2008, ഓഗസ്റ്റ് 2, ശനിയാഴ്‌ച

ഊര്‍മ്മിളയും കര്‍ണ്ണനും - സ്നേഹം നിഷേധിക്കപ്പെട്ടവര്‍

സ്നേഹവും, നീതിയും,അവകാശങ്ങളുമൊക്കെ പലപ്പോഴും നമുക്കു നിഷേധിക്കപ്പെടാറുണ്ട്‌. ഊര്‍മ്മിളയും കര്‍ണ്ണനും ആ കൂട്ടത്തില്‍പ്പെട്ടവരാണ്‌. ലക്ഷ്മണ പത്‌നിയായി ഒരുപാടു മോഹങ്ങളുമായി അയോധ്യയുടെ പടികയറുമ്പോള്‍, തന്നെ കാത്തിരിയ്ക്കുന്ന വിധിയേപ്പറ്റി ഊര്‍മ്മിളയറിഞ്ഞില്ല. സൂര്യപുത്രനായി കുന്തിയുടെ ഉദരത്തില്‍ കുരുത്തപ്പോള്‍ കര്‍ണ്ണനുമറിഞ്ഞിരുന്നില്ല ഉപേക്ഷിയ്ക്കപ്പെടാനായി മാത്രമാണ്‌ അമ്മ ഉദരത്തിലിടം തന്നതെന്ന്‌.

പതിനാലുവര്‍ഷത്തെ വനവാസത്തിനായി ജ്യേഷ്ടനോടൊപ്പം കാട്ടിലേയ്ക്കിറങ്ങുമ്പോള്‍ ലക്ഷ്മണ കുമാരന്‍ കൊട്ടാരത്തിന്റെ അന്തപ്പുരങ്ങളിലെവിടെയോനിന്നുതിര്‍ന്ന തേങ്ങല്‍ കേട്ടില്ല, ഊര്‍മ്മിളയ്ക്കവിടെ സ്നേഹം നിഷേധിയ്ക്കപ്പെട്ടു. ശ്രീരാമചന്ദ്രനു വനവാസം പിതാവിനോടുള്ള കടമയും ലക്ഷ്മണകുമാരനു സഹോദരനോടുള്ള കടപ്പാടും സീതാദേവിയ്ക്കു പത്‌നീ ധര്‍മ്മവുമായിരുന്നു. പക്ഷേ പതിനാലുവര്‍ഷത്തെ വിരഹം ഊര്‍മ്മിളയ്ക്കു കടമയോ കടപ്പാടോ.. അറിയില്ല..

പിറന്നയുടനെ പട്ടുതുണിയില്‍ പൊതിഞ്ഞ്‌ നദിയിലുപേക്ഷിയ്ക്കപ്പെടുമ്പോള്‍ കര്‍ണ്ണനു നഷ്ടമായത്‌ ജീവിതവും നിഷേധിയ്ക്കപ്പെട്ടത്‌ അമ്മയുടെ വാല്‍സല്യവും അമ്മേ എന്നു വിളിയ്ക്കാനുള്ള അവകാശവും എല്ലാമായിരുന്നു. കുന്തി മകനോടൊപ്പം തന്റെ മാതൃത്വവും നദിയിലുപേക്ഷിച്ചു കന്യകയായി തിരിച്ചുപോയി.ഒരിയ്ക്കല്‍ക്കൂടി ആ സ്വാര്‍ഥയായ (അതോ നിസ്സഹായയോ) അമ്മയ്ക്കുവേണ്ടി കവച കുണ്ടലങ്ങള്‍ക്കൊപ്പം കര്‍ണനു തന്റെ ജീവനും ദാനമയി കൊടുക്കേണ്ടി വന്നു.

എല്ലാവര്‍ക്കും നന്മവരുത്തുന്ന ഭഗവാന്‍ മഹാവിഷ്ണുവിന്റെ അവതാരങ്ങളായ ശ്രീരാമചന്ദ്രനും, ശ്രീകൃഷ്ണനും എല്ലാത്തിനും അറിഞ്ഞും അറിയാതെയും ഭാഗഭാക്കായി. നഷ്ടങ്ങള്‍ മാത്രം സ്വന്തമാക്കി ഊര്‍മ്മിളയും കര്‍ണനും ഇപ്പോഴും പുനര്‍ജനിയ്ക്കുന്നു.

13 അഭിപ്രായങ്ങൾ:

joice samuel പറഞ്ഞു...

നന്നായിട്ടുണ്ട് ചേച്ചി.....
നന്‍മകള്‍ നേരുന്നു...
സസ്നേഹം,
മുല്ലപ്പുവ്..!!!

mayilppeeli പറഞ്ഞു...

മുല്ലപ്പൂവിന്‌,

അഭിപ്രായത്തിനു നന്ദി. എപ്പോഴും സുഗന്ധം പരത്തി കണ്ണിനു കുളിര്‍മ പകര്‍ന്നു വിടര്‍ന്നു നില്‍ക്കാനാവട്ടെ എന്നാശംസിക്കുന്നു.

സ്നേഹത്തോടെ ചേച്ചി.

SreeDeviNair.ശ്രീരാഗം പറഞ്ഞു...

മയില്‍പ്പീലി,

സ്നേഹം,
കരയുന്നൂ..
മനസ്സ്,വിതുമ്പുന്നൂ.

സ്നേഹത്തോടെ.
ദേവിയേച്ചി...

mayilppeeli പറഞ്ഞു...

ദേവിയേച്ചീ,

എന്താണു മറുപടിയായി എഴുതേണ്ടതെന്നറിയില്ല....സ്നേഹത്തിനുവേണ്ടി കരയുമ്പോള്‍ അതിനുമൊരു സുഖം തോന്നുന്നപോലെ....നന്ദി..... സ്നേഹത്തോടെ മയില്‍പ്പീലി

ശ്രീ പറഞ്ഞു...

“നഷ്ടങ്ങള്‍ മാത്രം സ്വന്തമാക്കി ഊര്‍മ്മിളയും കര്‍ണനും ഇപ്പോഴും പുനര്‍ജനിയ്ക്കുന്നു”


നല്ല പോസ്റ്റ്.
:)

mayilppeeli പറഞ്ഞു...

ശ്രീ,

നമ്മുടെ ഓരോരുത്തരുടെയും ഉള്ളില്‍ ചിലപ്പോഴെങ്കിലും ഊര്‍മ്മിളയും കര്‍ണ്ണനും ജനിയ്ക്കാറും മരിയ്ക്കാറും പിന്നെ പുര്‍ജനിയ്ക്കാറുമില്ലേ....ചിലപ്പോള്‍ ഇതെന്റെ മാത്രം തോന്നലാവം.... അഭിപ്രായത്തിനു വളരെ നന്ദി.....മയില്‍പ്പീലി

ശ്രീ പറഞ്ഞു...

വളരെ ശരിയാണു ചേച്ചീ... പുരാണ കഥകളെ ഓര്‍ക്കുമ്പോള്‍ ഞാനും വളരെ സ്നേഹത്തോടെ, ബഹുമാനത്തോടെ ഓര്‍ക്കുന്ന രണ്ടു കഥാപാത്രങ്ങളാണ് ഊര്‍മ്മിളയും കര്‍ണ്ണനും. സഹനശക്തിയുടെയും ദാനശീലത്തിന്റെയും പ്രതീകങ്ങള്‍!

smitha adharsh പറഞ്ഞു...

ഉര്‍മ്മിള യേക്കാള്‍ കൂടുതല്‍ സ്നേഹം നിഷേധിക്കപ്പെട്ടത് കര്‍ണ്ണന്‍ ആണ് എന്നാണു എനിക്ക് തോന്നുന്നത്..
മയില്‍പ്പീലി,നല്ല ചിന്തകള്‍.....നന്നായിട്ടുണ്ട്.

ഹരിശ്രീ പറഞ്ഞു...

നല്ല ചിന്തകള്‍...

നമ്മുടെ ഓരോരുത്തരുടെയും ഉള്ളില്‍ ചിലപ്പോഴെങ്കിലും ഊര്‍മ്മിളയും കര്‍ണ്ണനും ജനിയ്ക്കാറും മരിയ്ക്കാറും പിന്നെ പുര്‍ജനിയ്ക്കാറുമില്ലേ....

വളരെ ശരി...

:)

mayilppeeli പറഞ്ഞു...

സ്മിതാ,

ഈ അഭിപ്രായത്തോടു ഞാനും യോജിയ്ക്കുന്നു......വളരെ നന്ദി....മയില്‍പ്പീലി

mayilppeeli പറഞ്ഞു...

ഹരിശ്രീ,

അഭിപ്രായത്തിനു വളരെ നന്ദി....നന്മകള്‍ നേര്‍ന്നുകൊണ്ട്‌ മയില്‍പ്പീലി

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage പറഞ്ഞു...

എഴുത്തില്‍ ഉദ്ദേശിച്ച കദനകാഠിന്യം ശരിക്കും മനസ്സുവിഷമിപ്പിക്കും.

പ്രാപഞ്ചികമായത്‌ എല്ലാം ദുഃഖദായികളാണെന്ന തത്വം നമ്മെ പഠിപ്പിച്ച കൃഷ്ണന്‍ , തന്റെ ജീവിതകാലത്തിൂ ശേഷം തന്റെ കുടുംബത്തിലുള്ളവര്‍ അവശേഷിച്ചാല്‍ (ഇന്നത്തെ രാഷ്ട്രീയം വച്ചു നോക്കിയാല്‍ പെട്ടെന്നു മനസ്സിലാകും) അവര്‍ കാണീക്കുവാന്‍ പോകുന്നത്‌ എന്താണെന്നറിഞ്ഞിട്ട്‌ തന്നോടൊപ്പം തന്നെ ആ യാദവവംശം മൊത്തവും തീര്‍ത്തിട്ടാണ്‌ പോയത്‌.

Unknown പറഞ്ഞു...

മയില്‍പ്പീലിക്ക്

ഇത് വായിച്ചിട്ട് കമന്റ് ചെയ്യാതിരിക്കാന്‍ പറ്റുന്നില്ല.
എന്റെ മനസില്‍ ഇവരെക്കുറിച്ചോര്‍ക്കുമ്പോള്‍ തോന്നുന്ന അതേ ആശയമാണീ പോസ്റ്റില്‍.

സ്നേഹവും സ്ഥാനവും നിഷേധിക്കപ്പെട്ടിട്ടും, കുന്തിയുടെ ആഗ്രഹപ്രകാരം അര്‍ജുനനൊഴിച്ച് മറ്റാരെയും കൊല്ലില്ലെന്ന് വാക്കു കൊടുത്തു. എന്നും ബഹുമാനത്തോടെ മാത്രം ഓര്‍ക്കാന്‍ പറ്റുന്ന ഒരു വീരനായകന്‍ !

14 വര്‍ഷം വിരഹിയായിട്ട് കഴിഞ്ഞിട്ടും, പരാതിയോ പരിഭവമോ ഇല്ലാതെ ഭര്‍തൃഗൃഹത്തില്‍ , അവരെ ശുശ്രൂഷിച്ച് കഴിഞ്ഞ ഊര്‍മ്മിള!

നന്നായിരിക്കുന്നു , വിഷയങ്ങള്‍ തിരഞ്ഞെറ്റുക്കുന്നതും ലളിതമായ ഭാഷയില്‍ അവതരിപ്പിക്കുന്നതും

- സന്ധ്യ :)