പകല്‍ പതുക്കെ പതുക്കെ സന്ധ്യയ്ക്കു വഴിമാറുന്നു.. അസ്തമയസൂര്യന്‍ പുഴയില്‍ ചെഞ്ചായം പൂശി പുഴയോടു യാത്ര പറയുന്നു..വീട്ടില്‍ നിന്നാല്‍ കുറച്ചു ദൂരെയായി പുഴയും..തോണിയും തോണിക്കാരനേയുമൊക്കെ കാണാം ...മഴക്കാലത്തു പുഴവെള്ളം വീടിന്റെതാഴെ തൊടിവരെ വരും...നിലാവുള്ള രാത്രികളില്‍ പുഴ കാണാന്‍ നല്ല സുന്ദരിയായിരിയ്ക്കും..നിലാവ് പുഴയെ പുണരുമ്പോള്‍ പുളകംകൊണ്ടവള്‍ സ്വര്‍ണവര്‍ണമണിയും..മഴപെയ്യുമ്പോള്‍ പുഴയൊരു കുസൃതിക്കുട്ടിയേപ്പോല്‍ തുള്ളിച്ചാടും...
പുഴയില്‍ മുങ്ങിക്കുളിച്ചുവന്ന തണുത്തകാറ്റ് എന്റെകയ്യിലിരുന്ന കടലാസിനെയൊന്നു പിടിച്ചുവാങ്ങാന്‍ നോക്കി.. അരവിന്ദേട്ടന്റെ കത്താണ്...ശാന്തമ്മായിയ്ക്കും തനിയ്ക്കും വേണ്ടിയെഴുതിയ അടുക്കും ചിട്ടയുമില്ലാത്ത കുറെ വരികള്‍.. എത്രപ്രാവശ്യം വായിച്ചെന്നറിയില്ല...ഓരോവരികളും കാണാപാഠമായിരിയ്ക്കുന്നു..
അമ്മയ്ക്ക്,
എന്നെ ശപിയ്ക്കുന്നുണ്ടാവുമെന്നെനിയ്ക്കറിയാം...അമ്മയുടെ ശാപമേറ്റുവാങ്ങാന്‍പോലും അര്‍ഹതയില്ലാത്തവനാണു ഞാന്‍...ഒരിയ്ക്കലും ആര്‍ക്കും മാപ്പുതരാന്‍ പറ്റാത്ത തെറ്റാണു ഞാന്‍ ചെയ്തത്.. അതുകൊണ്ടാരോടും മാപ്പുചോദിയ്ക്കുന്നില്ല..ബാലമ്മാവന്‍ പറഞ്ഞു അപ്പൂപ്പനു തീരെ സുഖമില്ലെന്ന്..എല്ലാം ഞാന്‍ കാരണമാണല്ലോ...സ്വപ്നയോടമ്മ പറയണം ഞാന്‍ ചെയ്ത തെറ്റിന് ബാലമ്മാവനും വടക്കേലമ്മയും വിഷമിയ്ക്കാനിടവരരുതെന്ന്...
സ്വപ്നാ,
നിനക്കെഴുതാനെനിയ്ക്കൊരുവാക്കും കിട്ടുന്നില്ല...എന്നെമറക്കണമെന്നോ എന്നോടുപൊറുക്കണമെന്നോ പറയ്നുള്ള അവകാശവുമെനിയ്ക്കില്ല...സ്വന്തം ജീവിതത്തെ, എഴുതിതെറ്റിയ ഒരു കടലാസുപോലെ പിച്ചിക്കീറി കാറ്റില്‍പറത്തിവിട്ടവനാണു ഞാന്‍...എവിടെയ്ക്കൊക്കെയോ പറന്നുപോയ ആ കടലാസുതുണ്ടുകള്‍ പെറുക്കിക്കൂട്ടി ഒന്നിച്ചുചേര്‍ക്കാന്‍ ഒരിയ്ക്കലും കഴിയില്ലെന്നറിയാം...നിനക്കുവേണ്ടി ഞാന്‍ പ്രാര്‍ത്‌ഥിയ്ക്കുന്നു..എന്നെ മറക്കാനും കൂടുതല്‍ വെറുക്കാനും നീ പ്രാര്‍ത്‌ഥിയ്ക്കുന്ന ദൈവങ്ങള്‍ നിനക്കു ശക്തി തരട്ടേ.....
അരവിന്ദന്‍..
ഒരു കടലാസിന്റെ ഇരുപുറങ്ങളിലുമായി കുത്തിക്കുറിച്ച കുറേ വരികള്‍...കണ്ണീരുവീണു കയ്യിലിരുന്ന കത്തു നനഞ്ഞതെപ്പോഴായിരുന്നു... പുഴയെ പുണര്‍ന്ന നിലാവിനെയൊരു കാര്‍മേഘം വന്നു മറച്ചുവോ...
ബാല്യകൗമാരങ്ങളിലും ഇപ്പോഴീ യൗവനത്തിലും വേര്‍പിരിയാത്ത ഒരു കൂട്ടുകാരിയേപ്പോലെയാണ് പുഴ.ഇന്നുവരെ ജീവിതത്തിലുണ്ടായ എല്ലാ സന്തോഷങ്ങളും സങ്കടങ്ങളുമൊക്കെ ഇവള്‍ക്കറിയം....എല്ലാത്തിനുമിവളൊരു മൂകസാക്ഷി..
കുട്ടിക്കാലത്ത് സ്കൂളില്ലാത്തപ്പോള്‍ കൂട്ടുകാരെല്ലാം ചേര്‍ന്ന് പുഴക്കരയിലാണു കളി..പുഴക്കരയിലെ പഞ്ചസാരമണല്‍ വാരിക്കൊണ്ടുവന്നുവീടുപണിതും തോര്‍ത്തുമുണ്ടില്‍ മാനത്താംകണ്ണികളെ പിടിച്ചും, വിശപ്പുപോലും മറന്ന് വെള്ളത്തിലും കരയിലുമായി കളിച്ചു തിമിര്‍ത്തു നടക്കും..അമ്മയുടെ ശകാരം ഉച്ചത്തിലാകുമ്പോഴാണ് ഓരോരുത്തരായി വീടുകളിലേയ്ക്കു പോകുന്നത്...എന്നാലും അരവിന്ദേട്ടന്‍ മാത്രം വെള്ളത്തില്‍നിന്നു കയറില്ല..അവസാനം ശാന്തമ്മായി വടിയുംകൊണ്ടുവരുമ്പോള്‍ കരയില്‍ക്കിടക്കുന്ന തുണിപോലുമെടുക്കാതെ ഒറ്റയോട്ടമാണ് അമ്മയുടെപുറകില്‍പ്പോയി ഒളിയ്ക്കാന്‍..വടക്കേലമ്മേ എന്നെ അടിയ്ക്കാന്‍ അമ്മ വരുന്നു..രക്ഷിയ്ക്കണേ..പിന്നെ ശാന്തമ്മായിയ്ക്കു മുന്‍പില്‍ അമ്മയെ പരിചയാക്കി കുറെ വട്ടം കറങ്ങും..പിന്നെ അമ്മയുടെ മധ്യസ്ഥതയില്‍ ഇനി നല്ലകുട്ടിയായിക്കോളാമെന്നുസമ്മതിച്ച് ശാന്തമ്മായിയുടെ കൂടെപ്പോകും... ഇതൊക്കെ ദിവസവും ആവര്‍ത്തിച്ചു നടക്കുന്ന സംഭവമാണ്..ശാന്തമ്മായിയുടെ ദേഷ്യവും കൈയിലെ വടിയുമൊക്കെ വെറും കള്ളത്തരമാണെന്ന് അരവിന്ദേട്ടനറിയാം...അരവിന്ദേട്ടനെ മുഖാംകറുത്തൊന്നു ശകാരിയ്ക്കാന്‍ ശാന്തമ്മായിക്കാവില്ല, പിന്നെയാണ് അടിയ്ക്കുന്നത്... അരവിന്ദേട്ടന്റെ മുഖമൊന്നു വാടിയാല്‍ ശാന്തമ്മായി സഹിയ്ക്കില്ല..അരവിന്ദേട്ടനു പത്തുവയസ്സുള്ളപ്പോള്‍ മാധവമ്മാമ മരിച്ചതാണ്.അന്നുമുതല്‍ ശാന്തമ്മായി ജീവിച്ചത് അരവിന്ദേട്ടനുവേണ്ടിയാണ്... ഇങ്ങനെ പരസ്പരം സ്നേഹിയ്ക്കുന്നൊരു അമ്മയും മകനും വേറെങ്ങും കാണില്ല... ശാന്തമ്മായിയ്ക്ക് അരവിന്ദേട്ടന്‍ എപ്പോഴും ഒരു കൊച്ചു കുട്ടിയാണെന്ന തോന്നലാണ്... ശാന്തമ്മായിയുടെ ലോകം അരവിന്ദേട്ടനില്‍ത്തുടങ്ങി അരവിന്ദേട്ടനിലവസാനിയ്ക്കുന്നു...
അച്‌ഛന്റെ ഏറ്റവുമടുത്ത കൂട്ടുകാരനായിരുന്നു മാധവമ്മാമ..കുട്ടിക്കാലം മുതല്‍ ഒരുവീടുപോലെ കഴിഞ്ഞവര്‍....ആ ബന്ധത്തെ ഒന്നുകൂടി ഉറപ്പിച്ചു നിര്‍ത്താന്‍ വേണ്ടിയായിരുന്നു കുട്ടിക്കാലത്തേ നിന്റെ സ്വപ്നമോള്‍ എന്റെ അരവിന്ദന്റെ പെണ്ണാണെന്ന് മാധവമ്മാമ അച്‌ഛനോടു വാക്കു പറഞ്ഞത്... ആ വാക്കുകള്‍ ആവര്‍ത്തിച്ചു കേട്ടുകേട്ടാണ് അരവിന്ദേട്ടനും താനും വളര്‍ന്നത് ...അതുകൊണ്ടുതന്നെ തന്റെ എല്ലാകാര്യത്തിലും അരവിന്ദേട്ടന്‍ അവകാശത്തോടുകൂടി ഇടപെടുമായിരുന്നു...എവിടെപ്പോയാലും അരവിന്ദേട്ടന്റേതായ ഒരു സുരക്ഷിതവലയം തനിയ്ക്കു ചുറ്റുമുണ്ടായിരുന്നു...കുട്ടിയായിരിയ്ക്കുമ്പോള്‍ മുതല്‍ എവിടെപ്പോയാലും ഒരുമിച്ചായിരുന്നു..... ഒരാള്‍ക്കു മറ്റൊരാള്‍ സ്വന്തമെന്ന തോന്നല്‍ രണ്ടുപേരുടേയും ഉള്ളിലുണ്ടായിരുന്നു...തൊട്ടടുത്ത വീടുകളില്‍ താമസം...കാണുന്നതിനോ സംസാരിയ്ക്കുന്നതിനോ ഒരുവിലക്കുമില്ല...എന്നുംകാണും എപ്പോഴും മിണ്‌ടും... ഇണക്കങ്ങളല്ലാതെ പിണക്കങ്ങളുണ്ടായിട്ടില്ല...പ്രണയമായിരുന്നോ...അതോ അതിലുമപ്പുറം ....
ഒരേ കോളേജില്‍ അരവിന്ദേട്ടന്‍ ഡിഗ്രിയ്ക്ക് അവസാനവര്‍ഷവും താന്‍ തുടക്കക്കാരിയുമായപ്പോഴാണ്, റോമിയോയും ജൂലിയറ്റുമൊക്കെ പ്രണയം നിറഞ്ഞ വരികളായി ഹൃദയത്തിലിടം തേടിയത്..അതുവരെ വെറും കുട്ടിക്കളിയായിരുന്നു ജീവിതം...പിന്നെ സ്വപ്നങ്ങളില്‍ കള്ളച്ചിരിയുമായി അരവിന്ദേട്ടനെത്തി... സ്വപനം കാണാനായി രാത്രികളെയും അരവിന്ദേട്ടന്റെ സാമീപ്യത്തിനായി പകലുകളെയും കാത്തിരുന്നു...ആര്‍ട്‌സ്‌ക്ലബ് സെക്രട്ടറിയായി, കുറച്ചു പാട്ടും കവിതകളുമൊക്കെയായി അരവിന്ദേട്ടന്‍ കോളേജില്‍ നിറഞ്ഞുനിന്നു...കൂട്ടത്തിലല്‍പ്പം രാഷ്ട്രീയവും...അതില്‍ മാത്രമായിരുന്നു ശാന്തമ്മായിയ്ക്ക് എതിര്‍പ്പ്..അപ്പോഴൊക്കെ അരവിന്ദേട്ടന്‍ തമാശയ്ക്കു പറയും ഭാവിയില്‍ അമ്മയുടെ മകനൊരു മന്ത്രിയോ എമ്മെല്ലേയൊ ഒക്കെയാവാനുള്ളതാണ് ദേഷ്യപ്പെടരുതെന്ന്.
ഡിഗ്രികഴിയുമ്പോല്‍ ശാന്തമ്മായിയുടെ വിദേശത്തുള്ള സഹോദരനോടൊപ്പം പോകാനിരിയ്ക്കുകയാണ് അരവിന്ദേട്ടന്‍....ജോലിയൊക്കെ കിട്ടി ആദ്യത്തെ അവധിയ്ക്കു വരുമ്പോള്‍ കല്യാണം...ജീവിതം ഒരു തടസ്സങ്ങളുമില്ലാതെ ശാന്തമായി ഒഴുകുന്ന പുഴപോലെ മുന്‍പോട്ടു പോയി...ഈ ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത പെണ്ണ് താനാണെന്ന് സ്വയം വിശ്വസിച്ചുപോയി....കണ്ണുകളില്‍ സ്വപ്നം നിറച്ച് എന്റെപെണ്ണ് എനിയ്ക്കായി കുറെനാള്‍കൂടി കാത്തിരിയ്ക്കണമെന്ന് പ്രണയപരവശനായി അരവിന്ദേട്ടന്‍ പറഞ്ഞ, ചാറ്റല്‍ മഴയുടെ നനവുള്ള സന്ധ്യ, അന്നാദ്യമായി നെഞ്ചോട്ചേര്‍ത്തമര്‍ത്തി കവിളില്‍തന്ന ചുംബനത്തിന്റെ ചൂടും പിടപ്പും....
പല നിറങ്ങളുള്ള കൊടികള്‍ക്കു താഴെ അവകാശങ്ങള്‍ നേടിയെടുക്കാനും തടുക്കാനുമായി വിദ്യാര്‍ഥികള്‍ സമരം തുടങ്ങിയ സമയം....പഠിപ്പുമുടക്കും ഹര്‍ത്താലുമൊക്കെ തുടര്‍ക്കഥയായി.... രാവേറെച്ചെല്ലുവോളം അരവിന്ദേട്ടനും കൂട്ടുകാരും പോസ്റ്ററെഴുത്തും ചര്‍ച്ചകളുമായി ചെലവഴിച്ചു...ഭീതിപടര്‍ന്ന കണ്ണുകളില്‍ ഉറക്കംവരാതെ ശാന്തമ്മായി അരവിന്ദേട്ടനെ കാത്തിരുന്നു.. ചിലപ്പോഴൊക്കെ കൂട്ടിനു താനും...പാര്‍ട്ടിയിലെ പല മുതിര്‍ന്ന നേതാക്കളും, എന്തും നഷ്ടപ്പെടുത്തി അവകാശങ്ങള്‍ നേടിയെടുക്കേണ്ട ആവശ്യകതയെപറ്റി ഘോരഘോരം പ്രസംഗിച്ചു...കൂട്ടത്തില്‍ അരവിന്ദേട്ടനെ കാത്തിരിയ്ക്കുന്ന പാര്‍ട്ടിയുടെ ഒരു പ്രമുഖ പദവിയേപറ്റിയുള്ള വര്‍ണ്ണനകള്‍....മിക്കവറും ദിവസങ്ങളില്‍ അരവിന്ദേട്ടന്റെവീട്ടിലാണു ചര്‍ച്ചകള്‍...പതിവുപോലെ അന്നും ഉറക്കമിളച്ചിരുന്ന് എഴുതിയുണ്ടാക്കിയ പോസ്റ്ററുകളുമായി കൂട്ടുകാരോടൊപ്പം പോയതാണ് അരവിന്ദേട്ടന്‍..രാവെറെ ചെന്നിട്ടും തിരികെ വന്നില്ല...പട്ടണത്തിലെവിടെയൊക്കെയോ സമരക്കാരും എതിര്‍പാര്‍ട്ടിക്കാരും പോലീസുമൊക്കെ തമ്മില്‍ അടിയും ബഹളവുമൊക്കെ നടക്കുന്നുവെന്ന് പലരും പറഞ്ഞതുകേട്ടിട്ട് ശാന്തമ്മായിയ്ക്കു വെപ്രാളം... ഉള്ളിലെ പരിഭ്രമം മറച്ചുവെച്ച് താനും അച്‌ഛനും അമ്മയും ശാന്താമ്മായിയോടൊപ്പം അരവിന്ദേട്ടനെ കാത്തിരുന്നു....ഒരു ഞെട്ടിയ്ക്കുന്ന വാര്‍ത്തയുമായി പുതിയ പ്രഭാതമെത്തി... എതിര്‍പാര്‍ട്ടിയിലെ ഒരു ചെറുപ്പക്കാരനെ അരവിന്ദേട്ടന്റെ പാര്‍ട്ടിക്കാര്‍ വെട്ടിയും കുത്തിയും കൊന്നുവത്രെ...അരവിന്ദേട്ടനും കൂട്ടുകാരും ഒളിവില്‍....വാര്‍ത്തകേട്ടു ശാന്തമ്മായി ബോധം കെട്ടുവീണു...
ഒരുപാടുപേരുടെ ഒത്തിരിയൊത്തിരി സ്വപ്നങ്ങള്‍ തകര്‍ന്നുവീണു....വയസ്സുകാലത്തു താങ്ങും തണലുമാകുമെന്നു വിചാരിച്ച് വളര്‍ത്തിയ മകനെ ഒരമ്മയ്ക്ക് എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടു...ശാന്തമ്മായിയേയും തന്നേയും കണ്ണീരിന്റെ അഗാധതകളിലേയ്ക്കു തള്ളിയിട്ട് അരവിന്ദേട്ടന്‍ ജീവപര്യന്തം തടവില്‍ ഇരുമ്പഴികള്‍ക്കുള്ളിലായി.....പിന്നെയെല്ലാ സ്വപ്നങ്ങളിലും അരവിന്ദേട്ടന്‍ ചോരയിറ്റുവീഴുന്ന കത്തിയുമായി കടന്നുവന്നു തന്നെ പേടിപ്പിച്ചു...ചിലപ്പോഴൊക്കെ ആരുടെയോ ചുടുചോര മുഖത്തേയ്ക്കു തെറിച്ചുവീണെന്നു സ്വപ്നം കണ്ടു ഞെട്ടിയുണര്‍ന്നു...ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും കൈവിട്ടുപോയ ശാന്തമ്മായിയും താനും പരസ്പരം എന്തുപറഞ്ഞാശ്വസിപ്പിയ്ക്കുമെന്നോര്‍ത്തു നീറിപ്പിടഞ്ഞു....അച്‌ഛനും അമ്മയുമല്ലാതെ ആശ്വാസവുമായി ആരുമെത്തിയില്ല...ഒരു കൊലപാതകിയുടെ വീടല്ലേ....
വാഗ്ദാനങ്ങള്‍ നല്‍കി മോഹിപ്പിച്ച് ഇരുമ്പഴികള്‍ക്കപ്പുറത്ത് അരവിന്ദേട്ടനെയെത്തിച്ച പാര്‍ട്ടിക്കാരും നേതാക്കളും ഒരു കൊടിക്കീഴില്‍ ഒന്നിച്ചുനിന്ന കൂട്ടുകാരും ആ വഴി വന്നില്ല...പേടിപ്പിയ്ക്കുന്ന ഇരുട്ടും ഏകാന്തതയും മാത്രം കൂട്ടിനെത്തി...തന്റെ ഇനിയുള്ള ജീവിതം അച്‌ഛനും അമ്മയ്ക്കും മുന്‍പില്‍ ഒരു ചോദ്യചിഹ്‌നമായി...
കുട്ടിക്കാലം മുതല്‍ ഒന്നിച്ചുണ്ടായിരുന്ന കൂട്ടുകാരന്‍, എല്ലാവരുടേയും ഇഷ്ടത്തോടും അനുവാദത്തോടും ഹൃദയ്ത്തോടു ചേര്‍ത്തുവച്ച പ്രീയപ്പെട്ടവന്‍...എങ്ങനെ മറക്കും..മറ്റൊരാളെ വിവാഹം കഴിയ്ക്കാന്‍ ശാന്തമ്മായിയാണ് മനസില്ലാമനസ്സോടെ ആദ്യം നിര്‍ബന്ധിച്ചത്...ശിക്ഷ കഴിഞ്ഞു പുറത്തുവരുന്ന മകനെകാത്ത് ജീവിതത്തിന്റെ നല്ലൊരുഭാഗം നഷ്ടപ്പെടുത്തരുതെന്ന് കണ്ണീരോടെ പറയുമ്പോഴും ആ മനസ്സിലെന്തായിരിയ്ക്കുമെന്ന് തനിയ്ക്കറിയാം...ശാന്തമ്മായിയുടെ വാക്കുകള്‍ക്കപ്പുറത്ത് അച്‌ഛന്റേയും അമ്മയുടേയും നിസ്സഹായവസ്ഥയായിരുന്നിരിയ്ക്കാം...ആരുടെയും കണ്ണീരും വിഷമവും തന്റെ മനസ്സിനെ മാറ്റില്ലെന്നറിഞ്ഞപ്പോള്‍ എല്ലാവരും പിന്തിരിഞ്ഞു.... പക്ഷെ പഴയ അരവിന്ദേട്ടന്റെ മുഖഛായയ്ക്കു തന്റെ മനസ്സില്‍ വന്ന മാറ്റങ്ങള്‍ എന്നെങ്കിലും നേരെയകുമോ....ഒരുപാവം ജീവനെ വെട്ടിയും കുത്തിയും കൊന്നപ്പോള്‍ ചീറ്റിത്തെറിച്ച ചോര വീണ അരവിന്ദേട്ടന്റെ മുഖം.....ചോരപറ്റിയ കത്തിയും കമ്പിവടിയുമൊക്കെ പിടിച്ച ആ കൈകള്‍.... അതിനൊക്കെ പഴയ അരവിന്ദേട്ടനിലേക്കെത്തിച്ചേരാനാവുമോ....
പഴയ കളിക്കൂട്ടുകാരനായി എന്നെങ്കിലുമാ പഴയ രൂപം മനസ്സില്‍ തിരിച്ചുകിട്ടുമോ..അറിയില്ല, എങ്കിലും ഞാന്‍ കാത്തിരിയ്ക്കുനു... വെറുതെ...ഒന്നിനുമല്ലാതെ.....എന്തിനോവേണ്ടി......
18 അഭിപ്രായങ്ങൾ:
ഇഷ്ടപെട്ടു
നല്ല കഥ. ഇഷ്ടമായി.
പണ്ട് ഞാനെഴുതിയ ഒരു കഥ ഓര്‍മ്മ വന്നു.
:)
മാംഗ് : അഭിപ്രായത്തിനു വളരെ നന്ദി....
ശ്രീ: ശരിയാണ് "എന്നും നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു" ഇപ്പോള്‍ വായിച്ചു...രണ്ടു കഥയും തമ്മില്‍ ചെറിയ സാമ്യമുണ്ട്...ഇതെങ്ങനെപറ്റി....
എനിക്കൊത്തിരി ഇഷ്ടപ്പെട്ടു. വലിയ പ്രത്യേകതകള്‍ ഒന്നുമില്ലെങ്കിലും മനസിന്റെ മൃദുലതകളില്‍ തൊടുന്ന ഒരു അനുഭവം. ഒരു പക്ഷെ ഏകനായി ഇരിക്കുന്നതു കൊണ്ടാവാം.
മനോഹരമായി എഴുതിയിരിക്കുന്നു,
ലളിതം,സുന്ദരം.ഭാവസാന്ദ്രമായ കഥ.ഇനിയുമെഴുതൂ..കാത്തിരിക്കുന്നു.
കാത്തിരിക്കുന്നത് എന്തിനെന്നറിയാതെയല്ലാ മയില്‍ പീലി.. ഒരിക്കല്‍ സ്നേഹിച്ചാല്‍ പിന്നീട് വെറുക്കാനും മറക്കാനും കഴിയില്ലാ അതു തന്നെ കാരണം.
പതിവുപ്രമേയമാണെങ്കിലും മയില്പീലിയുടെ എഴുത്തിന്റെ ലാളിത്യമാവാം വീണ്ടും ഈ ബ്ലോഗിലേക്ക് വിളിക്കുന്നത്!
- ആശംസകളോടെ, സന്ധ്യ :)
viraham ..ormakal ..aarkkum rakshapedanaavillallo..!!
congrats
വാഴ്യ്ക്കാവരയന്‍: വന്നതിനും അഭിപ്രായ്മറിയിച്ചതിനും വളരെ നന്ദി....ഏകന്തതയിലാണല്ലോ ഓര്‍മ്മച്ചെപ്പു തുറക്കുന്നത്..
വരവൂരാന്‍ : ഒത്തിരി നന്ദി...ഇവിടെവരെയൊന്നു വന്നതിന്....
വികടശിരോമണി : വളരെ നന്ദിയുണ്ട്...വായിച്ചതിനും അഭിപ്രായമിടാന്‍ സന്മനസ്സുകാട്ടിയതിനും....
സന്ധ്യ: സ്നേഹം, കാത്തിരിപ്പ് ഒക്കെ അര്‍ഥമുള്ളതുകൂടിയാവണം അല്ലേ.....വന്നതിനും വായിച്ചതിനും പിന്നെ ഈ സുന്ദരമായ അഭിപ്രായത്തിനും നന്ദി....
എന്റെ ഗന്ധര്‍വന്‍: വിരഹം, ഓര്‍മ്മകള്‍ ഒന്നും നമുക്ക് ഉപേക്ഷിയ്ക്കാനാവുന്നില്ല എന്നതല്ലേ സത്യം...അഭിപ്രായമറിയിച്ചതില്‍ വളരെ നന്ദി.....
മയില്‍പീലി...
വളരെ കാലമായി ഒരു മണല്‍പരപ്പ് പോലെ കണ്ടു ഞാനീ ബ്ലോഗ്ഗ്
ഇന്നിത ഇതിലൂടെ വഴി തെറ്റി വന്നപ്പോ...കണ്ടൂ ഈ കഥ.
തുടരുക...ഇനിയും എഴുതുക....എല്ലാ ഭാവുകങ്ങളും നേരുന്നു
നന്‍മകള്‍ നേരുന്നു
മന്‍സൂര്‍ , നിലബൂര്‍
എനിക്കു ഒരുപാട് ഒരുപാട് ഇഷ്ടമാണു മയില്‍പീലിയുടേ എഴുത്തു ...ആ ശൈലി...ഇതും നന്നായിരിക്കുന്നു ..നന്നായി എഴുതിയിട്ടുണ്ട്...ഇനിയും ഇനിയും എഴുതു...
എനിക്കു ഒരുപാട് ഒരുപാട് ഇഷ്ടമാണു മയില്‍പീലിയുടേ എഴുത്തു ആ ശൈലി...ഇതും നന്നായിരിക്കുന്നു ..നന്നായി എഴുതിയിട്ടുണ്ട്...ഇനിയും ഇനിയും എഴുതു...
:)
happy blogging!
വളരെ പരിചിതമായ പ്രമേയം. എന്നാലും ഒട്ടും ബോര്‍ അടിപ്പിക്കാത്ത ശൈലി. നന്നായിട്ടുണ്ട്. കാത്തിരിപ്പ് എപ്പോഴും ആശ്വാസം തരുന്നു. എന്തിനെങ്ങിലും വേണ്ടി, ആര്ക്കെങ്ങിലും വേണ്ടിയുള്ള കാത്തിരുപ്പ് ആവട്ടെ. ആശംസകള്‍ നേരുന്നു.
തീമിന് പുതുമ പോരെങ്കിലും എഴുത്ത് ഇഷ്‌ടമായി.
തുടരുക..
ആശംസകള്‍.
ഓഫ്: ഈ വേഡ് വേരിഫിക്കേഷന്‍ കമന്റിടാന്‍ വരുന്നവരെ കഷ്‌ടപ്പെടുത്തുമല്ലോ :O
മന്‍സൂര്‍: ഇവിടെവരെ വന്നതിനും വായിച്ചിട്ട് അഭിപ്രായം അറിയിച്ചതിലും വളരെ സന്തോഷമുണ്ട്.....
ഡ്രീംസ്: വളരെ നന്ദി....വീണ്‌ടും വരുമെന്ന് പ്രതീക്ഷിയ്ക്കുന്നു....
രാധ: അഭിപ്രായത്തിനു നന്ദി....
വീണ: അഭിപ്രായത്തിനു നന്ദി.... വേഡ് വേരിഫിക്കേഷന്‍ എടുത്തു കളഞ്ഞു....
ഇതൊന്നു വായിച്ചു നോക്കൂ...
http://orunimishamtharoo.blogspot.com/2008/10/blog-post_15.html
പ്രതികരിക്കാന്‍ തോന്നുകയാണെങ്കില്‍ മാത്രം http://thurannakannu.blogspot.com/
ഇവിടെ പ്രതികരിക്കൂ..
:)
കഥ വളരെ നന്നായിരിക്കുന്നു ...വായനയ്ക്ക് ,ലളിത മായ രീതിയിലുള്ള അവതരണം കൊള്ളാം .
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ