിക്കയുടെ ഒരു തലോടലില്‍ ഭദ്ര കിട്ടാക്കനിയായ സ്നേഹം ഉപേക്ഷിച്ച് മഴയിലേയ്ക്കോടിപ്പോയി...മമ്മദിക്കയുടെ പിന്‍വിളികള്‍ക്കൊന്നുമവള്‍ പിന്നെ കാതോര്‍ത്തില്ല.....
കുറേക്കൂടി മുതിര്‍ന്നപ്പോള്‍ ഭദ്ര അമ്മമ്മയോടൊപ്പം തറവാട്ടില്‍ തന്നെ സ്ഥിരതാമസമായി....നാലുകെട്ടും നടുമുറ്റവും കാവും കുളവുമൊക്കെയുള്ള പുരാതനമായ തറവാട്.....അമ്മാവന്മാരും അമ്മായിമാരുമൊക്കെ അമ്മമ്മ കേള്‍ക്കാതെ മുറുമുറുത്തു......പോസ്റ്റ്മാസ്റ്ററായി ജോലിയിലിരിയ്ക്കെ അപ്പൂപ്പന്‍ മരിച്ചതുകൊണ്ട് അമ്മമ്മയ്ക്കു കിട്ടുന്ന പെന്‍ഷന്‍ കൊണ്‌ടായിരുന്നു ഭദ്രയുടെ പഠന ചിലവുകള്‍ അമ്മമ്മ നടത്തിയിരുന്നത്....
ഡിഗ്രിയ്ക്ക് അവസാന വര്‍ഷം പരീക്ഷ കഴിഞ്ഞപ്പോഴാണ് വലിയമ്മാവന്റെ മകള്‍ ശ്യാമേച്ചി ഡല്‍ഹിയില്‍ നിന്നും പ്രസവത്തിനായി നാട്ടില്‍ വന്നത്......അമ്മമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് തിരിച്ചുപോകുമ്പോള്‍ ഭദ്രയേക്കൂടി കൊണ്ടുപോകാന്‍ അവര്‍ തീരുമാനിച്ചത്......ഭദ്രയ്ക്കു തീരെ ഇഷ്ടമില്ലായിരുന്നു പോകാന്‍......
"അമ്മമ്മയ്ക്കു വയസ്സൊത്തിരിയായി, എപ്പോഴാ എന്താ സംഭവിയ്ക്കുക എന്നൊന്നും അറിയില്ല, എന്റെ കണ്ണടയുന്നതിനു മുന്‍പ് എന്റെകുട്ടി സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിയ്ക്കണം......ഞാന്‍ പോയാല്‍ നിന്നെയാരും നോക്കില്ല....പെറ്റതള്ളയ്ക്കുപോലും നിന്നെ വേണ്‌ട......"അമ്മമ്മയവളെ ചേര്‍ത്തുപിടിച്ച് സങ്കടപ്പെട്ടു.....
ഡല്‍ഹിയിലേയ്ക്കു പോകുന്നുവെന്നറിഞ്ഞിട്ടും അമ്മയ്ക്ക് ഒരു ഭാവമാറ്റവുമുണ്‌ടായില്ല.....ഏട്ടന്റെ കുഞ്ഞിനെ കളിപ്പിച്ചുകൊണ്‌ട് അമ്മ ദൂരേയ്ക്കു നോക്കിയിരുന്നു....ഒന്നും കേള്‍ക്കാത്തതുപോലെ....
'നന്നായിവരൂ' എന്നൊരുവാക്കുപോലും അമ്മയുടെ നാവില്‍ നിന്നു വീണില്ല.....അമ്മമ്മമാത്രം ഭദ്രയെ കെട്ടിപ്പിടിച്ച് ഒരുപാടു കരഞ്ഞു........
ശ്യാമേച്ചിയുടെ ഭര്‍ത്താവ് രാജേട്ടനാണ് ഒരു പരിചയക്കാരന്റെ ഓഫീസില്‍ ഭദ്രയ്ക്കു ജോലി വാങ്ങിക്കൊടുത്തത്......അമ്മമ്മയെ കാണാത്തതിന്റെ ഒരു സങ്കടമേ ഭദ്രയ്ക്കുള്ളായിരുന്നു.....ഓഫീസില്‍ നിന്നു വന്നാല്‍ ശ്യാമേച്ചിയെ വീട്ടുജോലിയില്‍ സഹായിച്ചും.....കുഞ്ഞുവാവയോടൊത്തു കളിച്ചുമൊക്കെയായി ഭദ്രയുടെ ദിവസങ്ങള്‍ കടന്നു പോയി.....
ചിലപ്പോഴൊക്കെ രാജേട്ടന്റെ പെരുമാറ്റത്തിലൊരു അരുതായ്ക ഭദ്രയ്ക്കു തോന്നിത്തുടങ്ങി.......മന:പ്പൂര്‍വ്വമുള്ള ചില തട്ടലും മുട്ടലുമൊക്കെ.....ഭദ്ര പരമാവധി ഒഴിഞ്ഞുമാറി നടന്നു.......അറിയാത്ത ദേശം, അറിയാത്ത ഭാഷ.....സഹായത്തിനു വേറാരുമില്ല....
"ഇപ്പോള്‍ നിനക്കു ജോലിയുണ്ട്.....ഒരുവിധം ഭാഷയുമറിയാം.....ഇനി വേറെവിടേയ്ക്കെങ്കിലും മാറി താമസിയ്ക്കാമല്ലോ....എനിയ്ക്കു പരിചയമുള്ള ഒന്നു രണ്‌ടു കുട്ടികളോടു ഞാന്‍ പറഞ്ഞിട്ടുണ്‌ട്....." മുഖവുരയൊന്നുമില്ലാതെ ശ്യമേച്ചിയിതു പറഞ്ഞപ്പോള്‍ തിരിച്ചു പറയാന്‍ ഭദ്രയ്ക്കു മറുപടിയൊന്നുമുണ്‌ടായില്ല.....
ദേശാടനപക്ഷികളേപ്പോലെ ഭദ്രയുടെ യാത്രകള്‍ അവിടെ തുടങ്ങുകയായിരുന്നു.....യാത്രയില്‍ പലരേയും കണ്‌ടുമുട്ടി.......ഭദ്ര തേടിനടന്ന സ്നേഹം മാത്രം എങ്ങുനിന്നും കിട്ടിയില്ല.....സ്നേഹം നടിച്ചവരുണ്‌ട്....പ്രലോഭിപ്പിച്ചവരുണ്‌ട്......മോഹിപ്പിച്ചു കടന്നുകളഞ്ഞവരുമുണ്‌ട്.....അതിനിടയില്‍ വീണുകിട്ടിയ ഭാഗ്യമാണ് ആല്‍വി....
ആദ്യവും അവസാനവുമായി ഭദ്ര നാട്ടിള്‍പ്പോയത് അമ്മമ്മ സുഖമില്ലാതെ കിടക്കുന്നുവെന്നറിഞ്ഞപ്പോഴാണ്......നാട്ടിലെത്തി അഞ്ചാം നാള്‍ അമ്മമ്മ മരിച്ചു.......നാടുമായി ഭദ്രയെ ബന്ധിപ്പിച്ചു നിര്‍ത്തിയ ഓരേയൊരുകണ്ണിയും അറ്റുപോയി.......
തറവാട്ടില്‍ വച്ച് അമ്മയെ കണ്‌ടെങ്കിലും പെരുമാറ്റത്തില്‍ ഒരുമാറ്റവുമുണ്‌ടായില്ല.......ഭദ്രയുടെ ചോദ്യങ്ങള്‍ക്കൊക്കെ അമ്മ മുക്കിയും മൂളിയും മറുപടിപറഞ്ഞു......"എന്റെ കുട്ടീ നീയങ്ങു ക്ഷീണിച്ചുപോയല്ലോയെന്ന്" തന്റെ തലയില്‍ തലോടിക്കൊണ്‌ട് അമ്മയൊന്നു പറഞ്ഞെങ്കിലെന്ന് ഭദ്ര വെറുതെ കൊതിച്ചു.....
രാജേട്ടനു വിദേശത്തു ജോലിയായപ്പോള്‍ ശ്യാമേച്ചി നാട്ടില്‍ സെറ്റിലായി...വല്ലപ്പോഴും ശ്യാമേച്ചിയുമായി ഫോണിലുള്ള സുഖവിവരാന്വേഷണമാണ് ഭദ്രയ്ക്കിപ്പോള്‍ നാടുമായുള്ള ഏക ബന്ധം......
ചിതലരിച്ച ഓര്‍മ്മകള്‍ക്കും അര്‍ത്‌ഥമില്ലാത്ത സ്വപങ്ങള്‍ക്കുമിടയില്‍ മുഴുമിപ്പിയ്ക്കാത്ത ഉറക്കവുമായി പുലര്‍ച്ചെ എഴുന്നേല്‍ക്കുമ്പോള്‍ ഭദ്രയ്ക്കു വല്ലാതെ തലവേദനിയ്ക്കുന്നുണ്‌ടായിരുന്നു.......
ഉച്ചയ്ക്ക് ഒരുമണിയായപ്പോള്‍ ഹാഫ്‌ഡേ ലീവെഴുതിക്കൊടുത്തിട്ട് ഓഫീസിന്റെ പുറത്തിറങ്ങുമ്പോള്‍ പാര്‍ക്കിങ് ലോട്ടില്‍ ആല്‍വി കാത്തു നില്‍ക്കുന്നുണ്‌ടായിരുന്നു......
ബൈക്കിനുപുറകില്‍ അവനെ ചുറ്റിപ്പിടിച്ചിരിയ്ക്കുമ്പോള്‍ ഈയാത്ര ഒരിയ്ക്കലും അവസാനിയ്ക്കാതിരുന്നെങ്കിലെന്ന് ഭദ്ര വെറുതെ മോഹിച്ചു......
അവധി ദിവസമല്ലാത്തതുകൊണ്ട് ഇന്‍ഡ്യാഗേറ്റില്‍ തിരക്കു വളരെ കുറവായിരുന്നു.....വിശാലമായ പുല്‍ത്തകിടിയില്‍ അങ്ങിങ്ങായി കുറേപ്പേര്‍.....ആളൊഴിഞ്ഞ ഒരുകോണില്‍ രണ്‌ടുപേരും നിശബ്ദരായിരുന്നു.....
"നീയെന്താ ആല്‍വീ എന്തോ പറയനുണ്ടെന്നു പറഞ്ഞിട്ട് മിണ്‌ടാതിരിയ്ക്കുന്നത്....."
"ഇന്ന് ആനിമോള്‍ചേച്ചിയൂടെ മെയിലുണ്ടായിരുന്നു...."
ആല്‍വിന്റെ കസിനാണ് ആനിമോള്‍.....കുടുംബസമേതം ജര്‍മനിയിലാണ്.....
ചോദ്യരൂപേണ ഭദ്ര ആല്‍വിയെ നോക്കി.....
"ആനിമോള്‍ ചേച്ചിയ്ക്കു പരിചയമുള്ള ഒരുകുട്ടിയുടേ പ്രൊപ്പോസല്‍...അവരും കുടുംബസമേതം ജര്‍മനിയിലാണ്....ക്രിസ്തുമസ് ആഘോഷിയ്ക്കാന്‍ അവരൊക്കെ നാട്ടിലെത്തിയിട്ടുണ്‌ട്.....ചേച്ചി എല്ലാകാര്യവും വല്യപ്പച്ചനോടും അമ്മച്ചിയോടുമൊക്കെ സംസാരിച്ചു....എല്ലാവര്‍ക്കും സമ്മതമാണ്....എന്റെ സമ്മതമറിഞ്ഞിട്ടുവേണം അവര്‍ക്കു കുട്ടിയെ പോയി കാണാന്‍......ഇതു നടന്നാല്‍ എനിയ്ക്കും ജര്‍മ്മനിയില്‍ പോകാന്‍ പറ്റും, കുടുംബം രക്ഷപ്പെടും എന്നൊക്കെയാ ആനിമോള്‍ ചേച്ചി പറഞ്ഞത്.....എത്രയും പെട്ടെന്ന് നാട്ടില്‍ പോകാനാണ് ചേച്ചി പറഞ്ഞിരിയ്ക്കുന്നത്....."
ദൂരെയെവിടെയോ നിന്നാണ് ആല്‍വിയുടെ ശബ്ദം വരുന്നതെന്നു ഭദ്രയ്ക്കു തോന്നി....മറുപടിയെന്തെങ്കിലും പറയാനോ അവന്റെ മുഖത്തേയ്ക്കു നോക്കനൊ ഉള്ള ധൈര്യം ഭദ്രയ്ക്കുണ്‌ടായില്ല......
"എനിയ്ക്കൊരു തീരുമാനത്തിലുമെത്താന്‍ കഴിയുന്നില്ല ഭദ്ര....നീ പറ ഞാനെന്തുവേണം....."ആല്‍വി ഭദ്രയുടെ തോളില്‍ പിടിച്ചുകുലുക്കി....
"നീ പോകണം ആല്‍വീ, ആനിമോള്‍ ചേച്ചി പറയുന്നതു ശരിയാ...ഈ കല്യാണം കൊണ്‌ട് നീ രക്ഷപ്പെടും....കൂട്ടത്തില്‍ നിന്റെ കുടുംബവും....." ശബ്ദമിടറാതിരിയ്ക്കാന്‍ ഭദ്ര വല്ലാതെ ബുദ്‌ധിമുട്ടി....
"നിനക്കിത്ര നിസ്സാരമായി എങ്ങനെ പറയാന്‍ കഴിയുന്നു ഭദ്ര, എന്നെ പിരിയാന്‍ നിനക്കു വിഷമമില്ലേ......ഞാന്‍ നിനക്കു വെറുമൊരു സുഹൃത്തു മാത്രമാണോ.......നിന്നെയിവിടെ തനിച്ചാക്കി പോകനെനിയ്ക്കു കഴിയില്ല"
ആല്‍വി ഭദ്രയുടെ കണ്ണുകളിലേയ്ക്കുറ്റു നോക്കി.....കദനത്തിന്റെ ഒരു കടലിരിമ്പുന്നുണ്‌ടായിരുന്നു അവിടെ.....
ന്യൂഡല്‍ഹി റയില്‍വേസ്റ്റേഷനിലെ ഏഴാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ആല്‍വിനെ യാത്രയാക്കാന്‍ നില്‍ക്കുമ്പോള്‍ ഭദ്രയുടെ മനസ്സു ശൂന്യമായിരുന്നു.....ആല്‍വിന്റെ ഒന്നു രണ്‌ടു സുഹൃത്തുക്കളും വന്നിട്ടുണ്‌ട് അവനെ യാത്രയാക്കാന്‍... അവര്‍ക്കിടയില്‍ ഭദ്ര ആള്‍ക്കൂട്ടത്തിലൊറ്റപ്പെട്ടവളായി നിന്നു.......
ട്രെയിന്‍ പ്ലാറ്റ്ഫോം വിടാറായെന്ന അനൗണ്‍സറുടെ മുന്നറിയെപ്പെത്തി.....ആല്‍വിന്‍ എല്ലാവരോടും യാത്ര പറഞ്ഞു....ഭദ്രയോടും........പറഞ്ഞുതീരാത്തതെന്തൊക്കെയോ രണ്ടുപേരുടെയും ഉള്ളില്‍ക്കിടന്നു പിടഞ്ഞു.........കണ്ണീര്‍ മഴക്കിടയിലൂടെ ....ദൂരെയൊരുപൊട്ടുപോലെ ട്രെയിന്‍ മറഞ്ഞു.....
തിരിച്ചു വീട്ടിലെത്തി വേഷം പോലും മാറാതെ കട്ടിലിലേയ്ക്കു വീഴുമ്പോള്‍ ഭദ്രയുടെ മനസ്സില്‍ മുന്നോട്ടു ജീവിയ്ക്കാനുള്ള പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ടിരുന്നു.......ആര്‍ക്കുവേണ്ടി...എന്തിനുവേണ്‌ടി....ജീവിതം മുന്നിലൊരു ചോദ്യചിഹ്‌നമായി തൂങ്ങിക്കിടന്നു......
ജീവിതത്തിനൊരര്‍ത്‌ഥവുമില്ലെന്നു തോന്നിത്തുടങ്ങിയിരുന്നു ഭദ്രയ്ക്ക്, ഉറക്കമില്ലാത്ത രാത്രികളും ഒച്ചിഴയുമ്പോലെ പകലുകളും കടന്നുപോയപ്പോള്‍, മറ്റുള്ളവര്‍ക്കു ദോഷമല്ലാതെ പ്രയോജങ്ങളൊന്നുമില്ലാത്ത, കാത്തിരിയ്ക്കാനാരുമില്ലാത്ത തന്റെ ജീവിതമുപേക്ഷിച്ച് അശാന്തിയുടെ ജീവിത തീരങ്ങള്‍ വിട്ട് മോഹങ്ങളും മോഹഭംഗങ്ങളുമില്ലാത്ത മറ്റൊരുലോകത്തേയ്ക്കു പോകാന്‍ ഭദ്ര തീരുമാനിച്ചു.....
മരിയ്ക്കുന്നതിനേക്കുറിച്ചോര്‍ത്തപ്പോള്‍ ഭദ്രയ്ക്ക് ഒട്ടും പേടിയോ സങ്കടമോ തോന്നിയതേയില്ല, ഇവിടെ ഉപേക്ഷിച്ചു പോകാന്‍ തനിയ്ക്കൊന്നുമില്ല, തന്നെയോര്‍ത്തു കരയാനുമാരുമില്ല, പിന്നെയെന്തു പേടി എന്തു സങ്കടം......മനസ്സില്‍ പണ്‌ടെങ്ങുമില്ലത്തൊരു വാശിയായിരുന്നു......തന്നെ വേദനിപ്പിച്ചവരോടുള്ള ഒരു പകപോക്കല്‍.......
ഒരിയ്ക്കലും തന്നെ സ്നേഹിയ്ക്കാത്ത തന്റെ അമ്മ.....തന്റെ എല്ലാ നഷ്ടങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും കാരണക്കാരി......ഒരിയ്ക്കലെങ്കിലും സ്നേഹത്തൊടെ തന്നെയൊന്നു ചേര്‍ത്തു നിര്‍ത്തിയിരുന്നെങ്കില്‍....... അവരോടു മാത്രമേ തനിയ്ക്കു യാത്ര പറയാനുള്ളൂ....സന്തോഷിയ്ക്കട്ടേ......അവര്‍ക്കു വൈധവ്യം വിധിച്ച ഈ മകള്‍ മരിയ്ക്കാന്‍ പോകുകയാണെന്നറിഞ്ഞ്.....അങ്ങനെയെങ്കിലും അമ്മയുടെ മനസിലുള്ള വെറുപ്പുമാറട്ടെ.....
കുറെനേരം ബെല്ലടിച്ചിട്ടും ആരും ഫോണെടുത്തില്ല.....വീണ്‌ടുമൊന്നുകൂടിവിളിച്ചു.....ആരോ ഫോണെടുത്തു......ഏട്ടനായാലും ഏട്ടത്തിയായാലും തനിയ്ക്ക് അമ്മയോടേ സംസാരിയ്ക്കാനുള്ളു....പറയേണ്‌ടതെല്ലാം ഒന്നുകൂടി മനസ്സിലടുക്കി വച്ചു....
'ഹലോ.....' ക്ഷീണിതമയൊരു സ്ത്രീശബ്ദം.....ഒന്നുകൂടി ശ്രദ്‌ധിച്ചപ്പോഴാണ് ഫോണെടുത്തത് അമ്മതന്നെയാണെന്നു ഭദ്രയ്ക്കു മനസ്സിലായത്....
'ആരാ...' മറുതലയക്കല്‍ നിന്നു വീണ്‌ടും ചോദ്യമുയര്‍ന്നു.....
'ഭദ്രയാണ്.....
എന്തിനാവിളിച്ചതെന്ന ധാര്‍ഷ്ട്യ സ്വരം ഭദ്ര പ്രതീക്ഷിച്ചു......തിരികെ പറയാനുള്ള മറുപടിയെന്തായാലും ഭദ്ര കരുതിവച്ചിട്ടുണ്ട്.....
"എന്റെ കുട്ടീ നിനക്കു തോന്നിയല്ലോ എന്നെയൊന്നു വിളിയ്ക്കാന്‍.....നീയിപ്പോഴും ഈ അമ്മയെ ഓര്‍ക്കുന്നുണ്‌ടല്ലോ....ഞാന്‍ നിന്നോടു ചെയ്ത തെറ്റിന്റെയെല്ലാം ഫലം ഞാനനുഭവിയ്ക്കുകയാണ്.....ഒറ്റയ്ക്കായി ഞാന്‍....."
പറയാന്‍ വന്ന വാക്കുകളൊക്കെ ഭദ്രയുടെ തൊണ്‌ടയില്‍ കുരുങ്ങിപ്പോയി.....ഭദ്രയൊരു യാത്രാമൊഴിയും പറയാതെ ഫോണ്‍ കട്ടുചെയ്തു....
റയില്‍വേസ്റ്റേഷനില്‍നിന്നു ടാക്സിയില്‍ വീട്ടിലെത്തുമ്പോല്‍ സന്ധ്യ കഴിഞ്ഞിരുന്നു.......വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇതുപോലൊരു സന്ധ്യയ്ക്ക് കരഞ്ഞുകൊണ്‌ടിവെടെനിന്നിറങ്ങിപ്പോയതാണ്.....നാടും വീടും വല്ലാതെ മാറിയിരിയ്ക്കുന്നു...തൊട്ടടുത്ത പറമ്പിലൊക്കെ പുതിയ വീടുകള്‍....
പൂമുഖത്ത് നിലവിളക്കു കത്തുന്നുണ്‌ടായിരുന്നു.....സ്വന്തം വാലില്‍പിടിച്ചു കളിയ്ക്കുന്ന ഒരു വെളുത്ത പൂച്ചക്കുട്ടി ഭദ്രയെ കണ്‌ട് പിടഞ്ഞെഴുന്നേറ്റ് അകത്തേയ്ക്കോടിപ്പോയി.....
വെളിച്ചമില്ലാത്ത മുറികള്‍കടന്ന് ഭദ്ര അടുക്കളയിലെത്തി....ഒരു കുഞ്ഞു കലത്തില്‍ അരി തിളച്ചു തൂവുന്നു.... നിലത്തിരുന്ന് അച്ചിങ്ങ നുറുക്കുന്ന അമ്മ....വാര്‍ദ്‌ധക്യം ബാധിച്ച മുടിയിഴകള്‍.....മുഖത്ത് പണ്‌ടത്തെ പ്രൗഢിയും ഐശ്വര്യവും ഒന്നുമില്ല...ഒറ്റപ്പെടലിന്റെ നിസ്സഹായതമാത്രം....കാല്‍പ്പെരുമാറ്റം കേട്ടാവണം തലയുയര്‍ത്തി നോക്കി.....
അമ്മയുടെ നെഞ്ചില്‍ മുഖമമര്‍ത്തി നില്‍ക്കുമ്പോള്‍ ഭദ്രയെല്ലാം മറന്നു.....വര്‍ഷങ്ങള്‍ക്കുപിന്നിലെ കുട്ടിപ്പാവാടയിട്ട ആറുവയസ്സുകാരിയായി......ഇത്രയും നാള്‍ ഭദ്രതേടിനടന്നതെല്ലാം അവള്‍ക്കു സ്വന്തമായി....അമ്മക്കിളി കുഞ്ഞിനെ ചിറകിലൊതുക്കുന്നതുപോലെ അമ്മയവളെ തന്നിലേയ്ക്കൊന്നുകൂടി ചേര്‍ത്തു നിര്‍ത്തി.......
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)