2008, നവംബർ 15, ശനിയാഴ്‌ച

അകലങ്ങള്

‍നിര്‍ത്താതെ ചിലയ്ക്കുന്ന അലാറത്തിന്റെ ശബ്ദം ക്ഷമയുടെ നെല്ലിപ്പലകയും തകര്‍ക്കുമെന്നു തോന്നിയപ്പോഴാണ്‌ ബാലചന്ദ്രന്‍ കയ്യെത്തിച്ച്‌ അതു നിര്‍ത്തിയത്‌. അതുവരെ ഇന്ദു വന്ന്‌ അലാറം നിര്‍ത്തട്ടേയെന്നുവിചാരിച്ച്‌ തലയില്‍ക്കൂടി പുതപ്പൊന്നുകൂടി വലിച്ചിട്ടു കിടന്നതാണ്‌. അടുക്കളയില്‍നിന്നു പതിവുപോലെ തട്ടുംമുട്ടുമൊക്കെ കേള്‍ക്കുന്നുണ്ട്‌. ഇനിയും എഴുന്നേല്‍ക്കാന്‍ വൈകിയാല്‍ ചായയ്ക്കുപകരം തണുത്ത വെള്ളം കുടിയ്ക്കേണ്ടിവരും...ഉറങ്ങിക്കിടക്കുന്ന ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തി ചായ കൊടുക്കുന്നശീലമൊക്കെ അവള്‍ മറന്നുപോയെന്നു തോന്നുന്നു...എന്തിനും പറയാന്‍ നൂറു കാരണമുണ്ടവള്‍ക്ക്‌.....


"അലാറം വച്ചിരിയ്ക്കുന്നതെന്തിനാ..അതോഫുചെയ്തിട്ട്‌ വീണ്‌ടുമുറങ്ങാനോ....ചേട്ടനൊന്നു വേഗം മോളെ വിളിച്ചുണര്‍ത്ത്‌...ഇന്നും സമയത്തിനിറങ്ങാന്‍ പറ്റുമെന്നു തോന്നുന്നില്ല...."


നോണ്‍ന്‍സ്‌റ്റോപ്പായി തുടരുന്ന ഇന്ദുവിന്റെ പരിദേവനങ്ങള്‍ക്കു കാതു കൊടുക്കാതെ ബാലചന്ദ്രന്‍ കിങ്ങിണിയെ ഉണര്‍ത്താന്‍ പോയി.....ഉറക്കത്തിലെപ്പോഴൊ പുതപ്പ്‌ കട്ടിലിനു താഴേയ്ക്കുതിര്‍ന്നുവീണിരിയ്ക്കുന്നു....തണുപ്പുകാരണം വല്ലാതെ ചുരുണ്ടുകൂടിക്കിടക്കുന്നു കിങ്ങിണി...ഇത്ര നേരത്തേ ഈ കുട്ടിയേക്കൂടി വിളിച്ചുണര്‍ത്തേണ്ട ഒരു കാര്യവുമില്ല....എല്ലാം അവളുടെ സൗകര്യത്തിന്‌....ഇന്ദുവിനു ജോലിയ്ക്കുപോകാന്‍ സമ്മതം കൊടുത്ത നിമിഷത്തെ വീണ്‌ടുംവീണ്ടും ശപിച്ചു...


"ഇവിടെയിങ്ങനെ കറങ്ങിനില്‍ക്കാതെ പോയി പല്ലുതേയ്ക്കരുതോ"...ഉറക്കച്ചടവില്‍ കണ്ണും തിരുമ്മി തന്റെ ദേഹത്തോട്ടുചേര്‍ന്നു നിന്ന കിങ്ങിണിയോട്‌ ഇന്ദു ദേഷ്യപ്പെട്ടു....ഘടികാരത്തിന്റെ സൂചിയ്ക്കൊപ്പം ഓടിപ്പോകുന്ന സമയത്തിനുപുറകേ ചെന്നെത്താനുള്ള തിരക്ക്‌...എട്ടരയ്ക്കുള്ള ബസ്സുകിട്ടിയില്ലെങ്കില്‍ ഇന്നും മാനേജരുടെ കറുത്തമുഖം കാണണം....


ഇവള്‍ക്കിതെന്തിന്റെകേടാ....രാവിലെ വെറുതെ കൊച്ചിന്റെ മെക്കിട്ടുകേറുന്നത്‌....മോളിങ്ങുവന്നേ അച്‌ഛന്‍ പല്ലുതേപ്പിച്ചു തരാല്ലോ....


മുത്തുമണികളുരുണ്ടുകൂടിയ കണ്ണുതുടച്ച്‌ കിങ്ങിണി അച്‌ഛനേയും അമ്മയേയും മാറിമാറി നോക്കി....


മൂന്നുപേര്‍ക്കുമുള്ള ലഞ്ചു പായ്ക്കു ചെയ്തു ...കിങ്ങിണിയുടെ സ്കൂള്‍ബാഗിലേയ്ക്കു ലഞ്ചു ബോക്സെടുത്തുവച്ചു വാട്ടര്‍ബോട്ടിലില്‍ ജീരകവെള്ളവും....ബാലുവേട്ടനും കിങ്ങിണിയ്ക്കും കഴിയ്ക്കാന്‍ കാപ്പിയും മേശപ്പുറത്തെടുവച്ച്‌ കുളിമുറിയ്‌ലേയ്ക്കൊടി....കുളിച്ചെന്നുവരുത്തി....ചുരിദാര്‍ കണ്ടുപിടിച്ചവരോട്‌ എത്ര നന്ദിപറഞ്ഞാലും മതിയാവില്ല.....അഞ്ചുമിനുട്ടുകൊണ്ട്‌ ഒരുക്കം കഴിഞ്ഞു.....ഇനി കഴിയ്ക്കാനൊന്നും നേരമില്ല...ബസ്‌സ്റ്റോപ്പുവരെ ഓടിയാലേ എട്ടരയുടെ ബസ്സുകിട്ടുകയുള്ളു....


കിങ്ങിണീ....അമ്മയുടെ വിളികേട്ടപ്പോഴേ കിങ്ങിണിയ്ക്കു കാര്യം മനസ്സിലായി...."അച്‌ഛനെ ദേഷ്യംപിടിപ്പിയ്ക്കാതെ ആഹാരം കഴിയ്ക്കുകയും പെട്ടന്നൊരുങ്ങുകയുമൊക്കെ ചെയ്യണം....ക്ലാസ്സിലു കുട്ടികളോടൊന്നും വഴക്കുണ്ടാക്കരുത്‌...ലഞ്ചുമുഴുവനും കഴിയ്ക്കണം.......എല്ലാം സമ്മതിച്ചുവെന്ന മട്ടില്‍ കിങ്ങിണി തലയാട്ടി....


കിങ്ങിണിയുടെ യൂണിഫോം തേയ്ക്കാനെടുത്തപ്പോളാണതു കണ്ടത്‌....ഉടുപ്പിന്റെ ഒരു ബട്ടണ്‍സ്‌ ഇളകിയിരിയ്ക്കുന്നു..ഇനി സൂചിയും നൂലും തപ്പണം....എന്തൊക്കെ ചെയ്താല്‍ പറ്റും...വല്ലാത്ത ഒരു ജീവിതം തന്നെയിത്‌...


"ബാലുവേട്ടാ കഴിയ്ക്കാനുള്ളതൊക്കെ മേശപ്പുറത്തെടുത്തു വച്ചിട്ടുണ്ട്‌....ഞാനിറങ്ങുകയാണ്‌...സമയംഒരുപാടു വൈകി...."


പതിവുപോലെ മറുപടിയൊന്നും പറഞ്ഞില്ല....അലമാരയിലെ ഇരുട്ടില്‍ സൂചിതപ്പുമ്പോള്‍ കൈയ്യില്‍കൊണ്ടു...അലമാരിയുടെ കതകു വലിച്ചടച്ചു ദേഷ്യം തീര്‍ത്തു......


ചാനലുകള്‍ മാറ്റിമാറ്റിവച്ച്‌ കാര്‍ട്ടൂണ്‍ കണ്ടുകൊണ്ടിരിയ്ക്കുന്ന കിങ്ങിണിയുടെ കവിളിലൊന്നു തട്ടി പുറത്തേയ്ക്കിറങ്ങുമ്പോഴാണ്‌ ഇന്ദുവോര്‍ക്കുന്നത്‌ ചെരിപ്പുമാറ്റിയിട്ടില്ല... നാശം...ഇന്നും ബസ്സുകിട്ടുമെന്നു തോന്നുന്നില്ല...ബസ്‌സ്റ്റോപ്പിലേയ്ക്ക്‌ ഓടുകയായിരുന്നു. പാടവരമ്പത്തെ വഴുക്കലില്‍ തട്ടി വീഴാനും തുടങ്ങി....ഈശ്വരാ ഈ ഓട്ടം എന്നുതീരും...ജോലിയ്ക്കു പോകുന്നതുകൊണ്ട്‌ ബാലുവേട്ടന്റെയോ മോളുടെയോ കാര്യങ്ങളൊന്നും നന്നായി നോക്കാനും പറ്റുന്നില്ല.....ബാലുവേട്ടന്റെ അനിയത്തിമാരെ കെട്ടിയ്ക്കാന്‍ പലരോടായി വാങ്ങിയ കടം ഇനിയും തീര്‍ന്നിട്ടില്ല...വീടിന്റെ ലോണും പകുതിവഴിയില്‍....ബാലുവേട്ടന്റെ ശമ്പളം കൊണ്ടുമാത്രം ഒന്നുമാകില്ലെന്നു കണ്‌ടപ്പോഴാണ്‌ ഒരു അകന്ന ബന്ധു മുഖേന ഈ ജോലി സംഘടിപ്പിച്ചത്‌...കല്യാണത്തിനു മുന്‍പ്‌ വീട്ടില്‍ കുറെക്കാലം വെറുതെ നിന്നപ്പോള്‍ കമ്പ്യൂട്ടര്‍ പഠിച്ചതു കാര്യമായി......


കിങ്ങിണിയ്ക്കു കഴിയ്ക്കാനെടുത്തുകൊടുത്തിട്ടാണ്‌ ബാലചന്ദ്രന്‍ കുളിയ്ക്കാന്‍ പോയത്‌..കുളിച്ചിറങ്ങുമ്പോള്‍ എന്തൊക്കെയോ തട്ടിമറിഞ്ഞുവീഴുന്ന ശബ്ദം...അകമ്പടിയായി കിങ്ങിണിയുടെ കരച്ചിലും....ചെന്നുനോക്കുമ്പോള്‍ കണ്‌ട കാഴ്ച്ച ഉള്ളിലുള്ള ദേഷ്യത്തെ ഒന്നുകൂടി കൂട്ടി....മേശപ്പുറത്തും തറയിലും യൂണിഫോമിലുമെല്ലാമായി പാല്‍ തട്ടിമറിച്ചിട്ടിരിയ്ക്കുന്നു....


പാലുവീണു വൃത്തികേടായ യൂണിഫോം നനഞ്ഞ തുണികൊണ്ടു തുടയ്ക്കുമ്പോള്‍ വഴിയില്‍ സ്കൂള്‍ ബസ്സിന്റെ ഹോണ്‍ കേട്ടു....കിങ്ങിണിയുടെ കണ്ണീരുണങ്ങിയ മുഖം തുടച്ച്‌ ഒരുമ്മയും കൊടുത്ത്‌ ബസ്സുകയറ്റിവിട്ടു....സ്കൂളിന്റെയടുത്താണ്‌ ഇന്ദുവിന്റെ വീട്‌....അവളുടെ അമ്മയോ അച്‌ഛനോ വന്ന്‌ കിങ്ങിണിയെ ഉച്ചയ്ക്കു വിളിച്ചു കൊണ്ടുപൊയ്ക്കോളും....ഇന്ദു വൈകിട്ട്‌ വരുമ്പോള്‍ കൂട്ടിക്കൊണ്ട്‌ വരും.....


കിങ്ങിണികൂടി പോയിക്കഴിഞ്ഞപ്പോള്‍ കിളിയൊഴിഞ്ഞ കൂടുപോലെ വീട്‌ നിശബ്ദമായി.....മാര്‍ദ്‌ദവമില്ലാത്ത ഇഡ്‌ഡലിയും തണുത്ത ചായയും...എരിവു കൂടുതലുള്ള ചമ്മന്തിയും....കഴിയ്ക്കാന്‍ തോന്നുന്നില്ല.....മനസ്സില്‍ വല്ലാത്ത വീര്‍പ്പുമുട്ടല്‍.....ജീവിതത്തിനൊരു അര്‍ത്‌ഥവുമില്ലാത്തതുപോലെ.....വല്ലാത്ത ഒറ്റപ്പെടല്‍.....ഇന്ദുവിനെന്താണു പറ്റിയത്‌....അവളെത്രമാത്രം മാറിപ്പോയിരിയ്ക്കുന്നു.....പണ്ടത്തേപ്പോലെ സ്നേഹമില്ല....കളിയും ചിരിയുമില്ല.....പരസ്പരമുള്ള സംസാരം പോലും ദേഷ്യപ്പെടലുകള്‍ മാത്രമായിത്തീര്‍ന്നിരിയ്ക്കുന്നു....പണ്ടൊക്കെ ഒന്നിച്ച്‌ അമ്പലത്തിലും കല്യാണങ്ങള്‍ക്കുമൊക്കെ ഒരുങ്ങിപ്പോകാന്‍ അവള്‍ക്കെന്തിഷ്ടമായിരുന്നു.....ഒരുമിച്ചൊന്നു പുറത്തുപോയിട്ടിപ്പോള്‍ എത്രനാളായിരിയ്ക്കുന്നു...അവള്‍ക്കൊന്നിനും സമയമില്ല....സമയംകിട്ടിയാലും തമ്മിലുള്ള പിണക്കങ്ങള്‍ കാരണം എങ്ങുംപോകാന്‍ തോന്നാറുമില്ല...


ഇന്ദു ജോലിയ്ക്കു പോകുന്നതിനുമുന്‍പ്‌ എട്ടുമണിയാകാതെ ഉറക്കമുണരില്ലായിരുന്നു....ചൂടാറാത്ത ചായയുമായി ഇന്ദു വന്നു വിളിയ്ക്കുമ്പോഴാണ്‌ എഴുന്നേല്‍ക്കുന്നത്‌....അവള്‍ കുളിച്ചുവേഷം മാറിയിട്ടുണ്ടാവും...കാച്ചെണ്ണ മണക്കുന്ന അവളുടെ മുടിയിലൊന്നു മുഖം ചേര്‍ത്ത്‌ അവളുടെ ദേഹത്തേയ്ക്ക്‌ ചാരിയിരുന്നാണ്‌ ചായകുടിയ്ക്കുന്നത്‌.....കുളിച്ചുവരുമ്പോള്‍ മേശപ്പുറത്ത്‌ തനിയ്ക്കിഷ്ടപ്പെട്ട കാപ്പിയും പലഹാരങ്ങളും....ഉച്ചയ്ക്ക്‌ വര്‍ക്‌ഷോപ്പില്‍ നിന്നും ഉണ്ണാനായി വരുന്നതുംകാത്തവളിരിയ്ക്കും...വൈകിട്ട്‌ ജോലികഴിഞ്ഞു വരുമ്പോള്‍ കുളിയ്ക്കാന്‍ ചൂടുവെള്ളം തയ്യാറായിരിയ്ക്കും.....ഊണും കഴിഞ്ഞ്‌ വരാന്തയിലെ ഇളം തിണ്ണയില്‍ മലയന്‍കുന്നിറങ്ങിവരുന്ന തണുത്തകാറ്റേറ്റ്‌ കിടക്കുമ്പോള്‍ അടുക്കളയിലെല്ലാം ഒതുക്കിവച്ച്‌ അവളടുത്തുവന്നിരിയ്ക്കും. അവളുടെ മടിയില്‍ തലവച്ചുകിടക്കുമ്പോല്‍ പകലത്തെ അധ്വാനത്തിന്റെ ക്ഷീണമൊന്നുമറിയില്ല.....ജീവിതമിത്രയ്ക്കു സുന്ദരമോയെന്ന്‌ ആശ്ചര്യപ്പെട്ട ദിനരാത്രങ്ങള്‍....താനെത്ര ഭാഗ്യവാനെന്ന്‌ വീണ്‌ടും വീണ്‌ടും ഓര്‍മ്മിപ്പിച്ച ദിവസങ്ങള്‍.....


കരിഓയിലും പെട്രോളും ഡീസലുമൊക്കെ മണക്കുന്ന വര്‍ക്‌ഷോപ്പില്‍ വെല്‍ഡിംഗിന്റെ തീപ്പൊരികള്‍ വീണു കുഞ്ഞു സുഷിരങ്ങള്‍ നിറഞ്ഞ ഉടുപ്പുമിട്ട്‌ ജോലിചെയ്യുന്ന ബാലുവേട്ടനാണു മനസ്സുമുഴുവന്‍....പാവം വല്ലാതെ കഷ്ടപ്പെടുന്നു....ഇപ്പോള്‍ ഒട്ടുംശീലമില്ലാത്ത വീട്ടുകാര്യങ്ങള്‍വരെ ചെയ്യുന്നു....അതൊക്കെ ബാലുവേട്ടനെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടെന്ന്‌ പെരുമാറ്റത്തില്‍ നിന്നറിയാം, പണ്ടത്തേപ്പോലെ സ്നേഹമില്ല, എന്തു ശാന്തസ്വഭാവമായിരുനു ബാലുവേട്ടന്‌..ഇപ്പോള്‍ എന്തുപറഞ്ഞാലും ദേഷ്യം....പഴയ ബാലുവേട്ടനെതിരികെ കിട്ടാനെന്തുചെയ്യും....ജോലികളയുകയല്ലാതെ വേറെ മാര്‍ഗ്ഗമൊന്നുമില്ല....പക്ഷെ...


ഇന്ദുവെന്തോ വലിയ ആലോചനയിലാണെന്നു തോന്നുന്നു.....

ഒന്നുമില്ല പ്രിയാ...ഞാന്‍ വെറുതെ...വീട്ടിലെ ഓരോകാര്യങ്ങളിങ്ങനെ...

ഒക്കെശരിയാവുമെന്നേ.....നീവാ ഊണു കഴിയ്ക്കേണ്‌ടേ....


പ്രിയയ്ക്കെല്ലാമറിയാം.....അവളുമാത്രമാണിവിടെയൊരുകൂട്ട്‌......നിഷയും രജനിയുമൊക്കെ തുടക്കത്തിലേ ഒരു ശത്രുവിനേപ്പോലെയാണു പെരുമാറുന്നത്‌....ജോലിയില്‍ ഒരു മുന്‍പരിചയവുമില്ലാതെ ഇവര്‍ക്കിടയില്‍ തുടക്കത്തില്‍ ഒരുപാട്‌ വിഷമിച്ചിട്ടുണ്ട്‌...പ്രിയയാണ്‌ അന്നുമിന്നും കൂടെനില്‍ക്കുന്നത്‌.....


മഴപെയ്തതുകൊണ്ട്‌ പാടവരമ്പത്തു നല്ല വഴുക്കല്‍, ശ്രദ്‌ധിച്ചു നടന്നില്ലെങ്കില്‍ ചെളിയില്‍ വീഴും.....പാടത്തിനപ്പുറം ചെറിയ ഇടവഴി കടന്നു വീട്ടിലെത്തുമ്പോള്‍ വെട്ടവും വെളിച്ചവുമൊന്നുമില്ല.....ഇന്ദു ഇത്രനേരമയിട്ടും വന്നില്ലേ....താമസിയ്ക്കുന്ന ദിവസങ്ങളില്‍ ഫോണ്‍ചെയ്തു പറയുന്നതാണ്‌....ബസ്‌സ്റ്റോപില്‍ താന്‍ കാത്തുനില്‍ക്കാറുമുണ്ട്‌....എങ്ങനെയൊക്കെ തന്നിഷ്ടം കാണിച്ചാലും രാത്രിയില്‍ പാടത്തുകൂടിയൊറ്റയ്ക്കുവരാന്‍ അവള്‍ക്കിപ്പോഴും പേടിയാണല്ലോ......ബാലചന്ദ്രന്റെ മനസ്സ്‌ വല്ലാതെ അസ്വസ്ഥമായി....


ഹെഡോഫീസിലേയ്ക്കയയ്ക്കേണ്ട ഒരു ഫയല്‍ തയാറാക്കേണ്ടിയിരുന്നതുകൊണ്ട്‌ ഓഫീസില്‍നിന്നിറങ്ങാന്‍ കുറച്ചു വൈകി....സ്ഥിരമായി പോകാറുള്ള ബസുകിട്ടിയില്ല....മോളെക്കൂട്ടാനായി വീട്ടിലിറങ്ങിയപ്പോളാണോര്‍ത്തത്‌ ബാലുവേട്ടനോടു വിവരം പറഞ്ഞില്ല....ബസ്സിറങ്ങി മോളേംകൊണ്ട്‌ ഒറ്റയ്ക്കു പാടത്തുകൂടിപ്പോകാന്‍ പേടിയാണ്‌.....വീട്ടിലെ ഫോണാണെങ്കില്‍ കേടുമായിരിയ്ക്കുന്നു...തന്നെക്കാണാതെ ബാലുവേട്ടന്‍ വിഷമിയ്ക്കുമല്ലോയെന്നോര്‍ത്തപ്പോള്‍ ഇന്ദുവിനു വല്ലാതെ സങ്കടം വന്നു....


ഇനിയിപ്പം ബാലചന്ദ്രനെ വിളിച്ച്‌ ബുദ്‌ധിമുട്ടിയ്ക്കേണ്‌ടാ.....അച്‌ഛന്‍ നമ്മുടെ റബര്‍വെട്ടുകാരന്‍ കുട്ടനെക്കാണന്‍ അങ്ങോട്ടു വരുന്നുണ്ട്‌...അച്‌ഛന്റെയൊപ്പം പോയാല്‍മതി....അമ്മ പറഞ്ഞതാണു ശരി...ബാലുവേട്ടന്‍ ജോലിചെയ്തു ക്ഷീണിച്ചു വന്നതല്ലേ....ഒരു കപ്പു കാപ്പിപോലും കുടിച്ചുകാണില്ല....


എട്ടുമണികഴിഞ്ഞിരിയ്ക്കുന്നു. അവളിതുവരെ വന്നില്ലല്ലോ...ഇനി വല്ല ആപത്തും.... മനസ്സുവല്ലാതെ ആശങ്കപ്പെടുന്നു.....രണ്ടുപ്രാവശ്യം ബസ്‌സ്റ്റോപ്പുവരെപോയിട്ടുതിരിച്ചുവന്നു......മറ്റേതെങ്കിലും വഴി വീട്ടിലെത്തിയോയെന്നറിയില്ലല്ലോ......അവളുടെ വീട്ടിലേയ്ക്കുവിളിച്ചിട്ട്‌ കിട്ടുന്നതുമില്ല മഴയും കാറ്റും കാരണം ലൈനിനെന്തോ കുഴപ്പമുണ്ടെന്നു തോന്നുന്നു...


വീടടുക്കുന്തോറും ഇന്ദുവിന്റെ മനസ്സില്‍ വല്ലാത്ത വെപ്രാളം....ബാലുവേട്ടന്റെ പ്രതികരണം എന്തായിരിയ്ക്കും...അച്‌ഛന്‍ കൂടെയുള്ളതാണ്‌ ആകെയുള്ള ആശ്വാസം.....


ദൂരെ പാടവരമ്പില്‍ ടോര്‍ച്ചിന്റെ വെട്ടം കാണുന്നു....ഇടവഴികടന്ന്‌ ആരൊക്കെയോ വരുന്നുണ്ട്‌.....


അച്‌ഛന്റെ തോളില്‍ ഉറങ്ങിക്കിടന്ന കിങ്ങിണിയേയുമെടുത്ത്‌ ഇന്ദുവൊന്നും മിണ്‌ടാതെ അകത്തേയ്ക്കുപോയി......താമസിയ്ക്കാനുള്ള കാര്യകാരണങ്ങളൊക്കെ അച്‌ഛന്‍ ബാലുവേട്ടനോടു വിശദീകരിയ്ക്കുന്നുണ്ട്‌...


രാവിലെപോയാല്‍ മതിയെന്നു പറഞ്ഞിട്ട്‌ കേള്‍ക്കാന്‍ നില്‍ക്കാതെ അച്‌ഛന്‍ പോയിക്കഴിഞ്ഞപ്പോള്‍ മുതല്‍ ഒരുപൊട്ടിത്തെറി ഇന്ദു പ്രതീക്ഷിച്ചിരിയ്ക്കുകയായിരുന്നു.....എന്തോ അതുണ്ടായില്ല.....


വേലിയരുകിലെ പ്ലാവില്‍ പടര്‍ന്നുകയറിയ കുരുമുളകുചെടിയുടെ ഇലകള്‍ പകലെപ്പോഴോപെയ്ത മഴയുടെ ഇനിയും മാറാത്ത നനവില്‍ അരണ്‌ട നിലാവെളിച്ചമേറ്റു തിളങ്ങുന്നു.....മലയന്‍കുന്നിറങ്ങിവന്നൊരു കാറ്റ്‌ പാടവും ഇടവഴിയും കടന്നെത്തി ബാലചന്ദ്രനെ തഴുകിക്കടന്നുപോയി.....


ഇളംതിണ്ണയിലെ തണുപ്പില്‍ വെറുംനിലത്ത്‌ കണ്ണുമടച്ചുകിടക്കുമ്പോള്‍ ജീവിതത്തിന്റെ അര്‍ത്‌ഥശൂന്യതയോര്‍ത്തു മനസ്സു വല്ലാതെ പിടയുന്നു.....ഇന്ദുവെത്രമാത്രം തന്നില്‍ നിന്നകന്നുപോയിരിയ്ക്കുന്നു.....സ്വന്തംകാലില്‍ നില്‍ക്കാനും തീരുമാനങ്ങളെടുക്കുവാനുമൊക്കെ അവള്‍ക്ക്‌ പ്രാപ്തിയായിരിയ്ക്കുന്നു.....എത്ര ദേഷ്യപ്പെട്ടാലും ഹൃദയത്തിലവളോടുള്ള സ്നേഹം അല്ല തീവ്രമായ പ്രണയം ഒട്ടും കുറയാതെ കാത്തുവച്ചിരുന്നു.....പക്ഷെ ഇന്നത്തെ അവളുടെ പെരുമാറ്റം മനസ്സിനെ വല്ലാതെ മുറിപ്പെടുത്തി.....താനവള്‍ക്കാരുമല്ലായെന്നവള്‍ക്കു തോന്നലുണ്‌ടായിരിയ്ക്കുന്നു.....അവള്‍ വരാന്‍ താമസിച്ചപ്പോള്‍ താനെത്രമാത്രം വിഷമിച്ചു.....ഒരുനിമിഷം അവളതോര്‍ത്തില്ലല്ലോ...


തെറ്റുതന്റെപക്ഷത്താണോയെന്നറിയാന്‍ ഒരുപാടുപ്രാവശ്യം ആത്മപരിശോധന നടത്തിയിട്ടുണ്ട്‌....എവിടെയുമൊരുകുറ്റം തന്റെഭാഗത്തുനിന്നുണ്ടായെന്നു പറയാന്‍ പറ്റില്ല.....അവളാണു മാറിയത്‌....മഴയും മഞ്ഞും തണുപ്പുമൊക്കെയുള്ള രാത്രികളില്‍ ഒരുപുതപ്പിന്റെയുള്ളില്‍ പരസ്പരം ചൂടുപകര്‍ന്ന്‌ പുലര്‍ന്നാലും എഴുന്നേല്‍ക്കാന്‍ മടിച്ചുകിടക്കുന്നവള്‍ ഇന്ന്‌ ഒരേകിടക്കയില്‍ കൃത്യമായ അകലം പാലിച്ച്‌ അന്യരേപ്പോലെ കിടന്നുറങ്ങുന്നു.....ഇനിയുമിങ്ങനെ ജീവിതത്തെ വലിച്ചു നീട്ടിയിട്ട്‌ ഒരുഫലവുമില്ല......പോകണം എല്ലാം ഉപേക്ഷിച്ച്‌ എങ്ങോട്ടെങ്കിലും പോകണം....താനവള്‍ക്കെന്തായിരുന്നുവെന്ന്‌, ആരായിരുന്നുവെന്ന്‌ അവള്‍ മനസ്സിലാക്കട്ടേ....ഈരാത്രി പുലരുമ്പോള്‍ തന്നെയവളിവിടെ കാണരുത്‌.....പോകുന്നതോര്‍ത്തപ്പോള്‍ വല്ലാതെ സങ്കടവും വന്നു...ജനിച്ചുവളര്‍ന്ന വീടും നാടും വിട്ട്‌ ഇന്ദുവിനേയും മോളേയുമുപേക്ഷിച്ച്‌....സങ്കടമെല്ലാം കണ്ണീരായി ഒഴുകിയിറങ്ങി കവിള്‍ നനച്ചു...


ഉണ്ണാന്‍ വിളിച്ചിട്ടും വരാതെ വാശിപിടിച്ചു ബാലുവേട്ടന്‍ വെറും നിലത്തു കിടക്കുന്നു.....ഉറങ്ങിക്കിടക്കുന്ന ബാലചന്ദ്രന്റെ മുഖത്തേയ്ക്ക്‌ നോക്കി ഇന്ദു നിന്നു.പകല്‍നേരത്തുകാണുന്ന ദേഷ്യവും വാശിയുമൊന്നുമില്ല മുഖത്തിപ്പോള്‍....അമ്മയോടുപിണങ്ങി ഉണ്ണാതെകിടക്കുന്ന ഒരു കൊച്ചുകുട്ടിയുടെ നിഷ്ക്കളങ്കമായ മുഖം.....എത്ര സന്തോഷകരമായി കഴിഞ്ഞതാണ്‌.....എന്താണു തങ്ങള്‍ക്കിടയില്‍ പറ്റിയത്‌.....പലപ്പോഴും മനസ്സിലുള്ളതൊക്കെ ബാലുവേട്ടനോടു പറയണം...പിണക്കമെല്ലാം മാറ്റി പഴയതുപോലെ സന്തോഷമായി ജീവിയ്ക്കണം എന്നൊക്കെ കരുതിയിരിയ്ക്കുമ്പോഴായിരിയ്ക്കും എന്തെങ്കിലും നിസ്സാരകാരണങ്ങള്‍ക്കു ബാലുവേട്ടന്‍ ദേഷ്യപ്പെടുന്നത്‌....ചെറിയ ചെറിയ പിണക്കങ്ങളില്‍ത്തുടങ്ങി കാര്യങ്ങള്‍ ഒരുപാടു വഷളായിരിയ്ക്കുന്നു....ഇനിയുമിങ്ങനെ സ്വയമുരുകാന്‍ വയ്യാ.....


നാളത്തെയാത്രയേപറ്റിയൊക്കെ തീരുമാനമെടുത്ത്‌ ഓരോന്നാലോചിച്ച്‌ കിടന്ന്‌ ഉറങ്ങിപ്പോയതെപ്പോഴാണെന്നറിഞ്ഞില്ലാ......മഴപെയ്യുന്നുണ്ടോ.....മുഖത്തേയ്ക്കു ചൂടും തണുപ്പുമുള്ള നനവു പടര്‍ന്നുകയറിയപ്പോഴാണ്‌ ബാലചന്ദ്രനുണര്‍ന്നത്‌.... തന്നെ ചുറ്റിവരിഞ്ഞിരിയ്ക്കുന്ന ഈ കൈകള്‍....ഇന്ദൂ നീ....


ഇനിയുമീ പിണക്കം എനിയ്ക്കു സഹിയ്ക്കാന്‍ വയ്യ ബാലുവേട്ടാ.... അവന്റെ നെഞ്ചിലേയ്ക്കുവീണ്‌ ഇന്ദു പൊട്ടിക്കരഞ്ഞു.....മനസ്സിലെ മഞ്ഞുകട്ടകളുരുകിപ്പോയി.....പെയ്യാന്‍ വിതുമ്പിനിന്ന മഴമേഘങ്ങള്‍ പെരുമഴയായ്‌ പെയ്തൊഴിഞ്ഞു..... തന്നിലേയ്ക്കവളെ ഒന്നുകൂടിചേര്‍ത്തുപുണരുമ്പോള്‍ ബാലചന്ദ്രന്റെ മനസ്സില്‍ കുറെ ചോദ്യങ്ങള്‍ മാത്രം ബാക്കിയായി.....ആര്‍ക്കായിരുന്നു പിണക്കം.......തനിയ്ക്കോ അതോ ഇന്ദുവിനോ..... തങ്ങളുടെ പിണക്കത്തില്‍നിന്ന്‌ ഇണക്കത്തിലേയ്ക്കെത്താനിത്ര ചെറിയ അകലമായിരുന്നിട്ടും ഇത്രനാള്‍ എന്തിനായി കാത്തിരുന്നു........

2008, ഒക്‌ടോബർ 21, ചൊവ്വാഴ്ച

അഭിരാമിയുടെ സ്വപ്നങ്ങള്‍

അഭിരാമി നൃത്തം ചെയ്യുകയായിരുന്നു. ഒരുപാടു പൂക്കള്‍കൊണ്ടലങ്കരിച്ച വേദി...വര്‍ണവിളക്കുകള്‍... സദസ്സില്‍ നിറയെ കാണികള്‍...ചുറ്റുപാടുകള്‍ വിസ്മരിച്ച്‌ സ്വയം മറന്നവള്‍ നൃത്തത്തില്‍ ലയിച്ചു... പെട്ടെന്നവള്‍ക്കു കാലുകള്‍ തളരുന്നതുപോലെ തോന്നി, കണ്ണില്‍ ഇരുട്ടു നിറഞ്ഞു എന്താണു സംഭവിച്ചതെന്നറിയില്ല, അഭിരാമി വേദിയില്‍ തളര്‍ന്നു വീണു... സദസ്സില്‍ വല്ലാത്ത നിശബ്ദത....ആരൊക്കെയോ ചുറ്റും കൂടി കുലുക്കി വിളിയ്ക്കുന്നു...അഭിരാമി പതുക്കെ കണ്ണുതുറന്ന്‌ ചുറ്റും നോക്കി...താനെവിടെയാണ്‌....

ഈ സ്വപ്നത്തിന്റെയൊരു കാര്യമേ...ഒര്‍ത്തപ്പോള്‍ അഭിരാമിയ്ക്കു ചിരി വന്നു.. യാഥാര്‍ത്‌ഥ്യങ്ങളുമായി ഒട്ടും പൊരുത്തമില്ലാത്ത സ്വപ്നങ്ങളാണവളെപ്പോഴും കാണുന്നത്‌...രണ്ടുകാലുകളും തളര്‍ന്നു വീല്‍ച്ചെയറില്‍ ജീവിതമുരുട്ടി നീക്കുന്നവള്‍ സ്വപ്നത്തില്‍ നര്‍ത്തകിയാവുന്നു...മഴയോടും കാറ്റിനോടുമൊപ്പം തൊടിയില്‍ കറങ്ങി നടക്കുന്നു...കൊയ്തൊഴിഞ്ഞ പാടങ്ങളില്‍ കിളികള്‍ക്കൊപ്പം നെന്മണി പെറുക്കുന്നു...മുറ്റത്തെ പേരമരത്തിന്റെ ചെറിയകൊമ്പിലേയ്ക്കെത്തിപ്പിടിച്ചുകയറി പഴുത്ത പേരയ്ക്കകള്‍ തിരയുന്നു....

തന്റെ മനസ്സിലെ ആഗ്രഹങ്ങളാണോ സ്വപ്നങ്ങളായി ഉറക്കത്തില്‍ തന്നിലേയ്ക്കെത്തുന്നത്‌...അറിയില്ല... എങ്കിലും അഭിരാമി സ്വപ്നങ്ങള്‍ കാണാന്‍ വേണ്ടിയാണുറങ്ങാന്‍ കിടക്കുന്നത്‌...ഇന്നെന്താവും സ്വപ്നത്തില്‍ വരികയെന്ന ആകാംക്ഷയോടെ.... രണ്ടു ചക്രങ്ങളില്‍ ഉരുട്ടിത്തീര്‍ക്കുന്ന ജീവിതത്തില്‍ അഭിരാമിയ്ക്കു കൂട്ടുകാരെന്നുപറയാന്‍ സ്വന്തം സ്വപ്നങ്ങള്‍ മാത്രം....

കൈയെത്തിച്ച്‌ വീല്‍ച്ചെയര്‍ കട്ടിലിനോടടുപ്പിച്ച്‌ അഭിരാമി പതിയെ വീല്‍ച്ചെയറിലേയ്ക്കിരുന്നു.... മുറിയില്‍നിന്നും നേരേ അടുക്കളയിലേയ്ക്കുപോയി...ഉച്ചയുറക്കത്തിന്റെ ആലസ്യം മാറ്റാനായി അമ്മ കൊടുത്ത ചായയും കുടിച്ച്‌ നാലുമണിപ്പലഹാരമുണ്ടാക്കുന്ന ഗിരിജേടത്തിയെ നോക്കി വെറുതെയിരുന്നു...അപര്‍ണയൊക്കെ വരാന്‍ നേരമായില്ലേ... അമ്മയുടെ ആത്മഗതമാണ്‌ അഭിരാമിയെ അക്കാര്യം ഓര്‍മ്മപ്പെടുത്തിയത്‌...

അഭിരാമിയുടെ ചേച്ചിയാണ്‌ അപര്‍ണ....വിവാഹം കഴിഞ്ഞു, ബാംഗ്ലൂരിലാണ്‌, ഇപ്പോള്‍ ഒമ്പതുമാസം പ്രായമുള്ള ഒരു കുസൃതിക്കുട്ടനുമുണ്‌ട്‌ കൂടെ, മണികണ്‌ഠന്‍...അവധിയ്ക്ക്‌ നന്ദന്റെ തറവാട്ടിലെത്തിയിട്ടുണ്ടവര്‍....ഇന്നിങ്ങോട്ടു വരുമെന്നു പറഞ്ഞതാണ്‌...അപര്‍ണയുടെ വിവാഹം വരെ അഭിരാമിയ്ക്കു ജീവിതം ഒട്ടും വിരസമായി തോന്നിയിട്ടില്ല, ചേച്ചിയും അനിയത്തിയുമായല്ല നല്ല കൂട്ടുകാരായിട്ടാണ്‌ രണ്‌ടാളും വളര്‍ന്നത്‌....ഇപ്പോല്‍ ദിവസ്സങ്ങള്‍ക്കു നീളം കൂടുതലാണെന്നു ചിലപ്പോഴൊക്കെ അഭിരാമിയ്ക്കു തോന്നാറുണ്ട്‌...ദിവസം മുഴുവനും പാട്ടുകള്‍ കേട്ടിരുന്നും മനസ്സില്‍ തോന്നുന്നതൊക്കെ കഥകളായും ചിത്രങ്ങളായും കോറിയിട്ടും, ജീവിതത്തെ ഉരുട്ടിത്തീര്‍ക്കുകയാണ്‌....

പുറത്തൊരു വണ്‌ടിവന്നു നിന്നതിന്റെ ഒച്ച കേട്ടു...അപര്‍ണയൊക്കെ വന്നുവെന്നു തോന്നുന്നു...തോന്നലിനു പുറകെ അച്‌ഛന്റെ വിളിയെത്തി....പത്മം, അഭീ ദേ ആരൊക്കെയാ വന്നതെന്നു നോക്കിയേ...

അഭിരാമിയെ ഓവര്‍ട്ടേക്കു ചെയ്ത്‌ അമ്മയോടിപ്പോയി മണികണ്‌ഠനെയെടുത്തു. അതിലിച്ചിരി പിണക്കം തോന്നിയെങ്കിലും, അഭിരാമിയതു പുറത്തുകാട്ടിയില്ല. അപ്പോഴേയ്ക്കും അപര്‍ണ അഭിരാമിയേത്തേടിയെത്തി....അഭീ....അഭിരാമിയുടെ മുഖം സ്വന്തം കൈകളിലാക്കി അപര്‍ണ ഒരു നിമിഷം ഒന്നും മിണ്‌ടാതെ നിന്നു....രണ്ടുപേര്‍ക്കും എന്തു പറയണമെന്നോ ചെയ്യണമെന്നോ അറിയാത്തതുപോലെ....കുറെ നാളുകള്‍ക്കുശേഷമുള്ള കൂടിക്കാഴ്ച്ചയാണ്‌...

അപ്പൂ നീ കുറെക്കൂടി തടിച്ചു.... ശരിയാ...നന്ദേട്ടനും പറയാറുണ്ട്‌ വ്യായാമം ചെയ്യണമെന്നു പറയും... കുറെദിവസം രാവിലെ ഓടാന്‍ പോകുമ്പോള്‍ എന്നെയും കുത്തിയെഴുന്നേല്‍പ്പിച്ചു കൂടെ കൊണ്ടുപോകാന്‍ നോക്കി, ഫലമെന്താ ആ ദിവസങ്ങളിലൊക്കെ നന്ദേട്ടനും ഓടാന്‍ പോയില്ല...അങ്ങനെ ആ പരിപാടി നന്ദേട്ടനങ്ങുപേക്ഷിച്ചു.......

കൊള്ളാം രണ്ടുപേരുംകൂടി കഥ പറയാന്‍ തുടങ്ങിയോ....അപര്‍ണേ നീ പോയി വേഷം മാറ്റി വല്ലതും കഴിയ്ക്ക്‌ ഒരാഴ്ച്ച ഇവിടില്ലേ, രണ്ടുപേര്‍ക്കും കഥ പിന്നെപ്പറയാം....അമ്മ മണികണ്‌ഠനെ അഭിരാമിയുടെ മടിയില്‍ വച്ചു കൊടുത്തിട്ട്‌ ധൃതിയില്‍ അകത്തേയ്ക്കുപോയി...

കുഞ്ഞിക്കണ്ണുകള്‍ വിടര്‍ത്തി തന്റെ മുഖത്തേയ്ക്കു തന്നെ നോക്കുന മണികണ്‌ഠന്റെ തുടുത്ത കവിളിലൊന്നു കടിയ്ക്കാന്‍ തോന്നി അഭിരാമിയ്ക്ക്‌....

ഇന്നിപ്പോള്‍ സമയമെത്ര വേഗത്തിലാണു പോകുന്നത്‌.....ഇടയ്ക്കിടയ്ക്ക്‌ മണികണ്‌ഠന്റെ കരച്ചിലും അപര്‍ണയുടെ ഒച്ചവച്ചുള്ള സംസാരവും.....വീട്ടിലൊരു ഉത്സവത്തിന്റെ പ്രതീതിപരത്തി....

മണികണ്‌ഠനെ ഉറക്കിക്കിടത്തി അപര്‍ണയെത്തുമ്പോള്‍ അഭിരാമി പാട്ടുകേള്‍ക്കുകയായിരുന്നു....അഭീ നാളെ നിന്നെകാണാനൊരാളു വരുന്നുവെന്ന്‌ അമ്മ പറഞ്ഞല്ലോ...എന്നിട്ടു നീയെന്നോടൊന്നും പറഞ്ഞില്ല.... ഇതിലെന്തായിപ്പോ ഇത്ര പറയാന്‍ ഒരുപാടുപേര്‍ വരുന്നു കാണുന്നു പോകുന്നു...എന്റെ ഈ മാസ്റ്റര്‍പീസ്‌ കാലും വീല്‍ച്ചെയറും ആര്‍ക്കും ഇഷ്ടമാവുന്നില്ലന്നേ....അതിന്റേയുംകൂടിച്ചേര്‍ത്താണ്‌ അവരെനിയ്ക്കു വിലയിടുന്നത്‌....അതുകേള്‍ക്കുമ്പോഴേ പൈസയോടുള്ള അവരുടെ ആര്‍ത്തി അച്‌ഛനു മനസ്സിലാവും ആലോചന അവിടെ തീരും ഇതും അങ്ങനെയൊക്കെത്തന്നെയാവും...

അഭീ വെറുതെയിങ്ങനെ പറയാതെ...ഇത്‌ അച്‌ചനോടൊപ്പം ജോലിചെയ്തിരുന്നയൊരാളിന്റെ ബന്ധുവാണല്ലോ....എല്ലാം പരസ്പരം സംസാരിച്ചിട്ടാണ്‌ നാളെ വരുന്നത്‌ ഇതുനടക്കുമെന്നുതന്നെയാണെല്ലാവരും വിചാരിച്ചിരിയ്ക്കുന്നത്‌... പിന്നെ ആ ചെറുക്കനുമുണ്ടല്ലോ കുറവ്‌... ശരിയാണ്‌....സംസാരശേഷിയില്ലാത്തയാളാണ്‌....കാലുവയ്യെന്നല്ലേയുള്ളു എന്റെ അഭി നല്ല സുന്ദരിയല്ലേ.. നിന്റെയീ നീണ്‌ട മുടിയ്ക്കുതന്നെ എന്തു ഭംഗിയാ.....

അതു നീ പറഞ്ഞതു വളരെ ശരിയാണ്‌.....അതും പറഞ്ഞ്‌ നന്ദേട്ടന്‍ മുറിയിലേയ്ക്കു വന്നു കസേര വലിച്ചിട്ട്‌ അതിലിരുന്നു....നന്ദേട്ടനോടൊപ്പം വല്ലത്തൊരു മണവും മുറിയില്‍ നിറഞ്ഞു.......

മണികണ്‌ഠനുണര്‍ന്നു കരയുന്നതുവരെ പിന്നെ അഭിരാമിയുടെ മുറിയില്‍ നല്ല ബഹളമായിരുന്നു....പഴമ്പുരാണങ്ങളുടെ ഭാണ്‌ഡകെട്ടഴിച്ചു, ഇടയ്ക്ക്‌ നന്ദേട്ടന്റെ വക കവിത ചൊല്ലലും....കരച്ചില്‍കേട്ട്‌ അപര്‍ണപോയപ്പോള്‍ പെരുമഴപെയ്തു തോര്‍ന്നതുപോലെ ഒരു നിശബ്ദത.....

നാളെ വരുന്ന ആലോചന നടക്കുമോയെന്നോര്‍ത്തിട്ടു വല്ല ടെന്‍ഷനുമുണ്ടോ അഭിയ്ക്ക്‌....ഇല്ല...എനിയ്ക്കെന്തിനാ ടെന്‍ഷന്‍....ജീവിതത്തേപ്പറ്റി വലിയ സ്വപ്നങ്ങളും മോഹങ്ങളുമുള്ളവര്‍ക്കല്ലേ അതൊക്കെ...ഈ വീല്‍ച്ചെയറും വീടും വിട്ടൊരു ലോകത്തേപറ്റി ഞാന്‍ ആലോചിയ്ക്കാറേയില്ല....എന്നേപ്പോലെയുള്ളവര്‍ അങ്ങനെയൊന്നും ആഗ്രഹിയ്ക്കാന്‍ പാടില്ല....

അഭിയെന്താ ഇങ്ങനെപറയുന്നത്‌.....കാലുകള്‍ക്കു തളര്‍ച്ചയുണ്ടെന്ന ഒരു കുറവൊഴിച്ചാല്‍ അഭിയുടെ സൗന്ദര്യത്തെപ്പറ്റി ഞാനെങ്ങനെയാ വര്‍ണിയ്ക്കുക...കുട്ടിക്കാലത്തു കഥകളില്‍ വായിച്ചിട്ടില്ലെ മല്‍സ്യകന്യകയേപ്പറ്റി.....കാലിന്റെ ഭാഗം മല്‍സ്യത്തേപ്പോലെയുള്ള സുന്ദരി....അതുപോലെ...ഒരു ശില്‍പ്പികൊത്തിവച്ചതുപോലെയാണ്‌ അഭിയുടെ ഓരോ ശരീരഭാഗങ്ങളും.....ഏതാണിനേയും കൊതിപ്പിയ്ക്കുന്ന് ഫിഗറാണ്‌ അഭിയ്ക്ക്‌.......

നന്ദന്റെ സംസാരം വഴിവിട്ടുപോകുന്നതും നോട്ടത്തിനു വല്ലാതെ മൂര്‍ച്ച കൂടുന്നതും അഭിരാമിയെ പരിഭ്രാന്തയാക്കി...എങ്ങനെയാണ്‌ ഈ സംസാരമൊന്നു നിര്‍ത്തുന്നത്‌....അഭിരാമി ജനലില്‍കൂടി ഇരുട്ടുമൂടിയ തൊടിയിലേയ്ക്കുനോക്കി..അങ്ങുമിങ്ങും ഒറ്റപ്പെട്ടുപറക്കുന്ന മിന്നാമിന്നികള്‍...

അഭിരാമിയുടെ മനോഗതമറിഞ്ഞതുപോലെ നന്ദനെത്തേടി അപര്‍ണയെത്തി.. ഈ നന്ദേട്ടനെന്താ ഇന്നുറക്കവുമില്ലേ....അഭിയ്ക്കുറക്കം വരുന്നുണ്ടാവും..പോരാത്തതിന്‌ നാളെ അവളെക്കാണാന്‍ ആള്‍ക്കാര്‍ വരുന്നതല്ലെ....നേരത്തേ കിടന്നുറങ്ങട്ടേ.....

അനുസരണയുള്ള ഒരു കൊച്ചുകുട്ടിയേപ്പോലെ അപര്‍ണയുടെപിന്നാലെ പോകുന്ന നന്ദനെ കണ്‌ടപ്പോള്‍ അഭിരാമിയ്ക്കു കുറച്ചുമുന്‍പെ തന്റെ അംഗപ്രത്യംഗ വര്‍ണനകള്‍ നടത്തിയതു മറ്റാരോ ആണെന്നു തോന്നിപ്പോയി...നന്ദനെപ്പറ്റി പറയുമ്പോഴെല്ലാം അപര്‍ണയുടെ വാക്കുകളില്‍ പ്രണയം തുളുമ്പും......ഓര്‍ത്തപ്പോള്‍ അഭിരാമിയ്കു വല്ലാത്ത അസ്വസ്ഥത തോന്നി.....

ഒന്നും സാരമില്ലെന്നു സ്വയം ആശ്വസിച്ച്‌...ഒരു നിമിഷം കണ്ണടച്ചു പ്രാര്‍ത്‌ഥിച്ച്‌ അഭിരാമി ഉറങ്ങാന്‍ കിടന്നു. എന്നത്തേയുംപോലെ നല്ല സ്വപ്നങ്ങള്‍ ഇന്നും കാണുമെന്ന പ്രതീക്ഷയോടെ....നാളെ കാണാന്‍ വരുന്നയാള്‍ എങ്ങനെയുള്ള ആളായിരിയ്ക്കുമെന്നൊക്കെയോര്‍ത്തുകിടന്ന്‌ അഭിരാമി പതുക്കെ ഉറക്കത്തിലേയ്ക്കു വഴുതിവീണു...

പതിവുതെറ്റാതെ അന്നും അഭിരാമിയൊരു സ്വപ്നം കണ്ടു....നിറയെ താമരപ്പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്ന ഒരു തടാകം.....അഭിരാമിയതില്‍ നീന്തിത്തുടിച്ചു.....ഒരുപാടു താമരപ്പൂക്കളടര്‍ത്തിയെടുത്തു...അവളുടെ നീണ്‌ട തലമുടി മുഖത്തും കഴുത്തിലുമായി നനഞ്ഞൊട്ടി അവളെ ഇക്കിളിപ്പെടുത്തി...പിന്നെയതു കഴുത്തില്‍ ചുറ്റി അവളെ ശ്വാസംമുട്ടിയ്ക്കാന്‍ തുടങ്ങി...മുഖത്തുനിന്നും കഴുത്തില്‍ നിന്നുമൊക്കെ മുടിവിടര്‍ത്തിമാറ്റാന്‍ അഭിരാമി വല്ലാതെ പണിപ്പെട്ടു....കഴിയുന്നില്ല....ശരീരമാകെ വല്ലത്തൊരു ഇഴച്ചില്‍..ശരീരമനക്കാന്‍ പറ്റുന്നില്ല....വെപ്രാളത്തോടെ സ്വപ്നത്തിന്റെ പുറന്തോടിളക്കി അഭിരാമി പുറത്തുവന്നു.... സ്വപ്നമല്ല യാഥാര്‍ത്‌ഥ്യമാണ്‌...എന്തോ തന്നെ ചുറ്റിവരിഞ്ഞിരിയ്ക്കുന്നു.... മുറിയില്‍ നിറഞ്ഞിരിയ്ക്കുന്ന ഈ മണം....ജനലില്‍ക്കൂടി അരിച്ചെത്തുന്ന നിലാവില്‍ തന്റെ മുഖത്തെയ്ക്കുതാഴ്‌ന്നുവരുന്ന ഈമുഖം.....
അമ്മേ.....അഭിരാമി അലറിക്കരഞ്ഞു.....എല്ലാ മുറികളിലും പ്രകാശം പരന്നു എവിടെയോ എന്തോ തട്ടിമറിയുന്നു....ഊണുമുറിയില്‍ നിന്നും ഗിരിജേടത്തിയുടെ പരിഭ്രമം നിറഞ്ഞ ശബ്ദം....ആരായിത്‌...നന്ദന്‍കുഞ്ഞോ....
മുറിയിലേയ്ക്കാരൊക്കെയാണു വന്നതെന്നു അഭിരാമി നോക്കിയില്ല....കണ്ണീര്‍ നിറഞ്ഞൊഴുകിയ കണ്ണുകളില്‍ കാഴ്ച്ചകളൊന്നും തങ്ങിനിന്നില്ല....എന്തൊക്കെയാണു സംഭവിച്ചതെന്നോര്‍ത്തെടുക്കാന്‍ കഴിയുന്നില്ല ...ശരീരം മുഴുവനും തളര്‍ന്നുപോയതുപോലെ തോന്നുന്നു....ഹൃദയം പൊട്ടിത്തെറിയ്ക്കാന്‍ വെമ്പുന്നതുപോലെ മിടിയ്ക്കുന്നു....ഉമിനീരുവറ്റിയുണങ്ങിയ നാവില്‍നിന്നും വാക്കുകളൊന്നും പുറത്തേയ്ക്കുവരുന്നില്ല...
അമ്മ കിടക്കയിലിരുന്ന്‌ അഭിരാമിയുടെ മുടിയിഴകളില്‍ തലോടി....അമ്മയുടെ കൈകളും വിറയ്ക്കുന്നുണ്ടെന്ന്‌ അഭിരാമിയ്ക്കു മനസ്സിലായി...മോളേ...എന്തോ പറയാനാഞ്ഞ അമ്മയെ ഗിരിജേടത്തി വിലക്കി... ഒന്നും ചോദിച്ചു കുട്ടിയെ വെറുതെ കരയിപ്പിയ്ക്കേണ്‌ടാ...ദൈവാനുഗ്രഹം കൊണ്ട്‌ ഒന്നും പറ്റിയില്ലല്ലോയെന്നു സമാധിനിയ്ക്കാം...എന്നാലും നന്ദന്‍കുഞ്ഞിങ്ങനെ........ഗിരിജേടത്തി സംസാരം പകുതിയില്‍ നിര്‍ത്തി...
ഉറക്കത്തില്‍നിന്നുണര്‍ന്ന മണികണ്ഠന്റെ കരച്ചില്‍ കേട്ടു....അപര്‍ണയുടെ ഒച്ചയനക്കങ്ങളൊന്നും കേട്ടില്ല....വാതില്‍ക്കല്‍ തരിച്ചു നിന്ന അച്‌ഛന്‍ ഒരു നെടുവീര്‍പ്പോടെ ഒന്നും പറയാതെ തിരിച്ചു നടക്കുന്നു.....കൈകളില്‍വീണ ചൂടുള്ള കണ്ണുനീര്‍ അമ്മ കരയുന്നുവെന്ന്‌ അഭിരാമിയെ ഓര്‍മ്മപ്പെടുത്തി....സ്വയം ആശ്വസിയ്ക്കാനോ..അമ്മയെ ആശ്വസിപ്പിയ്ക്കാനോ ഒന്നും അഭിരാമിയ്ക്കു കഴിഞ്ഞില്ല...അവള്‍ക്കു വാക്കുകളെവിടെയോ നഷ്ടപ്പെട്ടു പോയിരിന്നു.....
പദ്മേച്ചി പോയി കിടന്നോളൂ...ഇവിടെയിങ്ങനെയിരുന്നു കരഞ്ഞതുകൊണ്ട്‌ ഇനിയെന്താ പ്രയോജനം...നന്ദന്‍കുഞ്ഞു ചെയ്തതു തെറ്റു തന്നെയാ...സ്വന്തം അനിയത്തീനേപ്പോലെ കരുതേണ്ട കുട്ടിയല്ലേയിത്‌..പോരാത്തതിന്‌ കാലുംവയ്യാത്തത്‌...ഇതിനോടു ചതിചെയ്യാനായിട്ടല്ലേ ഇരുട്ടത്തു തപ്പിത്തടഞ്ഞീ മുറീലു കയറിയത്‌...ഈകുട്ടി വിളിച്ചുകൂവി ആളേക്കൂട്ടീല്ലാരുന്നേല്‌... ഹോ... ഓര്‍ക്കാന്‍ വയ്യാ...ഇങ്ങനേമുണ്ടോ മനുഷേന്മാര്‌....
അഭിരാമിയോടൊന്നും ചോദിച്ചു വിഷമിപ്പിയ്ക്കേണ്‌ടെന്നുപറഞ്ഞ ഗിരിജേടത്തി നിര്‍ത്താതെയോരോന്നു പറഞ്ഞുകൊണ്ടേയിരുന്നു....
അഭിരാമിയ്ക്കു പിന്നെയുറക്കവും സ്വപ്നങ്ങളും കൂട്ടിനു വന്നതേയില്ല....കട്ടിലിനുതാഴെ പായവിരിച്ചു കിടന്ന ഗിരിജേടത്തിയും ഉറങ്ങിയെന്നു തോന്നുന്നു....ജീവിതത്തിലാദ്യമായി തന്റെ വൈകല്യമോര്‍ത്ത്‌ അഭിരാമിയ്ക്കു സങ്കടവും നിരാശയുമൊക്കെത്തോന്നി..എത്ര നിയന്ത്രിച്ചിട്ടും കരയാതിരിയ്ക്കാനായില്ല...എന്നാലും നന്ദേട്ടന്‍.....മരിയ്ക്കാന്‍പോലും പരസഹായം തേടേണ്ട തന്റെ നിസ്സഹായാവസ്ഥയില്‍ തന്നോടുതന്നെയവള്‍ക്കു ദേഷ്യം തോന്നി...
നേരം പുലര്‍ന്നിട്ടും പതിവുള്ള ഒച്ചയനക്കങ്ങളൊന്നും വീട്ടില്‍ കേള്‍ക്കാനില്ല...തുറന്നിട്ട ജനലിനപ്പുറത്ത്തു പുലരിയോടൊപ്പമെത്തിയ കിളികള്‍ മഞ്ഞുതുള്ളികള്‍വീണു നനഞ്ഞ ചിറകുകളൊതുക്കുന്നു....
തോളിലൊരു തണുത്ത കരസ്പര്‍ശം....അപര്‍ണയാണ്‌...യാത്രപോകാനൊരുങ്ങിയിരിയ്ക്കുന്നു... തടിച്ചമുഖവും വീര്‍ത്ത കണ്ണുകളും.....അഭീ, തിരിച്ചുപോകുകയാണ്‌....എന്താ നിന്നോടു പറയേണ്ടതെന്നെനിയ്ക്കറിയില്ലാ....കഴിഞ്ഞതൊക്കെയൊരു ദു:സ്വപ്നംപോലെ മറന്നു കളയണമെന്നു വെറുതെയെങ്കിലും പറയാന്‍ എനിയ്ക്കു കഴിയുന്നില്ല.....ഇനിയൊരു ചോദ്യവും പറച്ചിലുമൊന്നും വേണ്‌ടാ.....ഒരു പൊട്ടിക്കരച്ചിലോടെ അപര്‍ണ മുറിവിട്ടുപുറത്തേയ്ക്കുപോകുന്നത്‌ അഭിരാമി നോക്കിയിരുന്നു....
സ്വപ്നങ്ങളും ദു:സ്വപ്നങ്ങളും വേര്‍തിരിച്ചെടുക്കാനാവാതെ, പകുതിയില്‍ നഷ്ടപ്പെട്ടുപോയൊരു സ്വപ്നത്തെ ഇനിയെന്നെങ്കിലും പൂര്‍ത്തിയാക്കാനാവുമോയെന്നറിയാതെ.....പുതിയൊരു സ്വപ്നം പടികടന്നെത്തുമെന്ന്‌ വേറുതെ മോഹിച്ച്‌ അഭിരാമി കാത്തിരുന്നു......

2008, സെപ്റ്റംബർ 17, ബുധനാഴ്‌ച

കാത്തിരിയ്ക്കുന്നു..ഒന്നിനുമല്ലാതെ...എന്തിനോവേണ്ടി...

പകല്‍ പതുക്കെ പതുക്കെ സന്ധ്യയ്ക്കു വഴിമാറുന്നു.. അസ്തമയസൂര്യന്‍ പുഴയില്‍ ചെഞ്ചായം പൂശി പുഴയോടു യാത്ര പറയുന്നു..വീട്ടില്‍ നിന്നാല്‍ കുറച്ചു ദൂരെയായി പുഴയും..തോണിയും തോണിക്കാരനേയുമൊക്കെ കാണാം ...മഴക്കാലത്തു പുഴവെള്ളം വീടിന്റെതാഴെ തൊടിവരെ വരും...നിലാവുള്ള രാത്രികളില്‍ പുഴ കാണാന്‍ നല്ല സുന്ദരിയായിരിയ്ക്കും..നിലാവ്‌ പുഴയെ പുണരുമ്പോള്‍ പുളകംകൊണ്ടവള്‍ സ്വര്‍ണവര്‍ണമണിയും..മഴപെയ്യുമ്പോള്‍ പുഴയൊരു കുസൃതിക്കുട്ടിയേപ്പോല്‍ തുള്ളിച്ചാടും...



പുഴയില്‍ മുങ്ങിക്കുളിച്ചുവന്ന തണുത്തകാറ്റ്‌ എന്റെകയ്യിലിരുന്ന കടലാസിനെയൊന്നു പിടിച്ചുവാങ്ങാന്‍ നോക്കി.. അരവിന്ദേട്ടന്റെ കത്താണ്‌...ശാന്തമ്മായിയ്ക്കും തനിയ്ക്കും വേണ്ടിയെഴുതിയ അടുക്കും ചിട്ടയുമില്ലാത്ത കുറെ വരികള്‍.. എത്രപ്രാവശ്യം വായിച്ചെന്നറിയില്ല...ഓരോവരികളും കാണാപാഠമായിരിയ്ക്കുന്നു..



അമ്മയ്ക്ക്‌,



എന്നെ ശപിയ്ക്കുന്നുണ്ടാവുമെന്നെനിയ്ക്കറിയാം...അമ്മയുടെ ശാപമേറ്റുവാങ്ങാന്‍പോലും അര്‍ഹതയില്ലാത്തവനാണു ഞാന്‍...ഒരിയ്ക്കലും ആര്‍ക്കും മാപ്പുതരാന്‍ പറ്റാത്ത തെറ്റാണു ഞാന്‍ ചെയ്തത്‌.. അതുകൊണ്ടാരോടും മാപ്പുചോദിയ്ക്കുന്നില്ല..ബാലമ്മാവന്‍ പറഞ്ഞു അപ്പൂപ്പനു തീരെ സുഖമില്ലെന്ന്‌..എല്ലാം ഞാന്‍ കാരണമാണല്ലോ...സ്വപ്നയോടമ്മ പറയണം ഞാന്‍ ചെയ്ത തെറ്റിന്‌ ബാലമ്മാവനും വടക്കേലമ്മയും വിഷമിയ്ക്കാനിടവരരുതെന്ന്‌...



സ്വപ്നാ,



നിനക്കെഴുതാനെനിയ്ക്കൊരുവാക്കും കിട്ടുന്നില്ല...എന്നെമറക്കണമെന്നോ എന്നോടുപൊറുക്കണമെന്നോ പറയ്നുള്ള അവകാശവുമെനിയ്ക്കില്ല...സ്വന്തം ജീവിതത്തെ, എഴുതിതെറ്റിയ ഒരു കടലാസുപോലെ പിച്ചിക്കീറി കാറ്റില്‍പറത്തിവിട്ടവനാണു ഞാന്‍...എവിടെയ്ക്കൊക്കെയോ പറന്നുപോയ ആ കടലാസുതുണ്ടുകള്‍ പെറുക്കിക്കൂട്ടി ഒന്നിച്ചുചേര്‍ക്കാന്‍ ഒരിയ്ക്കലും കഴിയില്ലെന്നറിയാം...നിനക്കുവേണ്ടി ഞാന്‍ പ്രാര്‍ത്‌ഥിയ്ക്കുന്നു..എന്നെ മറക്കാനും കൂടുതല്‍ വെറുക്കാനും നീ പ്രാര്‍ത്‌ഥിയ്ക്കുന്ന ദൈവങ്ങള്‍ നിനക്കു ശക്തി തരട്ടേ.....



അരവിന്ദന്‍..



ഒരു കടലാസിന്റെ ഇരുപുറങ്ങളിലുമായി കുത്തിക്കുറിച്ച കുറേ വരികള്‍...കണ്ണീരുവീണു കയ്യിലിരുന്ന കത്തു നനഞ്ഞതെപ്പോഴായിരുന്നു... പുഴയെ പുണര്‍ന്ന നിലാവിനെയൊരു കാര്‍മേഘം വന്നു മറച്ചുവോ...



ബാല്യകൗമാരങ്ങളിലും ഇപ്പോഴീ യൗവനത്തിലും വേര്‍പിരിയാത്ത ഒരു കൂട്ടുകാരിയേപ്പോലെയാണ്‌ പുഴ.ഇന്നുവരെ ജീവിതത്തിലുണ്ടായ എല്ലാ സന്തോഷങ്ങളും സങ്കടങ്ങളുമൊക്കെ ഇവള്‍ക്കറിയം....എല്ലാത്തിനുമിവളൊരു മൂകസാക്ഷി..



കുട്ടിക്കാലത്ത്‌ സ്കൂളില്ലാത്തപ്പോള്‍ കൂട്ടുകാരെല്ലാം ചേര്‍ന്ന്‌ പുഴക്കരയിലാണു കളി..പുഴക്കരയിലെ പഞ്ചസാരമണല്‍ വാരിക്കൊണ്ടുവന്നുവീടുപണിതും തോര്‍ത്തുമുണ്ടില്‍ മാനത്താംകണ്ണികളെ പിടിച്ചും, വിശപ്പുപോലും മറന്ന്‌ വെള്ളത്തിലും കരയിലുമായി കളിച്ചു തിമിര്‍ത്തു നടക്കും..അമ്മയുടെ ശകാരം ഉച്ചത്തിലാകുമ്പോഴാണ്‌ ഓരോരുത്തരായി വീടുകളിലേയ്ക്കു പോകുന്നത്‌...എന്നാലും അരവിന്ദേട്ടന്‍ മാത്രം വെള്ളത്തില്‍നിന്നു കയറില്ല..അവസാനം ശാന്തമ്മായി വടിയുംകൊണ്ടുവരുമ്പോള്‍ കരയില്‍ക്കിടക്കുന്ന തുണിപോലുമെടുക്കാതെ ഒറ്റയോട്ടമാണ്‌ അമ്മയുടെപുറകില്‍പ്പോയി ഒളിയ്ക്കാന്‍..വടക്കേലമ്മേ എന്നെ അടിയ്ക്കാന്‍ അമ്മ വരുന്നു..രക്ഷിയ്ക്കണേ..പിന്നെ ശാന്തമ്മായിയ്ക്കു മുന്‍പില്‍ അമ്മയെ പരിചയാക്കി കുറെ വട്ടം കറങ്ങും..പിന്നെ അമ്മയുടെ മധ്യസ്ഥതയില്‍ ഇനി നല്ലകുട്ടിയായിക്കോളാമെന്നുസമ്മതിച്ച്‌ ശാന്തമ്മായിയുടെ കൂടെപ്പോകും... ഇതൊക്കെ ദിവസവും ആവര്‍ത്തിച്ചു നടക്കുന്ന സംഭവമാണ്‌..ശാന്തമ്മായിയുടെ ദേഷ്യവും കൈയിലെ വടിയുമൊക്കെ വെറും കള്ളത്തരമാണെന്ന്‌ അരവിന്ദേട്ടനറിയാം...അരവിന്ദേട്ടനെ മുഖാംകറുത്തൊന്നു ശകാരിയ്ക്കാന്‍ ശാന്തമ്മായിക്കാവില്ല, പിന്നെയാണ്‌ അടിയ്ക്കുന്നത്‌... അരവിന്ദേട്ടന്റെ മുഖമൊന്നു വാടിയാല്‍ ശാന്തമ്മായി സഹിയ്ക്കില്ല..അരവിന്ദേട്ടനു പത്തുവയസ്സുള്ളപ്പോള്‍ മാധവമ്മാമ മരിച്ചതാണ്‌.അന്നുമുതല്‍ ശാന്തമ്മായി ജീവിച്ചത്‌ അരവിന്ദേട്ടനുവേണ്ടിയാണ്‌... ഇങ്ങനെ പരസ്പരം സ്നേഹിയ്ക്കുന്നൊരു അമ്മയും മകനും വേറെങ്ങും കാണില്ല... ശാന്തമ്മായിയ്ക്ക്‌ അരവിന്ദേട്ടന്‍ എപ്പോഴും ഒരു കൊച്ചു കുട്ടിയാണെന്ന തോന്നലാണ്‌... ശാന്തമ്മായിയുടെ ലോകം അരവിന്ദേട്ടനില്‍ത്തുടങ്ങി അരവിന്ദേട്ടനിലവസാനിയ്ക്കുന്നു...



അച്‌ഛന്റെ ഏറ്റവുമടുത്ത കൂട്ടുകാരനായിരുന്നു മാധവമ്മാമ..കുട്ടിക്കാലം മുതല്‍ ഒരുവീടുപോലെ കഴിഞ്ഞവര്‍....ആ ബന്ധത്തെ ഒന്നുകൂടി ഉറപ്പിച്ചു നിര്‍ത്താന്‍ വേണ്ടിയായിരുന്നു കുട്ടിക്കാലത്തേ നിന്റെ സ്വപ്നമോള്‍ എന്റെ അരവിന്ദന്റെ പെണ്ണാണെന്ന്‌ മാധവമ്മാമ അച്‌ഛനോടു വാക്കു പറഞ്ഞത്‌... ആ വാക്കുകള്‍ ആവര്‍ത്തിച്ചു കേട്ടുകേട്ടാണ്‌ അരവിന്ദേട്ടനും താനും വളര്‍ന്നത്‌ ...അതുകൊണ്ടുതന്നെ തന്റെ എല്ലാകാര്യത്തിലും അരവിന്ദേട്ടന്‍ അവകാശത്തോടുകൂടി ഇടപെടുമായിരുന്നു...എവിടെപ്പോയാലും അരവിന്ദേട്ടന്റേതായ ഒരു സുരക്ഷിതവലയം തനിയ്ക്കു ചുറ്റുമുണ്ടായിരുന്നു...കുട്ടിയായിരിയ്ക്കുമ്പോള്‍ മുതല്‍ എവിടെപ്പോയാലും ഒരുമിച്ചായിരുന്നു..... ഒരാള്‍ക്കു മറ്റൊരാള്‍ സ്വന്തമെന്ന തോന്നല്‍ രണ്ടുപേരുടേയും ഉള്ളിലുണ്ടായിരുന്നു...തൊട്ടടുത്ത വീടുകളില്‍ താമസം...കാണുന്നതിനോ സംസാരിയ്ക്കുന്നതിനോ ഒരുവിലക്കുമില്ല...എന്നുംകാണും എപ്പോഴും മിണ്‌ടും... ഇണക്കങ്ങളല്ലാതെ പിണക്കങ്ങളുണ്ടായിട്ടില്ല...പ്രണയമായിരുന്നോ...അതോ അതിലുമപ്പുറം ....



ഒരേ കോളേജില്‍ അരവിന്ദേട്ടന്‍ ഡിഗ്രിയ്ക്ക്‌ അവസാനവര്‍ഷവും താന്‍ തുടക്കക്കാരിയുമായപ്പോഴാണ്‌, റോമിയോയും ജൂലിയറ്റുമൊക്കെ പ്രണയം നിറഞ്ഞ വരികളായി ഹൃദയത്തിലിടം തേടിയത്‌..അതുവരെ വെറും കുട്ടിക്കളിയായിരുന്നു ജീവിതം...പിന്നെ സ്വപ്നങ്ങളില്‍ കള്ളച്ചിരിയുമായി അരവിന്ദേട്ടനെത്തി... സ്വപനം കാണാനായി രാത്രികളെയും അരവിന്ദേട്ടന്റെ സാമീപ്യത്തിനായി പകലുകളെയും കാത്തിരുന്നു...ആര്‍ട്‌സ്‌ക്ലബ്‌ സെക്രട്ടറിയായി, കുറച്ചു പാട്ടും കവിതകളുമൊക്കെയായി അരവിന്ദേട്ടന്‍ കോളേജില്‍ നിറഞ്ഞുനിന്നു...കൂട്ടത്തിലല്‍പ്പം രാഷ്ട്രീയവും...അതില്‍ മാത്രമായിരുന്നു ശാന്തമ്മായിയ്ക്ക്‌ എതിര്‍പ്പ്‌..അപ്പോഴൊക്കെ അരവിന്ദേട്ടന്‍ തമാശയ്ക്കു പറയും ഭാവിയില്‍ അമ്മയുടെ മകനൊരു മന്ത്രിയോ എമ്മെല്ലേയൊ ഒക്കെയാവാനുള്ളതാണ്‌ ദേഷ്യപ്പെടരുതെന്ന്‌.



ഡിഗ്രികഴിയുമ്പോല്‍ ശാന്തമ്മായിയുടെ വിദേശത്തുള്ള സഹോദരനോടൊപ്പം പോകാനിരിയ്ക്കുകയാണ്‌ അരവിന്ദേട്ടന്‍....ജോലിയൊക്കെ കിട്ടി ആദ്യത്തെ അവധിയ്ക്കു വരുമ്പോള്‍ കല്യാണം...ജീവിതം ഒരു തടസ്സങ്ങളുമില്ലാതെ ശാന്തമായി ഒഴുകുന്ന പുഴപോലെ മുന്‍പോട്ടു പോയി...ഈ ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത പെണ്ണ്‌ താനാണെന്ന്‌ സ്വയം വിശ്വസിച്ചുപോയി....കണ്ണുകളില്‍ സ്വപ്നം നിറച്ച്‌ എന്റെപെണ്ണ്‌ എനിയ്ക്കായി കുറെനാള്‍കൂടി കാത്തിരിയ്ക്കണമെന്ന്‌ പ്രണയപരവശനായി അരവിന്ദേട്ടന്‍ പറഞ്ഞ, ചാറ്റല്‍ മഴയുടെ നനവുള്ള സന്ധ്യ, അന്നാദ്യമായി നെഞ്ചോട്ചേര്‍ത്തമര്‍ത്തി കവിളില്‍തന്ന ചുംബനത്തിന്റെ ചൂടും പിടപ്പും....



പല നിറങ്ങളുള്ള കൊടികള്‍ക്കു താഴെ അവകാശങ്ങള്‍ നേടിയെടുക്കാനും തടുക്കാനുമായി വിദ്യാര്‍ഥികള്‍ സമരം തുടങ്ങിയ സമയം....പഠിപ്പുമുടക്കും ഹര്‍ത്താലുമൊക്കെ തുടര്‍ക്കഥയായി.... രാവേറെച്ചെല്ലുവോളം അരവിന്ദേട്ടനും കൂട്ടുകാരും പോസ്റ്ററെഴുത്തും ചര്‍ച്ചകളുമായി ചെലവഴിച്ചു...ഭീതിപടര്‍ന്ന കണ്ണുകളില്‍ ഉറക്കംവരാതെ ശാന്തമ്മായി അരവിന്ദേട്ടനെ കാത്തിരുന്നു.. ചിലപ്പോഴൊക്കെ കൂട്ടിനു താനും...പാര്‍ട്ടിയിലെ പല മുതിര്‍ന്ന നേതാക്കളും, എന്തും നഷ്ടപ്പെടുത്തി അവകാശങ്ങള്‍ നേടിയെടുക്കേണ്ട ആവശ്യകതയെപറ്റി ഘോരഘോരം പ്രസംഗിച്ചു...കൂട്ടത്തില്‍ അരവിന്ദേട്ടനെ കാത്തിരിയ്ക്കുന്ന പാര്‍ട്ടിയുടെ ഒരു പ്രമുഖ പദവിയേപറ്റിയുള്ള വര്‍ണ്ണനകള്‍....മിക്കവറും ദിവസങ്ങളില്‍ അരവിന്ദേട്ടന്റെവീട്ടിലാണു ചര്‍ച്ചകള്‍...പതിവുപോലെ അന്നും ഉറക്കമിളച്ചിരുന്ന്‌ എഴുതിയുണ്ടാക്കിയ പോസ്റ്ററുകളുമായി കൂട്ടുകാരോടൊപ്പം പോയതാണ്‌ അരവിന്ദേട്ടന്‍..രാവെറെ ചെന്നിട്ടും തിരികെ വന്നില്ല...പട്ടണത്തിലെവിടെയൊക്കെയോ സമരക്കാരും എതിര്‍പാര്‍ട്ടിക്കാരും പോലീസുമൊക്കെ തമ്മില്‍ അടിയും ബഹളവുമൊക്കെ നടക്കുന്നുവെന്ന്‌ പലരും പറഞ്ഞതുകേട്ടിട്ട്‌ ശാന്തമ്മായിയ്ക്കു വെപ്രാളം... ഉള്ളിലെ പരിഭ്രമം മറച്ചുവെച്ച്‌ താനും അച്‌ഛനും അമ്മയും ശാന്താമ്മായിയോടൊപ്പം അരവിന്ദേട്ടനെ കാത്തിരുന്നു....ഒരു ഞെട്ടിയ്ക്കുന്ന വാര്‍ത്തയുമായി പുതിയ പ്രഭാതമെത്തി... എതിര്‍പാര്‍ട്ടിയിലെ ഒരു ചെറുപ്പക്കാരനെ അരവിന്ദേട്ടന്റെ പാര്‍ട്ടിക്കാര്‍ വെട്ടിയും കുത്തിയും കൊന്നുവത്രെ...അരവിന്ദേട്ടനും കൂട്ടുകാരും ഒളിവില്‍....വാര്‍ത്തകേട്ടു ശാന്തമ്മായി ബോധം കെട്ടുവീണു...



ഒരുപാടുപേരുടെ ഒത്തിരിയൊത്തിരി സ്വപ്നങ്ങള്‍ തകര്‍ന്നുവീണു....വയസ്സുകാലത്തു താങ്ങും തണലുമാകുമെന്നു വിചാരിച്ച്‌ വളര്‍ത്തിയ മകനെ ഒരമ്മയ്ക്ക്‌ എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടു...ശാന്തമ്മായിയേയും തന്നേയും കണ്ണീരിന്റെ അഗാധതകളിലേയ്ക്കു തള്ളിയിട്ട്‌ അരവിന്ദേട്ടന്‍ ജീവപര്യന്തം തടവില്‍ ഇരുമ്പഴികള്‍ക്കുള്ളിലായി.....പിന്നെയെല്ലാ സ്വപ്നങ്ങളിലും അരവിന്ദേട്ടന്‍ ചോരയിറ്റുവീഴുന്ന കത്തിയുമായി കടന്നുവന്നു തന്നെ പേടിപ്പിച്ചു...ചിലപ്പോഴൊക്കെ ആരുടെയോ ചുടുചോര മുഖത്തേയ്ക്കു തെറിച്ചുവീണെന്നു സ്വപ്നം കണ്ടു ഞെട്ടിയുണര്‍ന്നു...ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും കൈവിട്ടുപോയ ശാന്തമ്മായിയും താനും പരസ്പരം എന്തുപറഞ്ഞാശ്വസിപ്പിയ്ക്കുമെന്നോര്‍ത്തു നീറിപ്പിടഞ്ഞു....അച്‌ഛനും അമ്മയുമല്ലാതെ ആശ്വാസവുമായി ആരുമെത്തിയില്ല...ഒരു കൊലപാതകിയുടെ വീടല്ലേ....



വാഗ്ദാനങ്ങള്‍ നല്‍കി മോഹിപ്പിച്ച്‌ ഇരുമ്പഴികള്‍ക്കപ്പുറത്ത്‌ അരവിന്ദേട്ടനെയെത്തിച്ച പാര്‍ട്ടിക്കാരും നേതാക്കളും ഒരു കൊടിക്കീഴില്‍ ഒന്നിച്ചുനിന്ന കൂട്ടുകാരും ആ വഴി വന്നില്ല...പേടിപ്പിയ്ക്കുന്ന ഇരുട്ടും ഏകാന്തതയും മാത്രം കൂട്ടിനെത്തി...തന്റെ ഇനിയുള്ള ജീവിതം അച്‌ഛനും അമ്മയ്ക്കും മുന്‍പില്‍ ഒരു ചോദ്യചിഹ്‌നമായി...



കുട്ടിക്കാലം മുതല്‍ ഒന്നിച്ചുണ്ടായിരുന്ന കൂട്ടുകാരന്‍, എല്ലാവരുടേയും ഇഷ്ടത്തോടും അനുവാദത്തോടും ഹൃദയ്ത്തോടു ചേര്‍ത്തുവച്ച പ്രീയപ്പെട്ടവന്‍...എങ്ങനെ മറക്കും..മറ്റൊരാളെ വിവാഹം കഴിയ്ക്കാന്‍ ശാന്തമ്മായിയാണ്‌ മനസില്ലാമനസ്സോടെ ആദ്യം നിര്‍ബന്ധിച്ചത്‌...ശിക്ഷ കഴിഞ്ഞു പുറത്തുവരുന്ന മകനെകാത്ത്‌ ജീവിതത്തിന്റെ നല്ലൊരുഭാഗം നഷ്ടപ്പെടുത്തരുതെന്ന്‌ കണ്ണീരോടെ പറയുമ്പോഴും ആ മനസ്സിലെന്തായിരിയ്ക്കുമെന്ന്‌ തനിയ്ക്കറിയാം...ശാന്തമ്മായിയുടെ വാക്കുകള്‍ക്കപ്പുറത്ത്‌ അച്‌ഛന്റേയും അമ്മയുടേയും നിസ്സഹായവസ്ഥയായിരുന്നിരിയ്ക്കാം...ആരുടെയും കണ്ണീരും വിഷമവും തന്റെ മനസ്സിനെ മാറ്റില്ലെന്നറിഞ്ഞപ്പോള്‍ എല്ലാവരും പിന്തിരിഞ്ഞു.... പക്ഷെ പഴയ അരവിന്ദേട്ടന്റെ മുഖഛായയ്ക്കു തന്റെ മനസ്സില്‍ വന്ന മാറ്റങ്ങള്‍ എന്നെങ്കിലും നേരെയകുമോ....ഒരുപാവം ജീവനെ വെട്ടിയും കുത്തിയും കൊന്നപ്പോള്‍ ചീറ്റിത്തെറിച്ച ചോര വീണ അരവിന്ദേട്ടന്റെ മുഖം.....ചോരപറ്റിയ കത്തിയും കമ്പിവടിയുമൊക്കെ പിടിച്ച ആ കൈകള്‍.... അതിനൊക്കെ പഴയ അരവിന്ദേട്ടനിലേക്കെത്തിച്ചേരാനാവുമോ....



പഴയ കളിക്കൂട്ടുകാരനായി എന്നെങ്കിലുമാ പഴയ രൂപം മനസ്സില്‍ തിരിച്ചുകിട്ടുമോ..അറിയില്ല, എങ്കിലും ഞാന്‍ കാത്തിരിയ്ക്കുനു... വെറുതെ...ഒന്നിനുമല്ലാതെ.....എന്തിനോവേണ്ടി......

2008, ഓഗസ്റ്റ് 27, ബുധനാഴ്‌ച

ആത്മാവിന്റെ വിലാപം

എഴുപതഞ്ചു വര്‍ഷത്തെ തടവിനുശേഷം കുറുപ്പുമാഷുടെ ആത്മാവിനു മോചനം കിട്ടി, ചുവന്നപട്ടില്‍ പൊതിഞ്ഞു വെറുംനിലത്ത്‌ തണുത്തുകിടക്കുന്ന തന്റെ ശരീരമെന്ന പഴംകൂടിനെ നോക്കി ആത്മാവു മച്ചില്‍ തൂങ്ങിക്കിടന്നു.

പൊതുവെ മരണവീടുകളില്‍ കേള്‍ക്കുന്ന അലമുറയൊന്നും കേള്‍ക്കാനില്ല. അല്ലെങ്കില്‍തന്നെ തന്നോട്‌ അത്രയ്ക്കു സ്നേഹമുള്ളവരാരുമില്ലല്ലോ. അലമുറയിട്ടു കരയാന്‍ പെണ്മക്കളില്ല, തന്റെ കല്യാണി നേരത്തേപോയി..അഞ്ചാണ്മക്കളുടെ ഭാര്യമാരാണെങ്കില്‍ വിദ്യാസമ്പന്നര്‍, ഉയര്‍ന്ന ഉദ്യൊഗസ്ഥര്‍..പ്രത്യേകിച്ചാര്‍ക്കും തന്നോടു സ്നേഹവുമില്ല, ഇതിപ്പോള്‍ നാട്ടാരെ ബോധിപ്പിയ്ക്കാനായി ഒരു വിതുമ്പിക്കരച്ചില്‍. ഒരുശല്യം ഒഴിഞ്ഞുപോയല്ലോയെന്നുള്ള സന്തോഷമായിരിയ്ക്കും ഉള്ളിലെന്ന്‌ തനിയ്ക്കു മാത്രമല്ലേ അറിയൂ.. ഭാര്യമാരുടെ വാക്കിനു മറുവാക്കില്ലാത്ത ആണ്മക്കള്‍ തന്റെ ദേഹിവിട്ടൊഴിഞ്ഞ ദേഹം ചിതയില്‍ വയ്ക്കാനുള്ള ഒരുക്കങ്ങള്‍ക്കായി ഓടിനടക്കുന്നു..എല്ലാമൊന്നു പെട്ടെന്നു ചെയ്തുതീര്‍ക്കാനുള്ള വെപ്രാളമാണവരുടെമുഖത്ത്‌..

എന്തിനുവേണ്ടിയായിരുന്നു ഈ എഴുപത്തഞ്ചു വര്‍ഷം താനീ ശരീരവും താങ്ങി നടന്നതെന്നോര്‍ത്തുകൊണ്ട്‌ കുറുപ്പുമാഷുടെ ആത്മാവ്‌ മുറിയ്ക്കുള്ളില്‍ നിന്നും പുറത്തേയ്ക്കുപോയി..തെക്കേപ്പറമ്പില്‍ തനിയ്ക്കുവേണ്ടിയൊരുങ്ങുന്ന ചിതയിലേയ്ക്കു നോക്കി.കിഴക്കുവശത്തു നിറയെ കായ്ച്ചു നിന്ന കിളിച്ചുണ്ടന്‍ മാവിന്റെ കൊമ്പുമുറിച്ചിരിയ്ക്കുന്നു. മൂത്ത മകന്‍ ദേവരാജനെ ഗര്‍ഭിണിയായിരിയ്ക്കുമ്പോള്‍ കല്യാണിയ്ക്ക്‌ കടിഞ്ഞൂല്‍ ഗര്‍ഭത്തിന്റെ കൊതിമാറ്റാന്‍ കൊണ്ടുവന്ന മാമ്പഴത്തിന്റെയോര്‍മ്മയാണീ കിളിച്ചുണ്ടന്‍ മാവ്‌.പറമ്പിലെല്ലാം കാടു കയറിക്കിടക്കുന്നു. മഴയിലെപ്പോഴോയിടിഞ്ഞുവീണ കല്യാണിയുടെ അസ്ഥിത്തറ, തിരിച്ചറിയാന്‍ വയ്യാത്ത പോലെ പുല്ലുവളര്‍ന്നിരിയ്ക്കുന്നു. അസ്ഥിത്തറയിലെ ചെന്തെങ്ങില്‍ നിറയെ തേങ്ങകള്‍.

മക്കളെല്ലാം പഠിച്ച്‌ ഉദ്യോഗസ്ഥരായി വിവാഹവും കഴിഞ്ഞ്‌ നാടും വീടുംവിട്ട്‌ പട്ടണത്തിലും പുറം നാട്ടിലുമൊക്കെയായി ജീവിതമാരംഭിച്ചപ്പോള്‍, ഒരു പരാതിയും പരിഭവവുമില്ലാതെ, ഓണത്തിനും വിഷുവിനും വേനലവധിയ്ക്കും മക്കളും കൊച്ചുമക്കളും വരുന്നതും കാത്ത്‌ കല്യാണിയോടൊപ്പം പറമ്പിലെ കൃഷിയും കറമ്പിപ്പശുവും കുട്ടിയുമൊക്കെയായി സന്തോഷത്തോടെ കടന്നുപോയ പകലുകള്‍, സന്ധ്യയ്ക്കു കവലയിലെ ബീരാന്‍കുട്ടിയുടേ ചായക്കടയില്‍, മത്തായിച്ചേട്ടനും, കുട്ടന്‍ നായരുമൊക്കെച്ചേര്‍ന്ന്‌ അല്‍പ്പം ലോകകാര്യം പറച്ചിലും, എത്ര സന്തോഷമായി കഴിഞ്ഞതായിരുന്നു.കുളിമുറിയിലൊന്നു തെന്നിവീണതാണു കല്യാണി. ആ വീഴ്ച്ച അവളെക്കൊണ്ടുപോയി, താങ്ങാന്‍പറ്റാത്ത ആഘാതമായി തനിയ്ക്കത്‌. നാല്‍പത്തെട്ടുവര്‍ഷത്തെ വിവാഹ ജീവിതത്തില്‍ ഒരിയ്ക്കലും ഒരു പരാതിയും പരിഭവവും പറയാത്തവള്‍, സ്നേഹിയ്ക്കാന്‍ മാത്രമറിയാവുന്നവള്‍, അവളുടെ വേര്‍പാടുണ്ടാക്കിയ ശൂന്യത, അതെത്രവലുതാണെന്ന്‌ മക്കളും മരുമക്കളും നിര്‍ബന്ധിച്ചു തന്നെ അവരോടൊപ്പം കൊണ്ടുപോയപ്പോഴാണ്‌. കൂടെപ്പോകുന്നില്ലെന്ന്‌ ഒരുപാടു പറഞ്ഞു നോക്കി, അമ്മയുടെ അസ്ഥിത്തറയില്‍ വിളയ്ക്കുവയ്ക്കാനാളില്ലെന്നു പറഞ്ഞപ്പോള്‍ ഇളയ മരുമകള്‍ മൂത്തവളുടെ ചെവിയില്‍പറഞ്ഞതു താന്‍ കേട്ടതാണ്‌ "ഓ കിളവന്റെയൊരു ഒടുക്കത്തെ സെന്റിമെന്റ്സ്‌, ബാക്കിയുള്ളവര്‍ക്ക്‌ എപ്പോഴുംവന്ന്‌ ക്ഷേമാന്വേഷണം നടത്താന്‍ പറ്റുമോ, പിന്നെ നാട്ടുകാരുടെ കുത്തുവാക്കുകള്‍ നമ്മള്‍ കേള്‍ക്കണം"..താനായി അവര്‍ക്കാര്‍ക്കും ഒരു ബുദ്‌ധിമുട്ടും വരാതിരിയ്ക്കട്ടേയെന്ന്‌ കരുതിയാണ്‌ ഈ വീടും പറമ്പുമുപേക്ഷിച്ച്‌ അവരോടൊപ്പം പോയത്‌.

എല്ലാവരും പറഞ്ഞു കുറുപ്പുമാഷു ഭാഗ്യവാനാണ്‌,മക്കള്‍ പൊന്നുപോലെയല്ലേ നോക്കുന്നത്‌, എന്തിന്റെ കുറവാ, വലിയ വീടും, കാറും ഏസിയുമെല്ലാമുണ്ട്‌, ശരിയായിരുന്നു, എല്ലാ സൗകര്യങ്ങളുമുണ്ടായിരുന്നു, സ്നേഹവും സ്വാതന്തൃവുമൊഴിച്ചെല്ലാം. അതുമാത്രം തനിയ്ക്കെവിടെയും കിട്ടിയില്ല. ഓരോ മക്കളുടെയും വീട്ടില്‍ മൂന്നും നാലും മാസം വീതം കൂട്ടിലടച്ച കിളിയേപ്പോലെ കഴിയുമ്പോള്‍, അവരുടെയൊക്കെ ചിട്ടകള്‍ക്കും സ്വഭാവത്തിനുമനുസരിച്ച്‌ സ്വയം മാറാന്‍ ശ്രമിയ്ക്കും, അപ്പോഴേയ്ക്ക്‌ അടുത്തയാള്‍ വരും കൊണ്ടുപോകാന്‍. ആണ്മക്കളും ഭാര്യമാരും ജോലിയ്ക്കും കുട്ടികള്‍ സ്കൂളിലും പോയിക്കഴിഞ്ഞാല്‍, പുറത്തുപോകാനനുവദമില്ലാതെ, ഒന്നുംചെയ്യാനില്ലാതെ വിധിയേപ്പഴിച്ചു തുറന്നിട്ട ജനലിലൂടെ ചീറിപ്പായുന്ന വാഹനങ്ങള്‍ നോക്കി വെറുതെയിരുന്ന പകലുകള്‍. വീട്ടില്‍ വിരുന്നുകാര്‍ വന്നാല്‍ മുറിയില്‍നിന്ന്‌ പുറത്തിറങ്ങാന്‍ പാടില്ല, കുട്ടികളോട്‌ കൂടുതല്‍ കളിയും ചിരിയും പാടില്ല, നാട്ടിന്‍പുറത്തുകാരന്റെ കള്‍ച്ചറില്ലാത്ത സ്വഭാവം അവരുകൂടി പഠിച്ചാലോ? പെന്‍ഷന്‍ പറ്റിയ ഒരു പ്രൈമറി സ്കൂള്‍മാഷിന്‌ ഇതില്‍ക്കൂടുതല്‍ കള്‍ച്ചര്‍ വേണമായിരുന്നോ?

പ്രായാധിക്യം കാരണം കൊഴിഞ്ഞും വേദനിച്ചുമിരിയ്ക്കുന്ന പല്ലുകള്‍ക്കിടയില്‍ ചവയക്കാന്‍ പറ്റാത്ത ചപ്പത്തിക്കഷണങ്ങള്‍ തെന്നിമാറുമ്പോള്‍, കല്യാണിയുണ്ടാക്കിത്തരുന്ന കഞ്ഞിയും പയറും ചുട്ട പപ്പടവും ഓര്‍മ്മവരും. എത്രയും പെട്ടെന്നുമരിയ്ക്കണേയെന്നുമാത്രമായിരുന്നു അന്നെല്ലാം മോഹിച്ചത്‌. എന്നിട്ടും എത്രനാള്‍ കാത്തിരിയ്ക്കേണ്ടിവന്നു.ഒരിയ്ക്കല്‍ക്കൂടി നാട്ടിലൊന്നുപോകണമെന്നാഗ്രഹം മക്കളോടൊക്കെ മാറിമാറിപ്പറഞ്ഞിട്ടും, തന്റെ ചെറിയൊരാഗ്രഹം പോലും സാധിച്ചു തരില്ലെന്നു മക്കള്‍ക്കൊക്കെ വാശിയാണെന്നു തോന്നുമായിരുന്നു.മരിച്ചാലെന്നെ ചുടുകാട്ടില്‍ തള്ളാതെ എന്റെ കല്യാണിക്കുട്ടിയുടെ അടുത്തു തന്നെ ദഹിപ്പിയ്ക്കണമെന്ന്‌ ഇളയമകനോടെപ്പോഴോ പറഞ്ഞതായോര്‍ക്കുന്നു. ആ ആഗ്രഹമെന്റെമക്കളീയച്‌ഛനു സാധിച്ചു തരുന്നു. അതോ സ്വന്തംവീടുകളിലീ കിഴവന്റെ മരവിച്ച ശരീരം കയറ്റാന്‍ മരുമക്കള്‍ സമ്മതിയ്ക്കാത്തതുകൊണ്ടോ?

ഒറ്റയ്ക്കായൊരു പകലില്‍ എന്നത്തേയുംപോലെ കല്യാണിയും കറമ്പിപ്പശുവും തൊടിയിലെ കുലച്ച കദളിവാഴകളുമൊക്കെ മനസ്സിലിങ്ങനെ വന്നുംപോയുമിരുന്നപ്പോള്‍ കൂട്ടത്തിലൊരു ഇരുട്ടിന്റെ പുതപ്പുവന്ന്‌ എല്ലാം മറച്ചുകളഞ്ഞു. പിന്നെ എപ്പോഴായിരുന്നു തണുപ്പും മരുന്നും മണക്കുന്ന കണ്ണാടിക്കൂട്ടില്‍ താന്‍ പുതിയ തടവുകാരനായി കണ്ണുതുറന്നത്‌. മൂക്കിലും വായിലുമൊക്കെ കുറെ കുഴലുകള്‍ കുത്തിത്തിരുകി, പിടയുന്ന ജീവനെ തുറന്നു വിടാതെ, കുട്ടികളുടെ പരീക്ഷയും കഴിഞ്ഞ്‌, ശനിയാഴ്ച്ച ഒരവധി കുറച്ചെടുത്താല്‍ മതിയെന്ന ആശ്വാസത്തോടെ മക്കള്‍വരുംവരെ അവര്‍ക്കുവേണ്ടി, ജീവിതത്തിനും മരണത്തിനുമിടയില്‍ക്കിടന്നു പിടയുന്ന പ്രാണനുമായി ഒരിയ്ക്കല്‍ക്കൂടി ഈ അച്‌ഛന്‍ കാത്തിരുന്നു.

വീടിനുള്ളില്‍ നിന്നും ആള്‍ക്കാരൊക്കെ പുറത്തേയ്ക്കിറങ്ങുന്നു, അവര്‍ക്കു പുറകില്‍ ചുവന്നപട്ടില്‍ പൊതിഞ്ഞ തന്റെ ശരീരവും താങ്ങി മക്കളും. മൂത്തമകനാണു ചിതയ്ക്കു തീകൊളുത്തിയത്‌, അപ്പോളവനൊന്നു തേങ്ങിയോ, അതോ വെറും തോന്നലോ. ചിതയിലാളിപ്പടരുന്ന അഗ്നിനാളങ്ങള്‍ തന്റെ ശരീരം നക്കിത്തുടച്ച്‌ പതുക്കെ ശാന്തയായി,പറമ്പിലിപ്പോളാരുമില്ല, കനലുകള്‍ മാത്രമവശേഷിച്ച ചിതയില്‍ നിന്നും പുകയുയരുന്നു.

ഇനിയുമെത്രയോ ജനിമൃതികളിലൂടെ കടന്നുപോകേണ്ടിവരുമെന്നോര്‍ത്തപ്പോള്‍, ഒട്ടൊരു നിരാശയോടെ കുറുപ്പുമാഷുടെ ആത്മാവ്‌ പുനര്‍ജനി തേടി അകലങ്ങളിലേയ്ക്കു പറന്നു പോയി.

2008, ഓഗസ്റ്റ് 12, ചൊവ്വാഴ്ച

പെയ്തൊഴിയാതെ

ജനല്‍ച്ചില്ലുകളില്‍ മഴ തിമിര്‍ത്താടുന്നു. മുറ്റത്തെ കാറ്റാടി മരത്തിലെ കിളിക്കൂട്ടില്‍ നനഞ്ഞു കുതിര്‍ന്ന കുരുവിക്കുഞ്ഞുങ്ങള്‍ നിര്‍ത്താതെ ചിലയ്ക്കുന്നു. കിളിയമ്മയിനിയും കൂട്ടില്‍ തിരിച്ചെത്തിയില്ലെന്നു തോന്നുന്നു. മഴയില്‍ കുളിച്ച അരളി മരം ഈറന്‍ ചുറ്റി നാണിച്ചു തലകുനിച്ചു നില്‍ക്കുന്നു. പുതുമണ്ണിന്റെ മണവും പേറിവന്ന കാറ്റ്‌ കുറുമ്പുകാട്ടി ജനല്‍പ്പാളിയെ വലിച്ചടച്ച്‌ എന്റെ കാഴ്ച്ചയെ മറച്ചു. ഒത്തിരി നാളുകള്‍ക്കുശേഷമാണ്‌ ഇങ്ങനെയൊരു മഴക്കാഴ്ച്ച. മനസ്സിനെ തണുപ്പിയ്ക്കാന്‍, ഈ മഴയ്ക്കും കഴിയുന്നില്ല. മനസ്സ്‌ ചരടു പൊട്ടിയ പട്ടം പോലെ എവിടെയൊക്കെയോ അലയുന്നു, ഗൃഹാതുരത്വം പേറുന്ന മനസ്സുമായി പരിഷ്ക്കാരത്തിന്റെയും മുഖം മൂടിയണിഞ്ഞ മനുഷ്യരുടെയുമിടയില്‍നിന്ന്‌ ശാന്തമായ മനസ്സോടെ കുറച്ചു ദിവസം കഴിയാനാഗ്രഹിച്ചാണിങ്ങോട്ടു വന്നത്‌, പക്ഷെ...



കുട്ടിക്കാലത്തിങ്ങനെ മഴ പെയ്യുമ്പോള്‍ മുറ്റത്തും തൊടിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുട്ടികളെല്ലാം കടലാസു വഞ്ചിയൊഴുക്കി കളിക്കും, മാവിന്‍ ചുവട്ടില്‍ മണ്ണുപറ്റി കിടക്കുന്ന മാമ്പഴം പെറുക്കാന്‍ മല്‍സരിച്ചോടും. എവിടെയെങ്കിലുമൊക്കെ തട്ടിമറിഞ്ഞ്‌ വീണ്‌ ചോരയൊലിക്കുന്ന കാല്‍മുട്ടുമായി അമ്മ കാണാതെ അമ്മൂമ്മയുടെ അടുത്തു ചെല്ലും, ഒരു തലോടലിലും ഒരു തുണ്ട്‌ കല്‍ക്കണ്ടത്തിലും കരച്ചിലിനെ ചിരിയാക്കി അമ്മൂമ്മ വെറ്റിലച്ചാറിന്റെ മണമുള്ള മടിയില്‍ കിടത്തി ഒരു പഴങ്കഥയുടെ കെട്ടഴിയ്ക്കും.



മനസ്സില്‍ കുറെ കഥയില്ലാ കഥകളുമായി കൗമാരം യൗവനത്തിനെ കാത്തിരിയ്ക്കുമ്പോഴും മഴയോടായിരുന്നു പ്രണയം..രാത്രിയില്‍ കുതിരപ്പുറത്തു വന്നിറങ്ങുന്ന രാജകുമാരനേപ്പറ്റി ദിവാസ്വപ്നം കണ്ടുറക്കം വരാതെ കിടക്കുമ്പോള്‍ തുറന്നുകിടക്കുന്ന ജനലിലൂടെ മഴ വന്നു വിളിയ്ക്കും. പിന്നെ മഴ തോരുംവരെ ജനലിനപ്പുറം ഇരുട്ടില്‍ നനഞ്ഞു കുതിര്‍ന്ന പ്രകൃതിയെ നോക്കി കഥയില്ലാക്കഥകള്‍ മെനഞ്ഞെടുക്കും. മഴയും ഇരുട്ടും യാത്ര പറയാറാകുമ്പോള്‍ തലവഴി പുതപ്പും മൂടി അമ്മയുടെ ശകാരം കേള്‍ക്കുംവരെ ഉറങ്ങും...മഴയ്ക്കും, നിലാവിനും, പൂമ്പാറ്റയ്ക്കും, കഥയില്ലാക്കഥകള്‍ക്കും, കിളികള്‍ക്കുമപ്പുറം ഒന്നിനോടും ഇഷ്ടം കൂടാത്ത മനസ്സിലേയ്ക്ക്‌ കുസൃതിക്കണ്ണുള്ള ഒരു പൊടിമീശക്കാരന്‍ എപ്പോഴാണോ കടന്നുവന്നത്‌ അറിയില്ല, പിന്നെ മഴയുള്ള രാത്രികളിലെ ദിവാസ്വപ്നങ്ങളില്‍ കുതിരപ്പുറത്തുവരുന്ന രാജകുമാരന്‌ അയാളുടെ മുഖമായിരുന്നു. പ്രണയത്തിന്റെ പൂമ്പാറ്റകള്‍ ചിറകുവിടര്‍ത്തി ആകാശത്തോളം പറന്നു. പൂക്കള്‍ക്കു നിറവും മണവും കൂടി, കിളിപ്പാട്ടിനു മാധുര്യമേറി, മഴ കുറെക്കൂടി സുന്ദരിയായി...ദിനരാത്രങ്ങള്‍ ഇത്ര സുന്ദരമാണെന്ന്‌ അതിനുമുന്‍പൊരിയ്ക്കലും തോന്നിയിട്ടേയില്ല.. കൈവിരല്‍ കോര്‍ത്തു പിടിച്ച്‌ മഴയിലലഞ്ഞ സന്ധ്യകള്‍. നിലാവില്‍ കണ്ണും നട്ട്‌ ഒന്നും പറയാതെ ഒരുപാടു കഥകള്‍ പറഞ്ഞ രാത്രികള്‍. മരണത്തിനല്ലാതെ മറ്റൊന്നിനും നമ്മളെ വേര്‍പിരിയ്ക്കാനാവില്ലെന്നു പരസ്പരം ആശ്വസിപ്പിച്ചവര്‍.



കുലമഹിമയും, സമ്പത്തും, ബന്ധുബലവും ഒരു തട്ടിലും പ്രണയം മറു തട്ടിലുമായി ഒരുനാള്‍ ത്രാസ്സില്‍ തൂങ്ങിയപ്പോള്‍ കുതിരപ്പുറത്തു വന്ന രാജകുമാരനു മുഖം നഷ്ടപ്പെട്ടിരുന്നു. പൂക്കള്‍ കരിഞ്ഞുണങ്ങി, പൂമ്പാറ്റകള്‍ക്കു ചിറകു തളര്‍ന്നു, കിളികള്‍ പാടാന്‍ മറന്നു പോയി, മഴ ആര്‍ത്തലച്ചു പെയ്തു, എല്ലാ തടസ്സങ്ങളും തട്ടിമാറ്റി രാജകുമാരിയെ കൊണ്ടുപോകാന്‍ വരുന്ന രാജകുമാരനേപ്പോലെ അവനും വരുമെന്നു കരുതി കാത്തിരുന്നു. ഒരിയ്ക്കലുമവന്‍ വന്നില്ല. മനസ്സില്‍ തോരാതെ പെയ്യുന്ന പെരുമഴയില്‍ എല്ലാ ഇഷ്ടങ്ങളും ഒഴുകിപ്പോയി.



വര്‍ഷങ്ങളെത്ര കടന്നുപോയി.. എല്ലാവരുടെയും ജീവിതവും ഒരുപാടു മാറി... മഴയിലൊലിച്ചു പോയ സ്വപ്നങ്ങളുടെ ഓര്‍മ്മയുമ്പേറി, ആ മഹാനഗരത്തിലെ തിരക്കുകള്‍ക്കിടയില്‍ ഭൂതകാലത്തെ മനസ്സില്‍ നിന്നു മായ്ച്ചു കളയാനായി സ്വയം അലിഞ്ഞു ചേര്‍ന്നു. അതൊരു വ്യാമോഹം മാത്രമായിരുന്നിട്ടും. അമ്മയുടെ കത്തുകളില്‍ നാട്ടുവിശേഷങ്ങളുടെ കൂട്ടത്തിലെപ്പോഴോ അയാളുടെ വിവാഹവാര്‍ത്തയുമെത്തി. പട്ടും പൊന്നും പൂവുമണിഞ്ഞ്‌ എത്രയോ സ്വപ്നങ്ങളില്‍ ഞാനയാളുടെ വധുവായിട്ടുണ്ട്‌ . എല്ലാം സ്വപ്നങ്ങള്‍ മാത്രമായവശേഷിച്ചു. വിരഹവും വേര്‍പാടുമൊക്കെ ജീവിതത്തിന്റെ ഭാഗമാണെന്നു മനസ്സിനെ പറഞ്ഞു പഠിപ്പിച്ച്‌ ഞാനുമൊരുനാള്‍ വിവാഹിതയായി. ജീവിത യാഥാര്‍ഥ്യങ്ങള്‍ക്കു സ്വപ്നങ്ങളേക്കാള്‍ ഒരുപാടകലമുണ്ടെന്നറിഞ്ഞ്‌ നഷ്‌ടപ്പെട്ടതിനെയോര്‍ത്തു ദുഖിയ്ക്കാതെ കിട്ടിയ ജീവിതത്തെ സ്നേഹിച്ചു.



അവധിക്കാലമാഘോഷിയ്കാന്‍ സകുടുംബമെത്തിയ ഞാന്‍ കേട്ടത്‌ തകര്‍ച്ചയുടെ മുനമ്പിലെത്തി നില്‍ക്കുന്ന അയാളുടെ തകര്‍ന്ന ജീവിതകഥ... എവിടെ ആര്‍ക്കാണു കണക്കുകൂട്ടലുകള്‍ തെറ്റിയതെന്നറിയില്ല..ഒന്നുമാത്രമറിഞ്ഞു, കടന്നുപോയ വര്‍ഷങ്ങള്‍ അയാളുടെ ശരീരത്തില്‍ മാത്രമേ മാറ്റങ്ങള്‍ വരുത്തിയുള്ളുവെന്ന്‌, മനസ്സിലിപ്പോഴുമാ പൊടിമീശക്കാരനാണയാളെന്ന്‌.



പുറത്തു മഴ ശമിച്ചിരിയ്ക്കുന്നു, പക്ഷെ മനസ്സില്‍ മഴ തോരാതെ പെയ്തുകൊണ്ടേയിരുന്നു. ഒന്നുപൊട്ടിക്കരയുവാന്‍ പോലും കഴിയാതെ, ഒരിയ്ക്കലുമാര്‍ക്കും പൂരിപ്പിയ്ക്കാന്‍ കഴിയാത്ത സമസ്യയായി അയാളുടെ ജീവിതമെന്റെ മുന്നില്‍ തൂങ്ങിയാടുന്നു. ഇഴവേര്‍പെട്ടു പൊട്ടിതാഴെ വീണാല്‍ താങ്ങിയെടുക്കാന്‍ ഇന്നെനിയ്ക്കാവില്ല, ഇഴചേര്‍ത്തു തുന്നിക്കൊടുക്കുവാനും കഴിയുന്നില്ല..ഒരു ചോദ്യം മാത്രം മനസ്സില്‍ ബാക്കിയാവുന്നു, ഈ സ്വയം ശിക്ഷയാര്‍ക്കുവേണ്ടി? ഒരുമിച്ചു ജീവിയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരുമിച്ചു മരിയ്ക്കാനും ഞാന്‍ ഒരുക്കമായിരുന്നില്ലേ?

2008, ഓഗസ്റ്റ് 2, ശനിയാഴ്‌ച

ഊര്‍മ്മിളയും കര്‍ണ്ണനും - സ്നേഹം നിഷേധിക്കപ്പെട്ടവര്‍

സ്നേഹവും, നീതിയും,അവകാശങ്ങളുമൊക്കെ പലപ്പോഴും നമുക്കു നിഷേധിക്കപ്പെടാറുണ്ട്‌. ഊര്‍മ്മിളയും കര്‍ണ്ണനും ആ കൂട്ടത്തില്‍പ്പെട്ടവരാണ്‌. ലക്ഷ്മണ പത്‌നിയായി ഒരുപാടു മോഹങ്ങളുമായി അയോധ്യയുടെ പടികയറുമ്പോള്‍, തന്നെ കാത്തിരിയ്ക്കുന്ന വിധിയേപ്പറ്റി ഊര്‍മ്മിളയറിഞ്ഞില്ല. സൂര്യപുത്രനായി കുന്തിയുടെ ഉദരത്തില്‍ കുരുത്തപ്പോള്‍ കര്‍ണ്ണനുമറിഞ്ഞിരുന്നില്ല ഉപേക്ഷിയ്ക്കപ്പെടാനായി മാത്രമാണ്‌ അമ്മ ഉദരത്തിലിടം തന്നതെന്ന്‌.

പതിനാലുവര്‍ഷത്തെ വനവാസത്തിനായി ജ്യേഷ്ടനോടൊപ്പം കാട്ടിലേയ്ക്കിറങ്ങുമ്പോള്‍ ലക്ഷ്മണ കുമാരന്‍ കൊട്ടാരത്തിന്റെ അന്തപ്പുരങ്ങളിലെവിടെയോനിന്നുതിര്‍ന്ന തേങ്ങല്‍ കേട്ടില്ല, ഊര്‍മ്മിളയ്ക്കവിടെ സ്നേഹം നിഷേധിയ്ക്കപ്പെട്ടു. ശ്രീരാമചന്ദ്രനു വനവാസം പിതാവിനോടുള്ള കടമയും ലക്ഷ്മണകുമാരനു സഹോദരനോടുള്ള കടപ്പാടും സീതാദേവിയ്ക്കു പത്‌നീ ധര്‍മ്മവുമായിരുന്നു. പക്ഷേ പതിനാലുവര്‍ഷത്തെ വിരഹം ഊര്‍മ്മിളയ്ക്കു കടമയോ കടപ്പാടോ.. അറിയില്ല..

പിറന്നയുടനെ പട്ടുതുണിയില്‍ പൊതിഞ്ഞ്‌ നദിയിലുപേക്ഷിയ്ക്കപ്പെടുമ്പോള്‍ കര്‍ണ്ണനു നഷ്ടമായത്‌ ജീവിതവും നിഷേധിയ്ക്കപ്പെട്ടത്‌ അമ്മയുടെ വാല്‍സല്യവും അമ്മേ എന്നു വിളിയ്ക്കാനുള്ള അവകാശവും എല്ലാമായിരുന്നു. കുന്തി മകനോടൊപ്പം തന്റെ മാതൃത്വവും നദിയിലുപേക്ഷിച്ചു കന്യകയായി തിരിച്ചുപോയി.ഒരിയ്ക്കല്‍ക്കൂടി ആ സ്വാര്‍ഥയായ (അതോ നിസ്സഹായയോ) അമ്മയ്ക്കുവേണ്ടി കവച കുണ്ടലങ്ങള്‍ക്കൊപ്പം കര്‍ണനു തന്റെ ജീവനും ദാനമയി കൊടുക്കേണ്ടി വന്നു.

എല്ലാവര്‍ക്കും നന്മവരുത്തുന്ന ഭഗവാന്‍ മഹാവിഷ്ണുവിന്റെ അവതാരങ്ങളായ ശ്രീരാമചന്ദ്രനും, ശ്രീകൃഷ്ണനും എല്ലാത്തിനും അറിഞ്ഞും അറിയാതെയും ഭാഗഭാക്കായി. നഷ്ടങ്ങള്‍ മാത്രം സ്വന്തമാക്കി ഊര്‍മ്മിളയും കര്‍ണനും ഇപ്പോഴും പുനര്‍ജനിയ്ക്കുന്നു.

2008, ജൂലൈ 30, ബുധനാഴ്‌ച

പ്രവാസിയുടെഅമ്മ

പണ്ടൊക്കെ പോസ്റ്റുമാന്റെ സൈക്കിള്‍ ബെല്ലിനായി അമ്മ വഴിക്കണ്ണും നട്ടിരുന്നു. ദൂരെ ഇടവഴിയറ്റത്ത്‌ അയാളുടെ തലവെട്ടം കാണുമ്പോള്‍ പടിയ്ക്കല്‍ ചെന്നു നില്‍ക്കും. അമ്മയ്ക്കു കത്തൊന്നുമില്ലെന്നു പറഞ്ഞ്‌ അയാള്‍ പോകുമ്പോള്‍ അമ്മ നെടുവീര്‍പ്പോടെ തിരിഞ്ഞു നടക്കും.ഒരുപാട്‌ ആവര്‍ത്തനങ്ങള്‍ക്കൊടുവില്‍ ഒരുപാടു കൈമാറി മുഷിഞ്ഞ ഒരു കവര്‍ അമ്മയ്ക്കു കിട്ടുമ്പോള്‍ അമ്മയുടെ മുഖത്തു പൂനിലാവൊഴുകും. കാലം മാറി, പോസ്റ്റുമാന്റെ സൈക്കിള്‍ ബെല്ലും കത്തുകളും നിലച്ചു. ഇന്ന്‌ അമ്മ ഫോണ്‍ ബെല്ലിനായി കാത്തിരിക്കുന്നു. ഓണവും വിഷുവും വന്നു പോകുന്നു. നാട്ടിലുള്ള മക്കള്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി അമ്മ ഓണവും വിഷുവുമൊക്കെ ഒരുങ്ങുന്നു. പക്ഷെ ആരും കാണാതെ അമ്മയുടെ ഇലയില്‍ കണ്ണുനീര്‍ തുള്ളികളടര്‍ന്നു വീഴുന്നു. ഇങ്ങു ദൂരെ അമ്മയുടെ മക്കളിതറിയുന്നുണ്ടോ, മക്കളുടെ കത്തിനും ഫോണിനും വേണ്ടി കാത്തിരിക്കുന്ന അമ്മയെ ഓര്‍ക്കുന്നുവോ, കൂട്ടുകാര്‍ക്കു മെയില്‍ ചെയ്യാന്‍ മറക്കാത്ത മക്കള്‍ അമ്മയ്ക്കൊരു കത്തെഴുതാറുണ്ടോ, അമ്മേ എനിക്കിവിടെ സുഖമാണെന്നു (അല്ലെങ്കിലും) അമ്മയെ വിളിച്ചു പറയാറുണ്ടോ, മറന്നു പോയോ നിങ്ങളാ ബാല്യം. അമ്മയുടെ വിരല്‍തുമ്പു പിടിച്ചു പിച്ചവെച്ച ശൈശവം. അമ്പിളിമാമനേയും തുമ്പിയേയും കാട്ടി അമ്മ തന്ന ചോറിന്റെ രുചിയും കഥകള്‍ കേട്ടുറങ്ങിയ രാത്രികളും മറന്നുവോ. മറവിയില്‍ നിന്നും തിരിച്ചു വരിക, അമ്മയുടെ കാത്തിരിപ്പിനൊരര്‍ത്ഥമുണ്ടാക്കുക. അമ്മയുടെ മുഖത്തു വിരിഞ്ഞ പൂനിലാവൊരിക്കലും അണയാതിരിക്കട്ടെ. എന്റെ അമ്മയ്ക്കും നിങ്ങളുടെ അമ്മയ്ക്കും ഈലോകത്തെ എല്ലാ അമ്മമാര്‍ക്കുമായി ഞാനെന്റെ ആദ്യത്തെ ലോക വീക്ഷണം സമര്‍പ്പിക്കുന്നു. മാതൃ ദേവോ ഭവ:തുടക്കക്കാരിയാണ്‌ തെറ്റുകള്‍ സദയം ക്ഷമിക്കുക."നിങ്ങള്‍ക്കായി"യുടെ തലതൊട്ടപ്പനായ സുനിലിനു നന്ദി.